പണിമുടക്കിയ യന്ത്രം വഴിമുടക്കുന്നതായി പരാതി
Mail This Article
മണലൂർ∙ വഞ്ചിക്കടവിൽ ഹൈലെവൽ സ്ളൂസിനടുത്ത് കോൾബണ്ടിനോട് ചേർന്ന് നിർത്തിയിട്ട കാർഷികയന്ത്രത്തിന്റെ കൈകൾ കോൾബണ്ടിലേക്ക് 3 മാസമായി നീട്ടിവച്ചത് അപകട ഭീഷണിയാകുന്നു. ഇതിൽ തട്ടി വാഹനങ്ങൾ കേടാകുന്നതായും ഇത് മാറ്റാൻ ചുമതലപ്പെട്ടവർ ആരും ഇവിടേക്ക് വന്നില്ലെന്നും കർഷകരുടെ പരാതി. മണലൂർത്താഴം പടവിലെ നെൽകൃഷിക്ക് ആവശ്യമായ വളവും മറ്റുപടവുകളായ രജമുട്ട്, പുത്തൻകോൾ, കിഴക്കേകരിമ്പാടം, ചാലാടി എന്നീ പടവുകളിലേക്കുള്ള വിത്തും വളവും കൊണ്ടുപോകുന്ന പെട്ടി ഓട്ടോറിക്ഷകൾ, കർഷകരുടെ കാറുകൾ, സ്കൂട്ടറുകൾ എന്നിവയുടെ ടയറുകളാണ് യന്ത്രക്കൈകളിൽ തട്ടി കേടാകുന്നത്.
വഞ്ചിക്കടവിൽ കിടന്നിരുന്ന കുളവാഴ ചണ്ടിയും സ്ളൂസിന്റെ കുറുകെ കിടന്നിരുന്ന തെങ്ങിൻതടികളും മറ്റുള്ളവയും നീക്കാനാണ് ഓഗസ്റ്റ് 4ന് കാർഷികയന്ത്രം കൊണ്ടുവന്നത്. എന്നാൽ യന്ത്രം കൊണ്ടുവന്നപ്പോൾ ഇന്ധനം വാങ്ങിക്കുന്ന കാര്യത്തിൽപോലും കെഎൽഡിസിയും ഇറിഗേഷൻ വകുപ്പും ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലർത്തി. ഒടുവിൽ മണലൂർത്താഴം പടവിലെ ഏതാനും കർഷകരുടെ സമ്മർദത്തെ തുടർന്ന് ഇന്ധനത്തിനുള്ള 10,000 രൂപ മണലൂർ പഞ്ചായത്ത് അനുവദിച്ചു. ഇത് ഉപയോഗിച്ച് 2 ദിവസം യന്ത്രം പ്രവർത്തിപ്പിച്ചു. യന്ത്രം പ്രവർത്തിപ്പിച്ചിരുന്ന ആൾക്ക് അസുഖം വന്നതിനാൽ ഇവിടെ നിർത്തിയിട്ടു. പിന്നീട് ചണ്ടി മാറ്റിയില്ല. ചുമതലപ്പെട്ടവർ ആരും ഇവിടേക്ക് വന്നില്ലെന്നും കർഷകർ പരാതിപ്പെട്ടു.