ADVERTISEMENT

അമ്പലവയൽ ∙ വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും വയനാട്ടിൽ ഏറ്റവുമധികം ടൂറിസ്റ്റുകളെത്തുന്ന കേന്ദ്രങ്ങളിലൊന്നായ എടയ്ക്കൽ ഗുഹയുടെ സമഗ്രവികസന പദ്ധതി ഇഴയുന്നു. 11 മാസം മുൻപ് 2.90 കോടി രൂപയുടെ സമഗ്രവികസന പദ്ധതിക്കു ഭരണാനുമതി ലഭിച്ചിട്ടും തുടർനടപടികളില്ലാത്തതു വികസനമുരടിപ്പിനിടയാക്കുകയാണ്. എടയ്ക്കൽ ഗുഹ കാണാനെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങളേർപെടുത്തുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനുമാണു കഴി ഞ്ഞ നവംബറിൽ തുക അനുവദിച്ചത്.

തുടർ നടപടികളെല്ലാം സമയബന്ധിതമായി നടക്കാത്തതിനാൽ വികസന പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ല. ശുചിമുറി മുതൽ എടയ്ക്കൽ ഗുഹയിലേക്കുള്ള റോഡുൾപ്പെടെയുള്ള സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്. വിനോദ സഞ്ചാര മേഖല പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണു ഭരണാനുമതി ലഭിച്ച പദ്ധതിപോലും സമയ ബന്ധിതമായി ആരംഭിക്കുന്നതിലും നടപ്പിലാക്കുന്നതിലും അധികൃതർ അലംഭാവം തുടരുന്നത്. 

18 മാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നു നിർദേശിച്ച് അനുവദിച്ച പദ്ധതിയാണിത്. എന്നാൽ, തുടക്കമിടാൻ പോലും സാധിക്കാത്തതു വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഏറെക്കാലമായി സന്ദർശകരെ ദിവസവും 1920 പേരെന്ന് നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും മുണ്ടക്കൈ–ചൂരൽമല ദുരന്തം വരെ ഇത്രയും സന്ദർശകർ ദിവസേന ഉണ്ടായിരുന്നു. ദുരന്തത്തിന് ശേഷം സന്ദർശകരുടെ എണ്ണം കുറഞ്ഞു.

ഇപ്പോൾ അവധി ദിവസങ്ങളിലടക്കം കൂടുതൽ സ‍ഞ്ചാരികളെത്തിത്തുടങ്ങിയിട്ടുണ്ട്. ഗുഹയിലേക്കു കയറാനും തിരിച്ചിറങ്ങാനുമുള്ള പാതയുടെ അറ്റകുറ്റപ്പണികൾ മാത്രമാണ് ഇടയ്ക്ക് നടത്താറുള്ളത്. നിലവിലുള്ള ഒ‍ാഫിസ് കെട്ടിടത്തിനോട് ചേർന്നുള്ള പരിമിതമായ ശുചിമുറി സംവിധാനം മാത്രമേ സന്ദർശകർക്കുള്ളൂ. എടയ്ക്കൽ ഗുഹയിലേക്കുള്ള റോഡും പല ഭാഗങ്ങളിലും തകർന്ന അവസ്ഥയിലാണ്. ഈ ശോച്യാവസ്ഥയ്ക്കു പരിഹാരമായി അടിസ്ഥാന സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഇനിയും വൈകുന്നത്.

നടപ്പാക്കേണ്ട കാര്യങ്ങൾ
എടയ്ക്കൽ ഗുഹയിലേക്കുള്ള റോഡ് നവീകരണം, ഗുഹയിലേക്കുള്ള വഴിയിൽ കൈപ്പിടികൾ സ്ഥാപിക്കൽ, പ്രവേശന കവാടം ഒരുക്കൽ. ഗുഹയിലേക്കുള്ള റോഡരികിൽ സന്ദർശകർക്കായി ഇരിപ്പിടങ്ങൾ, മാലിന്യക്കൂടകൾ എന്നിവ സ്ഥാപിക്കൽ, വഴിയിൽ ടൈലുകൾ പതിക്കൽ, ലൈറ്റുകൾ സ്ഥാപിക്കൽ, സുരക്ഷാ സംവിധാനത്തിന് സിസിടിവി സ്ഥാപിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശുചിമുറി സംവിധാനം മെച്ചപ്പെടുത്തൽ.

English Summary:

Edakkal Caves, a popular tourist attraction in Wayanad, awaits the implementation of a long-awaited development plan. Despite receiving administrative approval and allocated funds, progress remains sluggish, raising concerns about the future of this historical site.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com