മലയോര ഹൈവേ നിർമാണം ഇഴയുന്നു, വെള്ളക്കെട്ട്; ചെളിക്കുളമായി മാനന്തവാടി
Mail This Article
മാനന്തവാടി ∙ മലയോര ഹൈവേ നിർമാണം ഇഴഞ്ഞുനീങ്ങുന്നു; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. വേനൽ മഴയിൽ നഗരമധ്യത്തിലെ കെടി ജംക്‌ഷൻ ചെളിക്കുളമായി. റോഡ് നിർമാണത്തിനായി ഉയർത്തിയ ഭാഗത്തിനു സമീപം കനത്ത വെള്ളക്കെട്ടു രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങളടക്കം ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയത്.
വെയിലിൽ കനത്ത പൊടിയും മഴയിൽ ചെളിയും കാരണം മാനന്തവാടിയിലുള്ളവർ ദുരിതത്തിലാണ്. മാസങ്ങളായി റോഡ് നിർമാണം ഇഴയുകയാണ്. റോഡ് വികസനത്തിനു കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിലുള്ള തർക്കവും കാലതാമസത്തിനു കാരണമാണ്. റോഡ് പണി ഉടൻ പൂർത്തീകരിച്ചുവെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പടവുകൾ പൊളിച്ചു; സ്റ്റാൻഡിലേക്ക് വഴി മുടങ്ങി
മാനന്തവാടി ∙ മലയോര ഹൈവേ നിർമാണത്തെ തുടർന്നു റോഡ് നവീകരണത്തിനായി ബസ് സ്റ്റാൻഡിലേക്കുള്ള പടവുകൾ പൊളിച്ചു നീക്കിയതോടെ കാൽനട യാത്രക്കാർക്കു റോഡിൽ നിന്ന് നഗരസഭാ ബസ് സ്റ്റാൻഡിലേക്കുള്ള വഴി മുടങ്ങി. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കച്ചവട സ്ഥാപനങ്ങളിലേക്കും കയറുന്ന വഴിയാണ് ഇല്ലാതായത്.
ഇതിനു പകരം കാൽനട യാത്രക്കാർക്ക് കയറാൻ മറ്റ് സൗകര്യം ഒരുക്കിയിട്ടില്ല. മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതിനാൽ വയോജനങ്ങളും കുട്ടികളും റോഡിലേക്ക് വീഴുതി വീഴുന്നുണ്ട്. റോഡിൽനിന്നു ബസ് സ്റ്റാൻഡ് കെട്ടിടത്തിലേക്ക് കയറുന്നതിന് അടിയന്തര സൗകര്യം ഒരുക്കണമെന്നാണു കച്ചവടക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.