ADVERTISEMENT

തൃശ്ശിലേരി ∙ മുത്തുമാരി ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കാട്ടാന ശല്യത്തിന് അറുതി വരുത്താൻ പ്രതിരോധം ശക്തമാക്കി വനപാലകർ. മുത്തുമാരിയിലെ ജനജീവിതം നിശ്ചലമാക്കിയ കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ ആർആർടി സംഘവും വനപാലകരും ജാഗ്രതയിലാണ്. തിങ്കളാഴ്ച വനാതിർത്തിയിലെത്തിയ ആനയെ വനപാലകർ പടക്കം പൊട്ടിച്ച് ഉൾവനത്തിലേക്ക് പിന്തിരിപ്പിച്ചു. ചൊവ്വാഴ്ച കാവൽ ശക്തമായി തുടർന്നെങ്കിലും ആന എത്തിയില്ല.  മുത്തുമാരിയിലെത്തിയ വനപാലകരെ തടഞ്ഞും ഡിഎഫ്ഒ ഓഫിസിലെത്തി പ്രതിഷേധിച്ചും നാട്ടുകാർ സ്വരം കടുപ്പിച്ചതോടെയാണ് വനപാലകർ ഉണർന്നത്. തെങ്ങും കമുകും വാഴയും കപ്പയും കാപ്പിയും എല്ലാം നഷ്ടമായ കർഷകർ നഷ്ടപരിഹാരത്തിനായി വനപാലകരെ സമീപിച്ചിട്ടുണ്ട്.

കാട്ടാന എത്തുന്നത് ശബ്ദം കേട്ട് അറിയായി മുത്തുമാരിയിലെ കൃഷിയിടത്തിൽ കമ്പി വലിച്ച് അതിൽ കുപ്പികൾ കെട്ടിയിട്ടിരിക്കുന്നു.
കാട്ടാന എത്തുന്നത് ശബ്ദം കേട്ട് അറിയായി മുത്തുമാരിയിലെ കൃഷിയിടത്തിൽ കമ്പി വലിച്ച് അതിൽ കുപ്പികൾ കെട്ടിയിട്ടിരിക്കുന്നു.

അതിനിടെ ജനവാസ മേഖലയിലേക്ക് ഇറങ്ങി പതിവായി നാശം വിതയ്ക്കുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനയെ എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതിന് വേണ്ടി വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. മുത്തങ്ങയിലുള്ള കുങ്കിയാനകൾക്ക് മദപ്പാട് ഉള്ളതിനാൽ വടക്കനാട് ദൗത്യത്തിലുള്ള ഉണ്ണിക്കൃഷ്ണൻ എന്ന കുങ്കിയാനയെയാണ് മുത്തുമാരിക്ക് നിയോഗിച്ചിട്ടുള്ളത്. ഇന്ന് രാവിലെ കുങ്കിയാന മുത്തുമാരിയിൽ എത്തുമെന്ന് വനപാലകർ പറഞ്ഞു. ഭരത് എന്ന കുങ്കിയാനയെക്കൂടി എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. നാട്ടുകാർക്ക് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയുടെ സേവനം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ഉയർത്തിയ നാട്ടുകാരോട് എത്രയും വേഗം കുങ്കിയാനയെ എത്തിക്കുമെന്ന് ബേഗൂർ റേഞ്ച് ഓഫിസർ കെ. രാഗേഷ് ഉറപ്പ് നൽകിയിരുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങളും കാട്ടാന ആക്രമിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com