കാരുണ്യ വീഥിയിൽ കണ്ണടയ്ക്കാതെ...
Mail This Article
മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തുന്ന ആർക്കും എല്ലാ ദിവസവും 24 മണിക്കൂറും തിളപ്പിച്ച വെള്ളം സൗജന്യമായി ലഭിക്കും. സാധാരണക്കാരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് ഏറെ സഹായകരമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രാവും പകലും മാറ്റി വയ്ക്കുന്ന ഒരുപറ്റം ആളുകളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ഡബ്ല്യുഎംഒ ബാഫഖി ഹോമാണ് ഇത്തരം സൗകര്യങ്ങൾ നൽകുന്നത്. കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ നടത്തുന്ന പ്രവർത്തനങ്ങൾക്ക്, എം.എ.മുഹമ്മദ് ജമാൽ എന്ന മനുഷ്യ സ്നേഹി പടുത്തുയർത്തിയ വയനാട് മുസ്‌ലിം ഓർഫനേജ് കമ്മിറ്റിയാണ് ചുക്കാൻ പിടിക്കുന്നത്.
മാനന്തവാടി, ചെറ്റപ്പാലം, പാണ്ടിക്കടവ്, എരുമത്തരുവ്, രണ്ടേനാൽ, പാലമുക്ക്, തരുവണ എന്നീ 7 മഹല്ലുകളിൽ നിന്ന് ആഴ്ചയിൽ 7 ദിവസവും വൊളന്റിയർമാർ എത്തും. പുലർച്ചെ 5ന് തന്നെ കർമ നിരതരാകുന്ന ഇവർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ട കഞ്ഞി, കടല, അച്ചാർ, ചായ, തിളപ്പിച്ച വെള്ളം എന്നിവ ഒരുക്കും. സുമനസ്സുകളുടെ സഹായത്തോടെ തികച്ചും സൗജന്യമായാണ് ഇവ നൽകുന്നത്. ആശുപത്രി വളപ്പിനോട് ചേർന്ന് മോർച്ചറിക്ക് എതിർ ഭാഗത്തുള്ള മുക്കാൽ ഏക്കറോളം സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് പാവപ്പെട്ട രോഗികളുടെ ഇൗ അഭയ കേന്ദ്രം പ്രവർത്തിക്കുന്നത്.
ഫിസിയോ തെറപ്പി, സൈക്കൊ തെറപ്പി, മരണാനന്തര ക്രിയകൾ, ഓക്സിജൻ സിലിണ്ടർ അടക്കമുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും വിശ്രമിക്കാനും പ്രാർഥിക്കാനും ഉള്ള ഇടം, ഹാജിമാർക്കുള്ള സേവനം, കൗൺസലിങ് സെന്റർ, ഡ്രസ് ബാങ്ക്, വീൽ ചെയർ, വോക്കർ, എയർ ബെഡ് തുടങ്ങിയ ഉപകരണങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ, രക്തദാനം തുടങ്ങി ഒട്ടേറെ സേവനങ്ങളാണ് ഇവിടെ ലഭിക്കുന്നത്. 7 ജീവനക്കാരും നിസ്വാർഥ സേവനം നടത്തുന്ന ഒട്ടേറെ വൊളന്റിയർമാരുമാണ് ഇവിടെയുള്ളത്. വയനാട് മുസ്‌ലിം ഓർഫനേജ് കമ്മിറ്റിയുടെ കീഴിലുള്ള ഇൗ സ്ഥാപനത്തെ മായൻ മണിമ, റാഷിദ് ഗസാലി കൂളിവയൽ, അണിയരത്ത് മമ്മൂട്ടി ഹാജി തുടങ്ങിയവരുടെ കൂട്ടായ്മയാണ് നയിക്കുന്നത്.