ADVERTISEMENT

കാരാപ്പുഴ ∙ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനുദ്ദേശിച്ചുള്ള ‘വയനാട് ഉത്സവിന്’ സന്ദർശകരുടെ നിറസാന്നിധ്യം. എൻ ഉൗര് പൈതൃക ഗ്രാമം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിൽ 6 ദിവസംകെ‍ാണ്ട് സന്ദർശനം നടത്തിയത് പതിനയ്യായിരത്തോളം പേർ. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് ശേഷം ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ തിരികെ കെ‍ാണ്ടു വരുന്നതിനും വിനോദസഞ്ചാര മേഖല സുരക്ഷിതമാണെന്നറിയിക്കുന്നതിനുമായാണു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ‘വയനാട് ഉത്സവ്’ ആരംഭിച്ചത്.  തനതായ കലാരൂപങ്ങളുടെ അവതരണം, കലാപരിപാടികൾ, ഫു‍ഡ്ഫെസ്റ്റ്, ട്രേഡ് ഫെസ്റ്റ് തുടങ്ങിവയവയെല്ലാമായി വയനാട് ഉത്സവിനു കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശകർ നിറഞ്ഞു. 13 വരെയാണ് വയനാട് ഉത്സവ് നടക്കുന്നത്.

കാരാപ്പുഴ ഡാം –സന്ദർശകർ 9436
വയനാട് ഉത്സവ് ആരംഭിച്ച 2–ാം തിയതി മുതൽ 6 വരെയുള്ള 5 ദിവസങ്ങളിൽ കാരാപ്പുഴ ഡാമിൽ സന്ദർശനത്തിനെത്തിയത് 9436 പേരാണ്. ടിക്കറ്റ് എടുത്ത് കയറിയവരുടെ മാത്രം എണ്ണമാണിത്. ഉദ്ഘാടന ദിനത്തിൽ രണ്ടായിരത്തോളം പേരെത്തിയെങ്കിലും അവർക്ക് പ്രവേശനം സൗജന്യമായിരുന്നു, കൂടാതെ എല്ലാ ദിവസവും അഞ്ഞൂറോളം പേർക്ക് പാസും അനുവദിച്ചിട്ടുമുണ്ട്. ഇവരെയെല്ലാം കൂട്ടുമ്പോൾ വയനാട് ഉത്സവത്തിന് കാരാപ്പുഴയിലെത്തിയവരുടെ എണ്ണം പിന്നെയും വർധിക്കും. വരും ദിവസങ്ങളിൽ നാടൻ പാട്ട് മുതൽ ഡിജെ വരെയുള്ള പരിപാടികൾ കൂടുതൽ സന്ദർശകരെ എത്തിക്കുമെന്നാണ് പ്രതീക്ഷ. ആഴ്ച അവസാനം അവധി ദിവസവുമെത്തുന്നതിനാൽ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

എൻ ഉൗര് –സന്ദർശകർ 5302
എൻ ഉൗര് ഗോത്ര പൈതൃക ഗ്രാമത്തിൽ 6 ദിവസങ്ങളിൽ 5302 സന്ദർശകരാണ് എത്തിയത്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിനു ശേഷം മന്ദഗതിയിലായിരുന്ന സന്ദർശകരുടെ വരവ് വയനാട് ഉത്സവ് ആരംഭത്തോടെ ഇരട്ടിയായി. ഇൗ ദിവസങ്ങളിലെല്ലാം ആയിരത്തിലേറെ സന്ദർകരെത്തി. ഇനിയുള്ള ദിവസങ്ങളിൽ ഇതിലും കൂടുതൽ പേരെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നാടൻകലകളും അനുഷ്ഠാന കലകളും ഉൾപ്പെടുത്തിയുള്ള വയനാട് ഉത്സവത്തിന്റെ ഭാഗമായുള്ള ഒട്ടേറെ പരിപാടികളാണ് എൻ ഉൗരിൽ നടക്കുന്നത്. ശ്രദ്ധേയമായ തനത് പരിപാടികൾ സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്. പൈതൃക ഗ്രാമത്തെ ഏറ്റവും ആകർഷകമാക്കുന്ന മഞ്ഞും മഴയും ഇടകലർന്ന കാലാവസ്ഥയുമെല്ലാം എൻ ഉൗരിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നു.

വിവിധ പരിപാടികൾ
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, എൻ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയറ്ററിലാണ് കലാപരിപാടികൾ അരങ്ങേറുന്നത്. എൻ ഊരിൽ ഇന്നു രാവിലെ 10 മുതൽ 1 വരെ നൂൽപുഴ എംആർഎസ് വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. വൈകിട്ട് 4 മുതൽ 6.30 വരെ നാടൻകലാവതരണം വയൽനാടൻ പാട്ടുകൂട്ടം. നാളെ രാവിലെ 10 മുതൽ 1 വരെ എംആർഎസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകിട്ട് 4 മുതൽ 6 വയൽനാട് നാട്ടുകൂട്ടത്തിന്റെ നാടൻ കലാവതരണം നടക്കും. കാരാപ്പുഴ ഡാമിൽ ഇന്നു വൈകിട്ട് 5.30 -8 വരെ ഉണർവ് നാടൻപാട്ട്, നാളെ വൈകിട്ട് 5.30-7.30 വരെ വയനാട് നാട്ടുകൂട്ടം നാടൻപാട്ട് നാടൻകലകൾ, 11നു ഡിജെ വിത്ത് ഡ്രംസ്,12 ന്‌വൈകിട്ട് 5.30-7.30 വയലിൻ ഫ്യൂഷൻ, 13 ന്‌ വൈകിട്ട് 5.30-8.00 മ്യൂസിക്കൽ പെർഫോമൻസ് എന്നിവ അരങ്ങേറും.

വില്ലനാകുമോ മഴ?

വയനാട് ഉത്സവം സമാപിക്കാൻ 5 ദിവസങ്ങൾ ബാക്കി നിൽക്കെ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ശക്തമായി മഴ പെയ്യുന്നത് പ്രതിസന്ധിയാകുന്നുണ്ട്. വൈകിട്ട് ശക്തിപ്പെടുന്ന മഴ സന്ദർശകരുടെ വരവിനെ ബാധിക്കുന്നു. മഴ കുറയുകയും വാരാന്ത്യങ്ങളിൽ കൂടുതൽ സന്ദർശകരെത്തുകയും ചെയ്താൽ ടൂറിസം മേഖലയ്ക്ക് ഉണർവാകും.

English Summary:

The Wayanad Utsav, a six-day festival showcasing the best of Wayanad's culture and tourism, drew thousands of visitors. The event, featuring traditional art forms, food, and cultural programs, aimed to revive tourism after recent landslide tragedies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com