ADVERTISEMENT

പുൽപള്ളി ∙ മഴക്കുറവിനെ തുടർന്ന് കഴിഞ്ഞ വർഷം നെൽക്കൃഷി നടത്താനാകാതെ പോയ അതിർത്തി ഗ്രാമങ്ങളിൽ ഇത്തവണ കർഷകർ സജീവമായി പാടത്ത്. വിത്തിട്ടപ്പോൾ മുതൽ ഞാറു നടുന്നതുവരെ കാര്യമായ മഴ ലഭിക്കാഞ്ഞതിനാൽ പാകമായ ഞാറ് പറിച്ചുനടാത്തവർ ഏറെയായിരുന്നു. മുള്ളൻകൊല്ലിയുടെ അതിർത്തിയ ഗ്രാമങ്ങളായ മരക്കടവ്, കൃഗന്നൂർ, കൊളവള്ളി, അൻപത് വയൽ പ്രദേശങ്ങളിലെ നെൽപാടങ്ങൾ വരണ്ടുണങ്ങിക്കിടന്നു. ഇത്തവണ കാലവർഷം നന്നായി ലഭിച്ചതോടെ പ്രദേശങ്ങളിൽ വിത്തിടീൽ സജീവമാണ്.

മെച്ചപ്പെട്ട കാലാവസ്ഥയാണ് ഇതുവരെ ലഭിച്ചതെന്ന് കർഷകർ പറയുന്നു. വയലിന്റെ ഒരുഭാഗത്ത് ഞാറ്റടി തയാറാക്കിയാണ് കൃഷിയാരംഭം. മുളപ്പിച്ച് വിത്ത് അതിൽ വിതറും. ഞാറ് വളർന്നു പാകമാകുമ്പോഴേക്കും ബാക്കി പാടം നടീലിന് സജ്ജമാക്കും. ഒരു മാസത്തിനു ശേഷം നടീൽ. മരക്കടവ് പാടത്ത് കഴിഞ്ഞ വർഷം ഏക്കർ കണക്കിന് പാടം തരിശായി കിടന്നു. ഇവിടേക്ക് നടാനായി ഒരുക്കിയ ഞാറ് പിന്നീട് കന്നുകാലികൾക്ക് നൽകി. ഇവിടെ കബനഗദ്ദ പാടത്തിനു മുകളിലെ തടയണയിൽ വെള്ളമില്ലാത്തതും പ്രശ്നമായി. കബനിപ്പുഴയിൽ നിന്നു പമ്പ് ചെയ്താണ് പലരും കൃഷി നിലനിർത്തിയത്. സംസ്ഥാനത്ത് ഏറ്റവും മഴ കുറച്ചുപെയ്തത് ഈ ഭാഗത്തായിരുന്നു.

കൃഗന്നൂരിലെ ജലസേചന പദ്ധതി പാഴായതും കർഷകർക്ക് വിനയായി. കർഷകരുടെ പരാതികളെ തുടർന്ന് കൃഗന്നൂർ പദ്ധതി വിപുലപ്പെടുത്താൻ സർക്കാർ നടപടിയാരംഭിച്ചിട്ടുണ്ട്. പുതിയപദ്ധതി കൂടുതൽ സ്ഥലത്ത് ജലസേചനം നടത്താനാവും വിധത്തിൽ നിർമിക്കും. കബനിനദിയോടു ചേർന്ന അൻപത് വയൽ പാടം ഇത്തവണയും പുല്ലുപിടിച്ചു കിടക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. 3 കോടി ചെലവിൽ നിർമിച്ച പദ്ധതി കമ്മിഷൻ ചെയ്യാത്തതാണ് കാരണം. മഴ പ്രതീക്ഷിച്ച് വിത്തിടാൻ കർഷകർ തയാറല്ല. ജലസേചനം ഉറപ്പായാൽ 50 ഏക്കറിലും കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com