തകർന്ന പാലങ്ങൾ നന്നാക്കാൻ നടപടിയില്ല
Mail This Article
കേണിച്ചിറ ∙ പൂതാടി - മീനങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തകർന്ന രണ്ട് നടപ്പാലങ്ങൾ നന്നാക്കാൻ നടപടിയില്ല. പൂതാടി പഞ്ചായത്തിൽ നരസി പുഴയ്ക്ക് കുറുകെയുള്ള കല്ലൂർക്കുന്ന് ചോയിക്കൊല്ലി നടപ്പാലവും, മടൂർ - വാകേരി റോഡിലെ മടൂർ പാലവുമാണ് തകർന്ന് കിടക്കുന്നത്. ഇരു പാലങ്ങളും തകർന്നിട്ട് വർഷങ്ങളായെങ്കിലും പുതുക്കിപ്പണിയാൻ നടപടിയില്ല. 20 വർഷം മുൻപ് നിർമിച്ച ഈ നടപ്പാലങ്ങളുടെ കൈവരികൾ പൂർണമായി തകർന്നതിനു പുറമേ കുത്തൊഴുക്കിൽ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞ് നശിച്ച അവസ്ഥയാണ്.
ഇടിഞ്ഞുപോയ ഭാഗത്ത് കമുകും മറ്റുമിട്ട് മറ്റൊരു പാലം നിർമിച്ച് സാഹസപ്പെട്ടാണ് യാത്രക്കാർ പാലത്തിലേക്ക് കയറുന്നത്. ഇതിനെല്ലാം പുറമേ നിലവിലുള്ള പാലങ്ങളുടെ തൂണും ബീമും അടക്കമുള്ള ഭാഗങ്ങളും ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. വൃന്ദാവൻ, ചോയികൊല്ലി, മടൂർ തുടങ്ങിയ ഊരുകളിലെ നൂറുകണക്കിന് കുടുംബങ്ങളും വിദ്യാർഥികളും സഞ്ചരിക്കുന്നത് ഈ പാലങ്ങളിലൂടെയാണ്. പ്രദേശത്തെ കർഷകർ അടക്കമുള്ളവർ ഉൽപന്നങ്ങളുമായി ബത്തേരി, ബീനാച്ചി, കേണിച്ചിറ എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തിപ്പെടാനും ഈ പാലങ്ങളാണു ഉപയോഗിക്കുന്നത്.