നാശം വിതച്ച് കാറ്റും മഴയും
Mail This Article
പുൽപള്ളി ∙ ചൊവ്വാഴ്ച സന്ധ്യയോടെ വീശിയടിച്ച കാറ്റിൽ മരക്കടവിലും പരിസരങ്ങളിലും വൻ കൃഷിനാശം. പെരിക്കല്ലൂർ, ഭൂദാനംകുന്ന് എന്നിവിടങ്ങളിലും കൃഷിനാശമുണ്ടായി. വാഴ, തെങ്ങ്, റബർ എന്നീ കൃഷികൾക്കാണ് കാര്യമായ നാശം. മരക്കടവ് നെല്ലിക്കോട് പ്രഭയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. മങ്ങാട്ടുകുന്നേൽ ബേബിയുടെയും പരിസരവാസികളുടെയും കൃഷികൾ നശിച്ചു. ചന്ദ്രമംഗലം സന്തോഷിന്റെ വീട് ഭാഗികമായി തകർന്നു.
മരക്കടവ് വല്ലത്ത് സുനിലിന്റെ തൊഴുത്തും തെങ്ങ് വീണ് തകർന്നു. പലരുടെയും കൃഷികൾ നശിച്ചു. ശക്തമായ വരൾച്ചയും കൃഷിനാശവും മൂലം ജനം പൊറുതി മുട്ടുന്നതിനിടെയാണ് പ്രദേശത്ത് മഴ പെയ്തത്. ഒരുഭാഗത്ത് മഴ ആശ്വാസമായപ്പോൾ മറുഭാഗത്ത് ദുരിതവും നഷ്ടവുമായി. മഴക്കെടുതിയിൽ കൃഷിനാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
മീനങ്ങാടി ∙ കടുത്ത വേനൽച്ചൂടിൽ നശിച്ച വാഴക്കൃഷിയിൽ അവശേഷിച്ചതു വേനൽമഴയിലും നിലംപൊത്തിയതോടെ കർഷകർ ദുരിതത്തിൽ. കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും മുട്ടിൽ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ പതിനായിരത്തോളം വാഴകളാണ് നശിച്ചത്. വാഴവറ്റ, പാക്കം പ്രദേശങ്ങളിലായി 20 കർഷകരുടെ 25000ത്തിലേറെ വാഴകൾ നശിച്ചു.
വാഴവറ്റ സ്വദേശികളായ വീട്ടിപ്പുര വേലായുധൻ, റോയൻ വട്ടംതൊട്ടിയിൽ, ഷിനോജ് പാക്കം, സുധീഷ് ഉള്ളാട്ടിൽ, സജീവ് പ്രണവം, രാജീവ് പാക്കം, ഷിജു മാണിശ്ശേരി, ജയരാജൻ പത്തായപ്പുര, റോയി മടംപറമ്പിൽ, അഗസ്റ്റിൻ അഴകനാൽ തുടങ്ങി ഒട്ടേറെ കർഷകരുടെ വാഴകളാണ് നശിച്ചത്. കൃഷിവകുപ്പ് സഹായം വേഗത്തിൽ നൽകണമെന്ന ആവശ്യം ശക്തമാണ്. പാട്ടത്തിനും കടംവാങ്ങിയും കൃഷി ഇറക്കിയവരാണ് ഏറെ.