ADVERTISEMENT

കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിലെ ജനവാസ മേഖലയിൽ പശുവിനെ കടുവ ആക്രമിച്ചു കൊന്ന സ്ഥലത്ത് ഭീതി വിതച്ചു പട്ടാപ്പകൽ വീണ്ടും കടുവയെത്തി. നാട്ടുകാരുടെയും വനപാലകരുടെയും മാധ്യമ പ്രവർത്തകന്റെയും മുന്നിലേക്ക് ഇന്നലെ വൈകിട്ട് നാലുമണിയോടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട കടുവ പശുവിന്റെ ജഡം അൽപം ഭക്ഷിച്ച ശേഷം വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ വനംവകുപ്പ് അധികൃതരെ കണ്ടതോടെ കടുവ കാപ്പിത്തോട്ടത്തിലേക്ക് ഓടി മറഞ്ഞു. സംഭവ സ്ഥലത്ത് ഇരുളം ഡപ്യൂട്ടി റേഞ്ച് ഓഫിസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ച് പശുവിന്റെ ജഡം കൂട്ടിൽ വച്ച് നിരീക്ഷണം ആരംഭിച്ചു. രാത്രി തന്നെ കടുവ വീണ്ടും എത്തുമെന്നും കൂട്ടിൽ അകപ്പെടുമെന്നും വനംവകുപ്പും നാട്ടുകാരും പറയുന്നു. 

എടക്കാട് മാന്തടം പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചപ്പോൾ.
എടക്കാട് മാന്തടം പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചപ്പോൾ.

വ്യാഴാഴ്ച വൈകിട്ടാണ് എടക്കാട് മാന്തടം തെക്കേപുന്നപ്പിള്ളിൽ വർഗീസിന്റെ 3 വയസ്സ് പ്രായമുള്ള കറവപ്പശുവിനെ കടുവ ആക്രമിച്ച് കൊന്നത്. പശുവിന്റെ ജഡം പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മറവു ചെയ്യാൻ നാട്ടുകാർ തയാറായില്ല. കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചശേഷം മാത്രമേ ജഡം മറവു ചെയ്യൂ എന്ന നിലപാടിലായിരുന്നു നാട്ടുകാർ. തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കാനുള്ള നീക്കം നടത്തുമ്പോഴാണു പോസ്റ്റ്മോർട്ടം ചെയ്തിട്ട പശുവിന്റെ ജഡത്തിനടുത്തേക്ക് വീണ്ടും കടുവ എത്തിയത്. വ്യാഴം ഉച്ചയ്ക്ക് എടക്കാട് വയലിൽ കടുവയെ കണ്ടതായി കർഷകർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധിച്ച് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പടക്കം പൊട്ടിച്ച് മടങ്ങിയതിനു പിന്നാലെയാണ് കടുവ വർഗീസിന്റെ പശുവിനെ കൊന്നത്. ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലത്ത് 3 ക്യാമറകൾ സ്ഥാപിച്ചിരുന്നു. രാത്രി വനംവകുപ്പും നാട്ടുകാരും സംഭവസ്ഥലത്തു നിന്നും മടങ്ങിയതിനു പിന്നാലെ കടുവ എത്തി പശുവിന്റെ കുറച്ചു ഭാഗം ഭക്ഷിച്ചിരുന്നു.

പൂതാടി പഞ്ചായത്തിലെ എടക്കാട് മാന്തടം പ്രദേശത്ത് കൊന്നിട്ട പശുവിന്റെ ജഡം ഭക്ഷിക്കാൻ വീണ്ടും എത്തിയ കടുവ.
പൂതാടി പഞ്ചായത്തിലെ എടക്കാട് മാന്തടം പ്രദേശത്ത് കൊന്നിട്ട പശുവിന്റെ ജഡം ഭക്ഷിക്കാൻ വീണ്ടും എത്തിയ കടുവ.

കടുവ കാഴ്ചയിൽ വലിയവൻ; പക്ഷേ, ക്ഷീണിതൻ
പനമരം∙ പശുവിനെ ആക്രമിച്ചു കൊന്ന സ്ഥലത്ത് വീണ്ടും എത്തിയ കടുവയ്ക്ക് നീളവും വലുപ്പവും ഉണ്ടെങ്കിലും വയർ ഒട്ടി ക്ഷീണിതനാണ്. ഇന്നലെ വൈകിട്ട് 3.47 ന് കുരങ്ങുകളുടെ ഉച്ചത്തിലുള്ള കരച്ചിലും ഓട്ടവും കണ്ട് നോക്കുമ്പോഴാണ് വനംവകുപ്പും നാട്ടുകാരും മാധ്യമ പ്രവർത്തകനും നിൽക്കുന്നതിന് 100 മീറ്ററോളം അകലെയുള്ള പശുവിന്റെ ജഡത്തിന് അടുത്തേക്ക് കടുവ എത്തിയത്. ഉടൻ തന്നെ പശുവിന്റെ കുറച്ചു ഭാഗം വളരെ വേഗം ഭക്ഷിച്ച ശേഷം ബാക്കി ഭാഗം വലിച്ചുകൊണ്ടു പോകാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ വലിയ പശു ആയതിനാലും ക്ഷീണിതനായതിനാലും 4 മിനിറ്റോളം ശ്രമം നടത്തിയ കടുവയ്ക്ക് പശുവിന്റെ ജഡം വലിച്ചുകൊണ്ടു പോകാൻ കഴിഞ്ഞില്ല. ഇതിനിടെ എതിർ ഭാഗത്ത് ആളനക്കം കണ്ടതോടെ കടുവ വന്ന വഴി തന്നെ തിരിച്ചു പോയി. ക്ഷീണിതനാണെങ്കിലും മുഖം ക്രൗര്യം കലർന്നതായിരുന്നു. ഇടയ്ക്ക് മുഖത്ത് പറ്റിയ രക്തം നാവുകൊണ്ട് നക്കിത്തുടയ്ക്കുകയും മുഖത്തെ രോമം വിറപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com