കാരാപ്പുഴയിൽ സഞ്ചാരികളേറി; വയനാട് വിനോദ സഞ്ചാര മേഖലയിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ
Mail This Article
അമ്പലവയൽ ∙ വിനോദ സഞ്ചാര മേഖലയിൽ തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ച് കാരാപ്പുഴയിൽ സഞ്ചാരികളേറി. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് പിന്നാലെ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് വരവ് കുറച്ചിരുന്നു. എന്നാൽ ഇന്നലെ കാരാപ്പുഴ ഡാമിൽ രണ്ടായിരത്തോളം വിനോദ സഞ്ചാരികളാണ് സന്ദർശനത്തിനായി എത്തിയത്. ഏറെക്കാലത്തിന് ശേഷമാണ് കാരാപ്പുഴ ഡാമിന് പരിസരത്തെ പാർക്കിങ് സ്ഥലം വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞത്. വൈകിട്ട് വരെ ടിക്കറ്റ് എടുക്കാൻ സഞ്ചാരികളുണ്ടായിരുന്നതിനാൽ അവസാന കണക്കിൽ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കാം. അവധിക്കാലം ആരംഭിച്ചതും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവിന് കാരണമായി.
ദുരന്തം ഒരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും ബാക്കിയുള്ള ഭാഗങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച് ഇന്നലെ മുതൽ സർക്കാരിന്റെ നേതൃത്വത്തിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്. കാരാപ്പുഴയിലടക്കം കഴിഞ്ഞ ആഴ്ചകളിൽ വളരെ കുറവ് സന്ദർശകരാണുണ്ടായിരുന്നത്. സന്ദർശകർ കൂടുതലായി എത്തിയതോടെ കച്ചവടവും വർധിച്ചു. സിപ്പ് ലൈൻ അടക്കമുള്ള റൈഡുകൾ ആസ്വാദിക്കാനും കൂടുതൽ പേരെത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയതിനെക്കാൾ അയൽ ജില്ലകളിൽ നിന്നാണ് കൂടുതൽ സന്ദർശകർ ചുരം കയറിയെത്തിയത്. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുമുണ്ടായിരുന്നു. ജില്ലയിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും കഴിഞ്ഞ ആഴ്ചത്തെക്കാൾ സന്ദർശകരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.