കടന്നലുകളുടെ കടന്നാക്രമണം; നടന്നുപോയവർക്കും രക്ഷിക്കാൻ എത്തിയവർക്കും കുത്തേറ്റു
Mail This Article
പൊഴുതന ∙ റോഡിലൂടെ നടന്നുപോയവർക്കും രക്ഷിക്കാൻ എത്തിയ ഓട്ടോ ഡ്രൈവർക്കും നാട്ടുകാർക്കുമുൾപെടെ 7 പേർക്കു കടന്നൽ കുത്തേറ്റ് പരുക്ക്. പഞ്ചായത്തിലെ അച്ചൂർ വാർഡിൽ നാലാം നമ്പർ പ്രദേശത്താണ് ഇന്നലെ രാവിലെ ഒൻപതരയോടെ കടന്നൽ ആക്രമണം ഉണ്ടായത്. പ്രദേശവാസികളായ കൊമ്പൻ ഹമീദ് (59), ഗോപാലൻ (49), ആബിദ് (41), പുള്ളിത്തൊടി ജുറൈദ് (35), ചക്കരത്തൊടി ശിഹാബ് (42), മുറിയിടത്തിൽ നാസർ (38), കരയത്ത് നൗഷാദ് (40) എന്നിവരെയാണു കടന്നൽക്കൂട്ടം ആക്രമിച്ചത്. ഇതുവഴി നടന്നുവരികയായിരുന്ന ഗോപാലനും ഹമീദിനുമാണ് ആദ്യം കടന്നൽ കുത്തേറ്റത്.
സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഇതുവഴി വന്ന ഓട്ടോയിലെ ഡ്രൈവർ ആബിദ് ഓട്ടോ നിർത്തി ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെയും ആക്രമിച്ചു. ഇവ കൂട്ടത്തോടെ ആക്രമിച്ചതിനെത്തുടർന്ന് ഹമീദ് ബോധരഹിതനായി നിലത്തുവീണു. ഇതു കണ്ട് ഓടിക്കൂടിയ ജുറൈദ്, ശിഹാബ്, നാസർ, നൗഷാദ് എന്നിവരെയും കടന്നൽക്കൂട്ടം ആക്രമിച്ചു. തുടർന്ന് ഇവർ കിടക്കവിരി ഉപയോഗിച്ച് ദേഹം മൂടി രക്ഷപ്പെടുകയായിരുന്നു.
ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെയും ഇവർ തുണി കൊണ്ട് മറച്ച് രക്ഷപ്പെടുത്തി. കടന്നൽ ആക്രമണത്തെ തുടർന്ന് 7 പേരെയും പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഗുരുതര പരുക്കേറ്റ ഹമീദ്, ഗോപാലൻ, ആബിദ് എന്നിവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുൻപും പഞ്ചായത്തിൽ കടന്നൽ ആക്രമണം ഉണ്ടായിട്ടുണ്ട്.