വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട പരിശോധന പൂർത്തിയായി
Mail This Article
കൽപറ്റ ∙ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട പരിശോധന പൂർത്തിയായി. ബാലറ്റ് യൂണിറ്റുകൾ, കൺട്രോൾ യൂണിറ്റുകൾ, വിവിപാറ്റ് എന്നിവ കലക്ടറുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു നിരീക്ഷകരുടെ സാന്നിധ്യത്തിൽ ഓരോ പോളിങ് ബൂത്തിലേക്കും അനുവദിച്ചു.
കൽപറ്റ, മാനന്തവാടി, ബത്തേരി, ഏറനാട്, വണ്ടൂർ, നിലമ്പൂർ, തിരുവമ്പാടി മണ്ഡലങ്ങളിലേക്ക് ആയി ആകെ 1327 ബാലറ്റ് യൂണിറ്റ്/ കൺട്രോൾ യൂണിറ്റ്/ വിവിപാറ്റ് യൂണിറ്റുകളാണ് അലോട്ട് ചെയ്തത്. ഇതു കൂടാതെ റിസർവായി ഓരോ നിയോജക മണ്ഡലങ്ങളിലേക്കും 20% ബാലറ്റ് യൂണിറ്റ്/ കൺട്രോൾ യൂണിറ്റുകളും 30% വിവിപാറ്റ് യൂണിറ്റുകളും അധികമായും അലോട്ട് ചെയ്തിട്ടുണ്ട്.
കലക്ടറേറ്റിൽ നടന്ന പരിശോധനാ പ്രക്രിയയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ രേണു രാജ്, തിരഞ്ഞെടുപ്പ് ജനറൽ ഒബ്സർവർ നികുഞ്ച് കുമാർ ശ്രീവാസ്തവ, പൊലീസ് ഒബ്‌സർവർ അശോക് കുമാർ സിങ്, എക്സ്പെൻഡിച്ചർ ഒബ്സർവർ കൈലാസ്.പി.ഗെയ്ക്വാദ്, എസിസി നോഡൽ ഓഫിസർ കൂടിയായ എഡിഎം കെ.ദേവകി, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ എൻ.എം.മെഹ്റലി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.