കൽപറ്റ നഗരസഭയിലെ അങ്കണവാടി ഹെൽപർ, വർക്കർ നിയമനം കൂടിക്കാഴ്ച തടഞ്ഞ് ഡിവൈഎഫ്ഐ
Mail This Article
കൽപറ്റ ∙ നഗരസഭയിലെ അങ്കണവാടി ഹെൽപർ, വർക്കർ നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിൽ സാമൂഹിക പ്രവർത്തകരുടെ വിഭാഗത്തിൽ ഏകപക്ഷീയമായി യുഡിഎഫ് പ്രവർത്തകരെ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചു ഡിവൈഎഫ്ഐ കൽപറ്റ മുനിസിപ്പൽ കമ്മിറ്റി കൂടിക്കാഴ്ച തടഞ്ഞു. ഇന്നലെ രാവിലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. തുടർന്നു കൂടിക്കാഴ്ച നടത്തിയ നഗരസഭാ കൗൺസിൽ ഹാളിലേക്ക് പ്രവർത്തകർ തള്ളിക്കയറി നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക്, ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ എന്നിവരെ ഉപരോധിച്ചു. 3 വർഷം കാലാവധിയുള്ള ഒഴിവുകളിലേക്കാണു കൂടിക്കാഴ്ച നടത്തിയത്. 200 ഉദ്യോഗാർഥികളാണു കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്.
ഉപരോധം ശക്തമായതോടെ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫിസർ സുധീർ കുമാറുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.തുടർന്നു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധം സിപിഎം കൽപറ്റ നോർത്ത് ലോക്കൽ സെക്രട്ടറി പി.കെ. അബു ഉദ്ഘടനം ചെയ്തു. അർജുൻ ഗോപാൽ, മുഹമ്മദ് റാഫിൽ, നിതിൻ, സഫറുല്ല, രാഹുൽ, ഫൈസൽ, യാസർ, മെഹബൂബ്, റഹീസ് എന്നിവർ പങ്കെടുത്തു.അതേസമയം, നിയമാനുസൃതം രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടി ക്രമം പാലിച്ചാണു കൂടിക്കാഴ്ച നടത്തിയതെന്ന് നഗരസഭാ അധ്യക്ഷൻ ടി.ജെ.ഐസക് അറിയിച്ചു. കൂടിക്കാഴ്ച ഇന്നും തുടരും.