ആക്രിക്കടയ്ക്കു തീയിട്ട കേസ്: പ്രതി കീഴടങ്ങി
Mail This Article
കൽപറ്റ ∙ എടപ്പെട്ടിയിൽ തൊണ്ടിയിൽ അബ്ദുൽ നാസറിന്റെ ആക്രിക്കടയ്ക്കു തീയിട്ട കേസിൽ പ്രതി കീഴടങ്ങി. കേസിൽ അന്വേഷണം തുടരുന്നതിനിടെ എമിലി ചീനിക്കോട് സുജിത് ലാൽ (37) ഇന്നലെ രാവിലെ കൽപറ്റ പൊലീസ് മുൻപാകെ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയാണു നാസറിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്കു തീപിടിച്ചത്. കൽപറ്റയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിരുന്നില്ല. പിന്നാലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇന്ധനവുമായി ഒരാൾ വരുന്നതും തീയിട്ട ശേഷം കടന്നുകളയുന്നതും വ്യക്തമായത്. തുടർന്നു നാസർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്നു സുജിത് ലാൽ പൊലീസിനു മൊഴി നൽകി.
തീപിടിത്തത്തിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നാസർ പറഞ്ഞു. സാധനങ്ങൾ ഏറെയും കെട്ടിടത്തിലെ വയറിങ് മുഴുവനായും കത്തി നശിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകൾക്കായി ഉപയോഗിക്കുന്ന 7 ലക്ഷം രൂപ വില വരുന്ന പ്രസ്സിങ് മെഷീന് കേടുപാടു സംഭവിച്ചില്ലെന്നും ഇതിന് തീ പിടിച്ചിരുന്നെങ്കിൽ വലിയ അപായ സാധ്യത ഉണ്ടായിരുന്നെന്നും നാസർ പറഞ്ഞു.