ചാഴൂർ റോഡ് മുതൽ പഴുവിൽ പാലം വരെ മുക്കാൽ കിലോമീറ്റർ: 40 കുഴികൾ
Mail This Article
പഴുവിൽ∙ തൃശൂർ– പഴുവിൽ– തൃപ്രയാർ സംസ്ഥാനപാതയിൽ ചാഴൂർ റോഡ് മുതൽ പഴുവിൽ പാലം വരെ മുക്കാൽ കിലോമീറ്റർ ദൂരത്തിനുള്ളിൽ ചെറുതും വലുതുമായ 40 അപകടക്കുഴിൾ. കുടിവെള്ളപൈപ്പുകളിടാൻ പലതവണ പൊളിച്ച ശേഷം റോഡ് സഞ്ചാരയോഗ്യമാക്കാത്തതാണ് കാരണം. പണികളെല്ലാം പൂർത്തിയാക്കി അടുത്ത മാർച്ചിലേ ടാറിങ് നടത്തുകയുള്ളവെന്നു ജല അതോറിറ്റിക്കാർ പറയുന്നു. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നത് ദിവസേനയുണ്ടായിട്ടും ചുമതലപ്പെട്ടവർ മാർച്ച് വരെ കാത്തിരിക്കാൻ പറഞ്ഞ് കുഴികൾ അടക്കാതെ അവഗണിക്കുകായാണ്. വലിയ കുഴികളിൽ പലതും റോഡിന്റെ നടുവിലാണ്. മഴ പെയ്യമ്പോൾ ഈ കുഴികളിൽ വെള്ളം നിറയും. ഇതറിയാതെ വാഹനങ്ങളിൽ വരുന്നവർക്കാണ് കുഴികളിൽ തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേൽക്കുന്നത്. റോഡുകളുടെ വശങ്ങളും തകർന്നിട്ടുണ്ട്.
കുഴികളിൽ നിന്ന് മെറ്റലുകൾ തെറിച്ച് ചുറ്റും നിറയെ കിടക്കുന്നുതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചാഴൂർ റോഡിനും പഴുവിൽ പള്ളിനടയ്ക്കും മധ്യേ വലിയ കുഴികളാണ്. പഴുവിൽ പാലം പടിഞ്ഞാറ് ഭാഗത്തെ റോഡിലും പള്ളിനട പാലത്തിലും സി.സി.മുകുന്ദൻ എംഎൽഎയുടെ ഓഫിസ് വളവിലും ഗോകുലം സ്കൂൾ, മങ്ങാട്ടുപാടം സമീപത്തും നിറയെ അപകടക്കുഴികളുണ്ട്. എംഎഎ ഇക്കാര്യം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിട്ടും ചുമതലക്കാരാനായ മന്ത്രിയുടെ മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്ന് ചേംബറിൽ എത്തി മന്ത്രി റോഷി അഗസ്റ്റിനോട് റോഡ് സഞ്ചാരയോഗ്യമാക്കാൻ എംഎൽഎ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.