പാടത്തെ പണിക്ക് വരമ്പത്ത് കൂലി വാങ്ങുന്നത് അതിഥിത്തൊഴിലാളികൾ
Mail This Article
കൽപറ്റ ∙ ഏതാനും വർഷം മുൻപു വരെ വനിതാ തൊഴിലാളികൾ ചെയ്തിരുന്ന ഞാറു പറിക്കലിനും നടീലിനും ഇപ്പോൾ ഇതര സംസ്ഥാനങ്ങളിലെ ചെറുപ്പക്കാരായ പുരുഷന്മാർ. വയനാട്ടിൽ നെൽക്കൃഷി സജീവമായ മാനന്തവാടി, പനമരം, കോട്ടത്തറ, പൂതാടി, പടിഞ്ഞാറത്തറ, തരിയോട് തുടങ്ങിയ പഞ്ചായത്തുകളിൽ കൂടുതൽ സ്ഥലങ്ങളിലും ഞാറു പറിക്കലും നടീലുമെല്ലാം ഇപ്പോൾ പുരുഷന്മാരാണ്.
ട്രാക്ടർ, ടില്ലർ എന്നിവയുടെ സഹായത്തോടെ പാടങ്ങളിൽ നിലം ഒരുക്കിയ ശേഷം വയൽ വരമ്പ് തൂമ്പ ഉപയോഗിച്ച് വൃത്തിയാക്കുക മാത്രമാണ് ഇപ്പോൾ പുരുഷ തൊഴിലാളികൾ ചെയ്യുന്നത്. ഒരേക്കർ പാടത്തു ഞാറു പറിക്കാനും നടാനും 4,500 മുതൽ 5,000 രൂപ വരെയാണ് കൂലി. രാവിലെ 6 മണിക്ക് പാടത്തെത്തും. ഒരു നേരത്തെ ഭക്ഷണം മാത്രം നൽകിയാൽ മതി. ഞാറു നടുന്നത് പ്രത്യേക രീതിയിൽ ആണ്. കൃത്യമായ അകലം പാലിച്ച് ഞാറുകളുടെ എണ്ണം കുറച്ചാണു നടുക. ഇതുകാരണം വിളവിൽ കുറവ് ഉണ്ടാകുന്നില്ലെന്നു കർഷകനായ മൈലാടി സ്വദേശി മലക്കാട്ടൂർ അജയൻ പറഞ്ഞു.