ADVERTISEMENT

കൽപറ്റ ∙ വാഴക്കർഷകർക്ക് ഇരുട്ടടിയായി വിലയിടിവും വരൾച്ചയും ഇപ്പോൾ വേനൽ മഴയ്ക്കൊപ്പമെത്തിയ കാറ്റും. കൂലി ചെലവു തികയാത്ത വിധം വില ഇടിഞ്ഞതിനൊപ്പമായിരുന്നു ഈ വർഷത്തെ വരൾച്ച. ഉള്ള വിലയ്ക്കു വെട്ടി വിൽക്കാൻ കാത്തിരുന്നവർക്ക് ഇടിത്തീയായി വേനൽ മഴയ്ക്കൊപ്പമെത്തിയ കാറ്റും. ജില്ലയിലെ പല സ്ഥലങ്ങളിലും കാറ്റിൽ ഒട്ടേറെ വാഴ ഒടിഞ്ഞു നശിച്ചു. വിദഗ്ധ സമിതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ വരൾച്ചയിൽ കൂടുതൽ നശിച്ചതു വാഴക്കൃഷിയാണെന്നു കണ്ടെത്തിയിരുന്നു. കര വാഴക്കൃഷിയെയാണ് ഉണക്കു കൂടുതൽ ബാധിച്ചത്.

നേന്ത്രക്കായയ്ക്കു കർഷകർക്ക് ഉൽപാദന ചെലവിന് ആനുപാതികമായ വില ഇത്തവണ ലഭിച്ചിട്ടില്ല. ഇതിനിടെയാണു വരൾച്ചയിൽ കൃഷി നശിച്ചതു മൂലമുള്ള ആഘാതം. നേന്ത്രക്കായ ക്വിന്റലിന് 2200 രൂപയാണു ഇപ്പോഴത്തെ വിപണി വില. ക്വിന്റലിന് 3000 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്കു നഷ്ടം വരാതിരിക്കൂ എന്നതാണു സ്ഥിതി. ജില്ലയിൽ 12,000 ഹെക്ടറിൽ വാഴക്കൃഷി നടത്തുന്നതായാണ് ഔദ്യോഗിക കണക്ക്. പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാൽ, തൊണ്ടർനാട്, വെളളമുണ്ട, എടവക, പൊഴുതന പഞ്ചായത്തുകളിൽ വാഴക്കൃഷി മുഖ്യ ഉപജീവനമാർഗമാക്കിയ അനേകം കർഷക കുടുംബങ്ങളുണ്ട്.

സ്വന്തം സ്ഥലത്തും ഭൂമി പാട്ടത്തിനെടുത്തും വാഴക്കൃഷി നടത്തുന്നവരുണ്ട്. ബാങ്കുകളിൽ നിന്നു വായ്പയെടുത്താണു പലരും കൃഷി നടത്തുന്നത്. വരൾച്ചയിലെ കൃഷിനാശം കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വന്യജീവി ശല്യവും വാഴക്കർഷകരെ തളർത്തുകയാണ്. കാട്ടാന, കാട്ടു പന്നി, കാട്ടുപോത്ത്, കുരങ്ങ്, മയിൽ എന്നീ വന്യജീവികൾ വരുത്തുന്ന നാശം കാരണവും വാഴക്കൃഷിക്കാർ ഉൽപാദന നഷ്ടം നേരിടുന്നുണ്ട്. ഇതിനെല്ലാം പുറമേ ആണ് ഒടുവിൽ വേനൽ മഴയ്ക്കൊപ്പമെത്തിയ കാറ്റിലെ വിളനാശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com