ഇഴജന്തുക്കൾക്ക് വേണ്ടിയോ ഈ ക്വാർട്ടേഴ്സ് ?
Mail This Article
അന്നമനട ∙ മാമ്പ്ര കമ്യൂണിറ്റി ഹെൽത്ത് സെന്ററിനായി വർഷങ്ങൾക്കു മുൻപ് നിർമിച്ച ക്വാർട്ടേഴ്സുകൾ നവീകരണമില്ലാതെ നശിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് അധികം അകലെയല്ലാതെ 50 സെന്റ് ഭൂമിയിലാണ് ക്വാർട്ടേഴ്സുള്ളത്. കാടുകയറിയും വാതിലുകളും ജനലുകളും തകർന്നും കെട്ടിടം ശോച്യാവസ്ഥയിലാണ്. തറകൾ തകർന്നു. മരച്ചില്ലകൾ വീണും ഈർപ്പം തട്ടിയും ഗ്രില്ലുകളും ഭിത്തികളും നശിച്ചു തുടങ്ങി. പറമ്പിലെ കിണറും കാടുപിടിച്ചു. ഇഴജന്തുക്കളുടെയും മയിൽ, മരപ്പട്ടി എന്നിവയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ പറയുന്നു. മേഖലയിലെ പ്രധാന ചികിത്സാ കേന്ദ്രമാണിത്.
കുടുംബാരോഗ്യ ഡിസ്പെൻസറി, ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്കായി നൂറു കണക്കിന് പേരാണ് ദിനംപ്രതി എത്തുന്നുണ്ട്. ഡിസ്പെൻസറിയുടെ പ്രവർത്തനം കഴിഞ്ഞാലും ഡോക്ടറുടെ സേവനം ആവശ്യമുള്ളവർക്ക് ലഭ്യമാക്കുവാൻ കരുതിയാണ് ഇവിടെ താമസ സൗകര്യമൊരുക്കിയത്. ഒപ്പം ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ജീവനക്കാർക്കു താമസിക്കുവാൻ ക്വാർട്ടേഴ്സുകൾ വിട്ടു നൽകുകയും ചെയ്തു.
എന്നാൽ ഇവിടത്തെ സൗകര്യങ്ങൾ പരിമിതമായതിനാൽ ജീവനക്കാർ പലരും കൂടുതൽ മെച്ചപ്പെട്ട സൗകര്യമുള്ളിടത്തേക്ക് താമസം മാറി. ശരിയായ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താനാകാത്തതിനാൽ കേടുപാടുകളും സംഭവിച്ചു. നേരത്തെ ജീവനക്കാരെത്തി പരിസരത്തെ കാടും പടർപ്പും വെട്ടിനീക്കിയിരുന്നു. ഇപ്പോൾ അതും മുടങ്ങി. കെട്ടിടങ്ങൾ നവീകരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. നേരത്തെ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.