ADVERTISEMENT

കൽപറ്റ ∙ വൈദ്യുതി ബിൽ കുടിശികയായതോടെ വയനാട്ടിൽ കഴിഞ്ഞ ഒരു വർഷമായി ഇരുട്ടിൽ കഴിയുന്നത് 1,514 ആദിവാസി കുടുംബങ്ങൾ. 2023 മാർച്ച് 1 മുതൽ ഇതുവരെ ജില്ലയിൽ ആകെ 1,62,376 ഗാർഹിക കണക്‌ഷനുകളാണ് ആകെ വിഛേദിച്ചത്. ഇതിൽ 3113 പട്ടിക വർഗ കുടുംബങ്ങളുടേത് ഉൾപ്പെടെ 1,59,732 കണക്‌ഷനുകൾ പുനഃസ്ഥാപിച്ചു. എന്നാൽ, പണം അടയ്ക്കാത്തതിനാൽ മറ്റ് ആദിവാസി കുടുംബങ്ങളെല്ലാം ഇപ്പോഴും ഇരുട്ടിൽ തുടരുകയാണ്.

മന്ത്രി ഒ.ആർ.കേളുവിനു നിയമസഭയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നൽകിയ മറുപടിയിലാണു ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ഭീമമായ കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാൻ മടികാണിക്കുന്ന കെഎസ്ഇബി, ആദിവാസി കുടുംബങ്ങളുടേത് ഉൾപ്പെടെയുള്ള വൈദ്യുതി വിഛേദിച്ചതു വിവേചനമാണെന്ന ആക്ഷേപം ഉയർന്നു.

ബിൽ അടയ്ക്കാത്തവരോട് കെഎസ്ഇബി കാണിക്കുന്നത് ഇരട്ടനീതിയാണെന്നും ആദിവാസി കുടുംബങ്ങളുടെ സാമൂഹിക - സാമ്പത്തിക പിന്നാക്കാവസ്ഥ പോലും പരിഗണിക്കാത്ത നിലപാടാണ് കെഎസ്ഇബിക്ക് എന്നും ആദിവാസി സംഘടനാ നേതാക്കൾ പറയുന്നു. ജല അതോറിറ്റിയും പൊലീസും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും സ്ഥാപനങ്ങളും കെഎസ്ഇബിക്കു നൽകാനുള്ള കുടിശിക 1000 കോടി കവിയും.

ഇതു തിരിച്ചുപിടിക്കാൻ നടപടിയില്ലെന്നിരിക്കെയാണ് ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ വീടുകളെ ഇരുട്ടിലാക്കുന്ന നടപടി. വൈദ്യുതി കണക്‌ഷൻ വിഛേദിക്കപ്പെട്ട വീടുകളിലെല്ലാം കൊച്ചുകുട്ടികളും പ്രായമായവരും വിദ്യാർഥികളുമുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കു പുറമേ മഴക്കാലത്തു പണി കുറവായതിനാൽ വരുമാനമുണ്ടാകില്ലെന്നതും ആദിവാസി ഊരുകളെ പ്രതിസന്ധിയിലാക്കുമ്പോഴാണു കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ.

ചില വീടുകളിൽനിന്ന് മീറ്ററുകൾ പോലും ഊരിയെടുത്തു കൊണ്ടുപോയതായി താമസക്കാർ പറയുന്നു. മീറ്റർ എടുത്തുകൊണ്ടുപോയാൽ പുതിയ വൈദ്യുതി കണക്‌ഷൻ എടുത്താൽ മാത്രമേ ഇനി വീട്ടിലേക്കു കറന്റ് ലഭിക്കൂ. നെന്മേനി പഞ്ചായത്തിലെ തവനി ഊരിൽ 3 കുടുംബങ്ങളുടെ മീറ്റർ ഉൾപ്പെടെ അധികൃതർ ഊരിക്കൊണ്ടുപോയി.

മേപ്പാടി ഏറാട്ടുകുന്ന് കാട്ടുനായ്ക്ക ഊരിലെ 8 വീടുകൾ കെഎസ്ഇബി ഫ്യൂസ് ഊരിയതുമൂലം ഇരുട്ടിലാണ്. കുടിശികയാക്കിയാൽ കണക്‌ഷൻ വിച്ഛേദിക്കുകയല്ലാതെ മാർഗമില്ലെന്നും സർക്കാർ മറിച്ചൊരു തീരുമാനമെടുത്താൽ പ്രതിസന്ധിക്കു പരിഹാരമാകുമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത്. അർഹരായവർക്കു പരമാവധി സാവകാശം കൊടുക്കാറുണ്ടെന്നും വിശദീകരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com