ADVERTISEMENT

ആലപ്പുഴ ∙ കൊച്ചി സ്വദേശി സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസിലെ പ്രതികൾ സുഭദ്രയെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ശേഷം പകരം വയ്ക്കാൻ മുക്കുപണ്ടം വാങ്ങിയിരുന്നു. ഇതു സുഭദ്രയുടെ കയ്യിൽ അണിയിക്കുന്നതിനു മുൻപേ സുഭദ്ര വള നഷ്ടപ്പെട്ടെന്നു മനസ്സിലാക്കി. തുടർന്നാണു പ്രതികളായ ശർമിളയും മാത്യൂസും ചേർന്നു സുഭദ്രയെ കൊലപ്പെടുത്തിയത്. നാലാം തീയതിയാണു പ്രതികൾ സുഭദ്രയെ ഗുളിക നൽകി മയക്കിക്കിടത്തി സ്വർണവള അപഹരിച്ചത്. അന്നു തന്നെ ആലപ്പുഴയിൽനിന്നു മുക്കുപണ്ടത്തിന്റെ വള വാങ്ങി. മുല്ലയ്ക്കലിലും മറ്റും ചുറ്റിക്കറങ്ങുകയും ചെയ്തു. പിറ്റേന്നു പ്രതികൾ ആലപ്പുഴയിലെ സ്വർണക്കടയിൽ സുഭദ്രയുടെ സ്വർണവള വിറ്റു. എന്നാൽ, മുക്കുപണ്ടം സുഭദ്രയെ അണിയിച്ചോ എന്നു പ്രതികൾ പൊലീസിനോടു വ്യക്തമായി പറഞ്ഞിട്ടില്ല.

അടുത്ത രണ്ടു ദിവസം മിക്കപ്പോഴും സുഭദ്ര മയക്കത്തിലായിരുന്നു. ഏഴാം തീയതി രാവിലെയാണു വള നഷ്ടപ്പെട്ടെന്നു സുഭദ്ര മനസ്സിലാക്കിയത്. വള നഷ്ടപ്പെട്ടെന്നും പൊലീസിൽ അറിയിക്കുമെന്നും സുഭദ്ര അർധമയക്കത്തിൽ പ്രതികളോടു പറഞ്ഞിരുന്നു. ഇതോടെ അപകടം മണത്ത പ്രതികൾ അന്ന് ഉച്ചയ്ക്കു തന്നെ സുഭദ്രയെ കൊലപ്പെടുത്തിയെന്നാണു കേസ്. സുഭദ്രയെ മയക്കിക്കിടത്തി സ്വർണം കവരുകയെന്നതു മൂന്നാം പ്രതി റെയ്നോൾഡിന്റെ ആശയമായിരുന്നെങ്കിലും റെയ്നോൾഡിനെ ഒഴിവാക്കി മുഴുവൻ സ്വർണവും സ്വന്തമാക്കുകയായിരുന്നു ശർമിളയുടെയും മാത്യൂസിന്റെയും ലക്ഷ്യം. അതിനാൽ വള എടുത്ത കാര്യം റെയ്നോൾഡിനെയും അറിയിച്ചില്ലെന്നാണു വിവരം. ഏഴിനു സുഭദ്ര തിരികെ പോയെന്നു മാത്യൂസും ശർമിളയും റെയ്നോൾഡിനോടു പറഞ്ഞതും റെയ്നോൾഡിനെ ഒഴിവാക്കാനായിരുന്നു.

കൊലപാതകം സ്വർണത്തിനായി
സുഭദ്രയെ കൊലപ്പെടുത്തി സ്വർണം മുഴുവൻ കൈക്കലാക്കുകയായിരുന്നു ശർമിളയുടെയും മാത്യൂസിന്റെയും ഉദ്ദേശ്യമെന്നാണു പൊലീസ് നിഗമനം. ഒരു സ്വർണവള നഷ്ടപ്പെട്ടപ്പോൾത്തന്നെ സുഭദ്ര അക്കാര്യം അറിഞ്ഞതിനാലാണു പെട്ടെന്നു കൊലപ്പെടുത്തിയത്. ബന്ധുക്കളുമായും മറ്റും സുഭദ്രയ്ക്ക് അടുപ്പമില്ലാത്തതിനാൽ സ്വർണം തട്ടിയെടുക്കുന്നതും സുഭദ്രയെ കൊലപ്പെടുത്തുന്നതുമൊന്നും ആരും അറിയില്ലെന്നായിരുന്നു പ്രതികളുടെ ധൈര്യമെന്നും പൊലീസ് പറയുന്നു.

പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
പ്രതികളായ കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള (52), ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ–35) എന്നിവരെ ഒരാഴ്ച കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്നു ജില്ലാ കോടതിയിൽ അപേക്ഷ നൽകും. ഇവരുടെ തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷം മൂന്നാം പ്രതി കാട്ടൂർ പാനേഴത്ത് റെയ്നോൾഡിനെ (61) 2 ദിവസത്തേക്കു കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകും. ശർമിളയെയും മാത്യൂസിനെയും കർണാടക, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പിനു കൊണ്ടുപോകേണ്ടതുണ്ട്. റെയ്നോൾഡിന്റേതു ഗുളികകൾ നൽകി സുഭദ്രയെ മയക്കിയെന്ന കുറ്റമായതിനാൽ കാട്ടൂരിൽ മാത്രം തെളിവെടുപ്പു നടത്തിയാൽ മതിയാവും.

English Summary:

A 73-year-old woman from Kochi, Subhadra, was found murdered in Alappuzha after being drugged and robbed of her gold bangle. The accused, Sharmila and Mathu, allegedly purchased imitation jewelry to replace the stolen gold. This raises questions about whether Subhadra was aware of the theft before her death.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com