ഉരുൾതൊട്ടില്ലെങ്കിലും അട്ടമല ഇരുളിൽ; ചൂരൽമലയിൽനിന്ന് 2 കിലോമീറ്റർ, ഗ്രാമത്തിൽ ശേഷിക്കുന്നത് 2 കുടുംബങ്ങൾ മാത്രം
Mail This Article
അട്ടമല ∙ സദാസമയവും കോടമഞ്ഞ് പെയ്തിറങ്ങുന്ന, തേയിലത്തോട്ടങ്ങൾ പച്ചപരവതാനി വിരിച്ച മനോഹര ഗ്രാമമാണ് അട്ടമല. കന്നുകാലി വളർത്തലും തേയിലത്തോട്ടങ്ങളിലെ ജോലിയുമൊക്കെയായി ഒരൂ കൂട്ടം മനുഷ്യർ സന്തോഷ ജീവിതം നയിച്ചയിടം. എന്നാൽ, ഒഴുകിയെത്തിയ ഉരുൾദുരന്തം ഇവരെ പല വഴിക്കു പിരിച്ചു. ദുരന്തത്തിൽ ഒരു പോറൽ പോലും ഏറ്റിട്ടില്ലെങ്കിലും അട്ടമല ഇപ്പോൾ വിജനമാണ്. അട്ടമലയിലെ ചെറിയ അങ്ങാടിയിലെ അമ്പലവും ചായക്കടയും രക്തസാക്ഷി മണ്ഡപവും ഉൾപ്പെടെയുള്ള നാൽക്കവല ആളൊഴിഞ്ഞു.
അട്ടമലയെ മനോഹരമാക്കിയ വാകമരങ്ങൾ എല്ലാത്തിനും മൂകസാക്ഷിയായി അങ്ങാടിയിലുണ്ട്. ചൂരൽമലയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള മനോഹരമായ ഇൗ ഗ്രാമത്തിൽ ഇനി ശേഷിക്കുന്നത് 2 കുടുംബങ്ങൾ മാത്രമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അട്ടമല ഒറ്റപ്പെട്ടതോടെയാണു ഗ്രാമവാസികൾ പലായനം തുടങ്ങിയത്. 28 കുടുംബങ്ങളാണു മേഖലയിലുണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വാടക വീടുകളിലേക്ക് മാറി.
തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമം 2 മാസം മുൻപു വരെ സജീവമായിരുന്നു. തൊഴിലും താമസവും വിദ്യാഭ്യാസവും ചികിത്സയുമെല്ലാം കമ്പനി വക കിട്ടിയപ്പോൾ ഇവരുടെ ജീവിതം തളിർത്തു. പല നാടുകളിൽനിന്ന് ആളുകൾ ജോലിതേടിയെത്തി. തോട്ടം മേഖല പ്രതിസന്ധിയിലായതോടെ ജില്ലയ്ക്കകത്തും പുറത്തുമായി ഇവരിൽ ചിലർ ജീവിതം പറിച്ചുനട്ടു. മറ്റു ജില്ലകളിൽനിന്ന് എത്തിയവർ പതിയെ ചുരമിറങ്ങി. എങ്കിലും കുറേപ്പേർ അട്ടമലയിൽ താമസം തുടർന്നു. അട്ടമലയുടെ സൗന്ദര്യ കാഴ്ചകൾ പുറംലോകത്തു എത്തിയതോടെ വിനോദസഞ്ചാരികളും എത്താൻ തുടങ്ങിയിരുന്നു. ഇതിനിടെയാണു അപ്രതീക്ഷിതമായി ഉരുൾദുരന്തമെത്തിയത്.
ആകെ ഒറ്റപ്പെട്ടു
ദുരന്തം ഒഴുകിയെത്തിയ കഴിഞ്ഞ ജൂലൈ 30ന് അട്ടമലയും ഭയന്നു. ഉരുൾപൊട്ടലിൽ ചൂരൽമല പാലം ഒലിച്ചുപോയതോടെ ഗ്രാമം ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടുപോയവരെ രക്ഷാപ്രവർത്തകർ ചൂരൽമല പുഴകടത്തി. അതിജീവനം ഉടൻ സാധ്യമാകില്ലെന്ന് മനസ്സിലായതോടെ അതിഥിത്തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങി. അട്ടമലക്കാർ ചൂരൽമലക്കാരെപോലെ ചിതറി. ഉരുൾപൊട്ടലിൽ അട്ടമലക്കാർക്ക് ജീവഹാനിയോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായില്ലെങ്കിലും സ്വർഗതുല്യമായ ഗ്രാമം സങ്കടത്തോടെ ഒഴിയേണ്ടിവന്നു. തേയിലക്കാടുകളിൽ മേയുന്ന കന്നുകാലികളെയും വല്ലപ്പോഴും ഇവയെ തേടിയെത്തുന്നവരെയും മാത്രമാണിപ്പോൾ കാണാനുള്ളത്.
അട്ടമലയിലെ ക്ഷേത്രവും ജുമാ മസ്ജിദും എസ്റ്റേറ്റ് പാടികളും വിജനമായി. അവശേഷിക്കുന്ന കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ചൂരൽമല കടന്ന് അട്ടമലയിലെത്താൻ ബെയ്‌ലി പാലം മാത്രമാണ് ആശ്രയം. പാലം കടക്കാൻ കടുത്ത നിയന്ത്രണമുള്ളത് കൊണ്ട് അവശ്യ സാധനങ്ങൾ എത്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. വാടക വീടുകളിലേക്ക് മാറിയവർക്കുമുണ്ട് ആശങ്ക. പലയാളുകൾക്കും അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല. പുനരധിവാസത്തിൽ വീടുകൾ ലഭിക്കുമോയെന്നു ഉറപ്പില്ല. സന്നദ്ധ സംഘടനകളുടെ സഹായത്തിൽ അട്ടമലക്കാർ ഉൾപ്പെട്ടിട്ടില്ല.
സുരക്ഷിതമാണെങ്കിൽ താമസം അനുവദിക്കണം
മേഖല സുരക്ഷിതമാണെങ്കിൽ താമസം അനുവദിക്കണമെന്നാണ് അട്ടമലയിൽ ശേഷിക്കുന്ന കുടുംബങ്ങളുടെ ആവശ്യം. ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുള്ളവർക്ക് അട്ടമലയുമായി വൈകാരിക ബന്ധമുണ്ട്. വീട് വച്ച് താമസിക്കാൻ അനുമതി കിട്ടിയാൽ കുടുംബങ്ങൾ ഇവിടേക്ക് തിരികെയെത്തുമെന്ന് ഇവർ പറയുന്നു. എസ്‌റ്റേറ്റിൽ തൊഴിൽ ലഭിക്കുമെന്നതിനാൽ ആളുകൾക്ക് താൽപര്യമുണ്ട്. കൂടുതൽ ആളുകൾ എത്തിയാൽ അട്ടമല വീണ്ടും സജീവമാകും.