നെല്ലിനു കാവലൊരുക്കാൻ പഞ്ചായത്ത് വക മാടം; ചെലവ് 4.5 ലക്ഷം രൂപ
Mail This Article
പുൽപള്ളി ∙ വനത്താൽ ചുറ്റപ്പെട്ട പാക്കം കട്ടക്കണ്ടി പാടത്ത് കൃഷിയിറക്കിയ കർഷകർക്ക് കാവലിരിക്കാൻ പഞ്ചായത്തിന്റെ കാവൽമാടം. 4.5 ലക്ഷം രൂപ മുടക്കിയാണ് വയലിനു നടുവിൽ സുരക്ഷിതമായി കാവലിരിക്കാൻ സൗകര്യമൊരുക്കിയത്. കർഷകർ സംഭാവന ചെയ്ത സ്ഥലത്ത് ഇരുമ്പുതൂണുകളിൽ ഉയരത്തിൽ നിർമിച്ച കാവൽമാടത്തിലിരുന്ന് വന്യമൃഗങ്ങളെ നിരീക്ഷിക്കാനും കൃഷിയിടത്തിലിറങ്ങാതെ പ്രതിരോധിക്കാനുമാകും. ഓരോ കർഷകരും സ്വന്തമായിട്ടാണ് പാടത്ത് കാവൽമാടങ്ങളൊരുക്കിയിരുന്നത്. വനത്തിൽ മുളയൊന്നുമില്ലാതായതോടെ മാടം നിർമാണവും ബുദ്ധിമുട്ടായി. രാത്രിയിൽ സുരക്ഷിതമായി ഊഴമിട്ട് കാവലിരിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. ജില്ലയിൽ ആദ്യമായിട്ടാണ് ഈ പദ്ധതിയെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കാവൽമാടം ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ജോളി നരിതൂക്കിൽ, രാജു തോണിക്കടവ്, രജിത്ര ബാബുരാജ്, മണി പാമ്പനാൽ, സുമാ ബിനീഷ്, ഉഷാസത്യൻ, മണി ഇല്യമ്പത്ത് എന്നിവർ പ്രസംഗിച്ചു. ചേകാടി വനാതിർത്തിയിലെ പാടത്തും കാവൽമാടമൊരുക്കാൻ പഞ്ചായത്ത് ആലോചിക്കുന്നു. വനാതിർത്തിയിലെ വയൽപ്രദേശത്ത് ഇത്തരം കേന്ദ്രങ്ങൾ നിർമിക്കുന്നത് പ്രാദേശിക ടൂറിസവികസനത്തിനും ഉപയോഗിക്കാനാവും.