വോട്ട് ബഹിഷ്കരണ ആഹ്വാനവുമായി കമ്പമലയിൽ മാവോയിസ്റ്റുകൾ
Mail This Article
മാനന്തവാടി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം അവശേഷിക്കവേ, തിരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തി. ഇന്നലെ രാവിലെ ആറോടെയാണു സായുധരായ 4 പേരടങ്ങുന്ന സംഘം എത്തിയത്. തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നു തൊഴിലാളികളെ ഉപദേശിച്ച മാവോയിസ്റ്റുകൾ, ജനങ്ങൾ സംഘടിക്കണമെന്നും ആവശ്യപ്പെട്ടു.
തൊഴിലാളികളുമായി സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളിൽ നിന്നു മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറെക്കാലമായി കമ്പമല അടക്കമുള്ള പ്രദേശങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സി.പി.മൊയ്‌തീൻ, സോമൻ, സന്തോഷ്, മനോജ് എന്ന ആഷിഖ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു.നേരത്തേ കമ്പമലയിലെ വനം വികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് ആക്രമിച്ച മാവോയിസ്റ്റുകൾ പലവട്ടം ഇവിടെ സാന്നിധ്യം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പു കണക്കിലെടുത്തു പ്രദേശത്തു കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.