ADVERTISEMENT

കൽപറ്റ ∙ എഐസിസി ജനറൽ സെക്രട്ടറി  പ്രിയങ്ക ഗാന്ധിയെ കാണാൻ കത്തുന്ന നട്ടുച്ചവെയിലിലും കമ്പളക്കാട് തടിച്ചുകൂടിയത് ആയിരങ്ങൾ. കമ്പളക്കാട് ബസ് സ്റ്റാൻഡിൽ പ്രത്യേകം തയാറാക്കിയ വേദിക്കു മുന്നിൽ തണലൊന്നുമില്ലാതിരുന്നിട്ടും ആവേശത്തോടെയും കൈയടികളുയർത്തിയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രിയനേതാവിന്റെ പ്രസംഗം കേട്ടു. നിശ്ചയിച്ചതിലും ഒരുമണിക്കൂറോളം വൈകി 12.45ന് ആണു പ്രിയങ്ക ഗാന്ധി എത്തിയത്. അതിനു മുൻപുതന്നെ സദസ്സ് നിറഞ്ഞിരുന്നു. 

തൊട്ടടുത്ത കടമുറികളുടെ മുന്നിലും കെട്ടിടങ്ങളുടെ മുകളിലും ജനക്കൂട്ടം തടിച്ചുകൂടി. പൊതുയോഗവേദിക്കു മുന്നിലൂടെ ബസിൽ പോയവരടക്കം പ്രിയങ്കയെ കണ്ട് ആർത്തുവിളിച്ചു. ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടിൽ ഹെലികോപ്ടറിലെത്തി റോഡ് മാർഗമാണ് കമ്പളക്കാട് ടൗണിലേക്ക് പ്രിയങ്ക വന്നത്.

പിന്നീട് കമ്പളക്കാട് ടൗണിൽ പള്ളിക്കുന്ന് റോഡ് ജംക്‌ഷനിൽനിന്ന് നൂറുകണക്കിനു പ്രവർത്തകരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക്. സ്വന്തം കുടുംബാംഗങ്ങൾക്കിടയിലേക്കു വന്നുവെന്നാണു തോന്നുന്നതെന്നു പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം. എല്ലാവർക്കും എന്റെ നമസ്കാരം എന്നു മലയാളത്തിൽ പറഞ്ഞപ്പോൾ സദസ്സിൽനിന്നു നിറഞ്ഞ കയ്യടി മറുപടിയായി. 

വിഷുവും ഓണവും ഈദും ക്രിസ്മസും ഈസ്റ്ററുമെല്ലാം ഒരുമിച്ച് ആഘോഷിച്ച് മതസൗഹാർദത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു മാതൃക കാണിക്കുന്നവരാണു മലയാളികൾ. ശ്രീനാരായണഗുരുവിന്റെ ആശയം പ്രാവർത്തികമാക്കുന്നവർ – പ്രിയങ്ക പറഞ്ഞു.

ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ നരേന്ദ്രമോദിക്കു സംഭാവന നൽകുന്നവരുടെ അഴിമതിയും നികുതിവെട്ടിപ്പും മറച്ചുവയ്ക്കുന്നു. ബിജെപിക്കു വൻതുക സംഭാവന നൽകുന്നവർക്കു സർക്കാർ കരാറുകൾ നൽകുന്നു. അവരുടെ കേസുകൾ റദ്ദാക്കുന്നു. 

സുപ്രീംകോടതി വരെ ഈ പദ്ധതിയുടെ കുഴപ്പം ചൂണ്ടിക്കാട്ടി. രാജ്യത്തെ മാധ്യമങ്ങളെയെല്ലാം ബിജെപി വിലയ്ക്കെടുത്തു. അതുകൊണ്ടു തന്നെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പലതും പുറത്തുവരുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ചുവരുന്നു. ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെയെല്ലാം ബിജെപി ഭീഷണിപ്പെടുത്തുന്നു. 2 മുഖ്യമന്ത്രിമാരെ ജയിലിലടച്ചതു രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു.

എല്ലാ മാധ്യമങ്ങളിലും പരസ്യങ്ങളിലും സ്വയം ശക്തിമാനെന്നു നടിച്ചു പരസ്യപ്പെടുത്തുന്ന നരേന്ദ്രമോദി ജനങ്ങളെ ശക്തിപ്പെടുത്താൻ ഒന്നും ചെയ്തില്ല. കോൺഗ്രസിന്റെ പ്രകടനപത്രിക ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്നു പറഞ്ഞ പ്രിയങ്കാഗാന്ധി പ്രകടനപത്രികയിലെ ഓരോ ഗ്യാരന്റിയും വിശദീകരിച്ചു. രാഹുൽ ഗാന്ധി മണ്ഡലത്തിൽ നടത്തിയ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ച ശേഷമാണു പ്രസംഗം അവസാനിപ്പിച്ചത്. ഡിസിസി പ്രസി‍ഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ടി. സിദ്ദീഖ് എംഎൽഎ, സി. മമ്മൂട്ടി, ടി. ഹംസ, പി. ഇസ്മായിൽ, കെ.കെ. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. 

അന്യായത്തെ ചോദ്യം ചെയ്യുന്ന രാഹുൽ
കുട്ടിക്കാലത്തെ ഫുട്ബോൾ കളിക്കിടയിൽ രാഹുൽ ഗാന്ധിയുടെ സ്വഭാവം ഓർത്തെടുത്ത് പ്രിയങ്കാഗാന്ധി. സഹോദരനുമായി കുട്ടിക്കാലത്തു ഫുട്ബോൾ കളിക്കുമായിരുന്നുവെന്നും കൊച്ചുകുട്ടിയായ കാലത്ത് ഒരു ഫുട്ബോൾ കളിക്കിടയിൽപോലും അന്യായം രാഹുൽ  വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. സ്വന്തം കളിക്കാരോ മറ്റു ടീമിലെ കളിക്കാരോ അന്യായമായി പെരുമാറിയാൽ ‍ രാഹുൽ ചോദ്യം ചെയ്യും.  മറ്റു കുട്ടികൾക്കെതിരെയോ ഏതെങ്കിലും മൃഗത്തിനെതിരെയോ പോലും എന്തെങ്കിലും അനീതി കണ്ടാൽ അദ്ദേഹം ഇടപെടുമായിരുന്നു. എന്നും സത്യത്തിനു വേണ്ടി നിലകൊള്ളുന്നയാളാണു രാഹുൽ ഗാന്ധി. സത്യവും ധർമവും നിലനിർത്താൻ ഏതറ്റം വരെയും അദ്ദേഹം പോകും- പ്രിയങ്കാഗാന്ധി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com