പൊളിച്ചിട്ട റോഡുകൾ ഇരിങ്ങാലക്കുടയിൽ നാട്ടുകാർക്ക് ദുരിതം
Mail This Article
ഇരിങ്ങാലക്കുട∙ ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംക്കുളം ജംക്‌ഷൻ വരെ കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമമായി പൊളിച്ചിട്ട ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പാതി പിന്നിടും മുൻപേ റോഡിന്റെ കിഴക്ക് ഭാഗവും പൊളിച്ചു തുടങ്ങി. ഇരു ഭാഗത്തെയും നിർമാണ പ്രവർത്തനങ്ങൾ ഇനിയും വൈകാതിരിക്കാനാണ് മെറ്റലിങ് നടത്തി ഒരു ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തതെന്ന് കെഎസ്ടിപിഎ അധികൃതർ പറഞ്ഞു. ഓഗസ്റ്റ് മാസത്തിലാണ് റോഡ് പൊളിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
തുടർന്ന് യൂട്ടിലിറ്റി ഷിഫ്റ്റിങ്ങ് പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം ബിഎസ്എൻഎൽ കേബിളുകൾ നീക്കം ചെയ്യാൻ വൈകിയതും ഇതിലൂടെ കടന്നുപോകുന്ന കാനയിലെ മണ്ണ് നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കുന്ന പ്രവർത്തനങ്ങൾ വൈകിയതോടെ നിർമാണം ഇഴഞ്ഞു. മഴ പെയ്ത് റോഡിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ മെറ്റലിങ് നടത്താൻ കഴിയാതെയായി. മണ്ണ് ഉറയ്ക്കാതെ കോൺക്രീറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഏകദേശം അഞ്ഞൂറ് മീറ്റർ ഭാഗമാണ് ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൊളിച്ചിട്ടിരിക്കുന്നത്. വാഹനങ്ങൾ കടന്നുപോയി മണ്ണ് ഉറച്ചാൽ അടുത്ത ഘട്ടം നിർമാണം നടത്താനാകും എന്ന പ്രതീക്ഷയോടെയാണ് മെറ്റലിങ് നടത്തി ഭാഗികമായി ഗതാഗതത്തിന് തുറന്ന് കൊടുത്തിരിക്കുന്നത്. എത്രയും വേഗം കോൺക്രീറ്റിങ് ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. റോഡിന്റെ കിഴക്ക് ഭാഗം പൊളിക്കുന്നത് പൂർത്തീകരിച്ച് പൈപ്പിടുന്ന പ്രവർത്തനങ്ങൾ വരും ദിവസം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.