വനപാലകർക്ക് 39 തോക്കുകൾ; തോക്കുകൾ എത്തിച്ചത് വന്യമൃഗങ്ങളെ തുരത്തുന്ന ഉദ്യോഗസ്ഥരുടെ സ്വയരക്ഷയ്ക്ക്
Mail This Article
മാനന്തവാടി ∙ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്ന അവസരത്തിൽ ഉദ്യോഗസ്ഥരുടെ സ്വയം രക്ഷയ്ക്കായി ‘12 ബോർ’ തോക്കുകളും ജില്ലയിൽ എത്തി. പശ്ചിമ ബംഗാൾ റൈഫിൾ ഫാക്ടറിയിൽ നിന്നാണ് 39 തോക്കുകൾ കൂടി വനം വകുപ്പ് വാങ്ങിയത്. നിലവിലെ തോക്കുകൾ കൂടാതെ 12 വീതം തോക്കുകൾ നോർത്ത് വയനാട് ഡിവിഷനും വയനാട് വൈൽഡ് ലൈഫ് ഡിവിഷനും 15 എണ്ണം സൗത്ത് വയനാട് ഡിവിഷനും കൈമാറി.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഏറുകയും മനുഷ്യ–വന്യജീവി സംഘർഷങ്ങൾ രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോർത്ത് വയനാട് വനം ഡിവിഷനിൽ വനം എമർജൻസി സെന്റർ പ്രവർത്തനം തുടങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിവിഷൻ എമർജൻസി ഓപ്പറേഷൻ സെന്റർ മാനന്തവാടി ഫോറസ്റ്റ് ഓഫിസ് വളപ്പിൽ പ്രവർത്തനം ആരംഭിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ മാർട്ടിൻ ലോവൽ ഉദ്ഘാടനം നിർവഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ. രാകേഷ്, പി.വി. സനൂപ് കൃഷ്ണൻ, റോസ് മേരി എന്നിവർ പ്രസംഗിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും പങ്കെടുത്തു.
ഡിസ്ട്രിക്ട് എമർജൻസി സെന്ററിന്റെ മാതൃകയിലായിരിക്കും ഇതിന്റെയും പ്രവർത്തനം. ഇതിലൂടെ നോർത്ത് വയനാട് വനം ഡിവിഷന്റെ പരിധിയിൽ വരുന്ന വനം–വന്യജീവി സംബന്ധമായ വിവരങ്ങൾ ഏത് സമയത്തും ജനങ്ങൾക്ക് വനം വകുപ്പിനെ അറിയിക്കാം. ഇവിടെ ലഭിക്കുന്ന വിവരങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥരെ അറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. ഫോൺ: 9188407544.