ADVERTISEMENT

കൽപറ്റ ∙ ഉറച്ച യുഡിഎഫ് കോട്ടയെന്നറിയപ്പെടുന്ന വയനാട്ടിൽ ഒരിക്കൽ യുഡിഎഫ് സ്ഥാനാർഥിയെ ഒന്നു വിറപ്പിച്ചു വിട്ടയാളെത്തന്നെ വീണ്ടും രംഗത്തിറക്കിയിരിക്കുകയാണ് എൽഡിഎഫ്. പ്രിയങ്ക ഗാന്ധിയുടെ മുഖ്യ എതിരാളിയായി സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ‌ സെക്രട്ടറി സത്യൻ മൊകേരിയെ നേതൃത്വം പ്രഖ്യാപിക്കുമ്പോൾ എൽഡിഎഫ് ക്യാംപിൽ ആത്മവിശ്വാസം ഉയർന്നുതന്നെ. നേരത്തേ ഇ.എസ്.ബിജിമോളുടെ പേരും സജീവമായി പരിഗണനയിലുണ്ടായിരുന്നെങ്കിലും ജനകീയനേതാവെന്ന പ്രതിഛായയും 2014ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ കാലത്തുൾപ്പെടെയുണ്ടാക്കിയ മണ്ഡലപരിചയവും സത്യൻ മൊകേരിയെ തുണച്ചു.

ഇ.എസ്. ബിജിമോളെ സ്ഥാനാർഥിയാക്കുന്നതിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാ കൗൺസിലുകളിൽ ഒരു വിഭാഗം നേതാക്കൾ ഉയർത്തിയ വിമർശനവും സംസ്ഥാന നേതൃത്വം കണക്കിലെടുത്തു. കിസാൻ സഭാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടിൽ നടന്ന ഒട്ടേറെ പരിപാടികളിൽ സ്ഥിര സാന്നിധ്യമായിരുന്നു സത്യൻ മൊകേരി. ജില്ലയിൽ കർഷക ആത്മഹത്യ തുടർക്കഥയായ കാലത്ത് കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന കാൽനടയാത്രയുടെ ക്യാപ്റ്റനായിരുന്നു. അക്കാലത്ത് മീനങ്ങാടി, പുൽപള്ളി, പൂതാടി, മാനന്തവാടി, കൽപറ്റ മേഖലകളിലുണ്ടാക്കിയ വ്യക്തിബന്ധം ഇന്നും തുടരുന്നു. 

കർഷകകുടുംബത്തിൽനിന്നുള്ള നേതാവ് എന്ന നിലയിലും കൃഷിക്കാരുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നയാളാണ് സത്യൻ മൊകേരി.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ശരാശരി 2.75 ലക്ഷം വോട്ടാണ് മണ്ഡലത്തിൽ ഉറച്ച വോട്ടുകളായി ഇടതുപക്ഷം എണ്ണുന്നത്. 2014ൽ സത്യൻ മൊകേരി നേടിയ 3,77,035 വോട്ടുകളാണ് ഏറ്റവും ഉയർന്ന കണക്ക്. എൽഡിഎഫ് വിജയിക്കുമെന്നാണു നേതാക്കൾ പരസ്യമായി അവകാശപ്പെടുന്നതെങ്കിലും കുറഞ്ഞത് 4 ലക്ഷം വോട്ടുകളെങ്കിലും നേടണമെന്ന ലക്ഷ്യത്തിലാണു പ്രവർത്തനം. 

2009ൽ 1.53 ലക്ഷം വോട്ടിനു വിജയിച്ച എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 20,870 ആക്കി കുത്തനെ ഇടിച്ച ചരിത്രം സത്യൻ മൊകേരിക്കുണ്ട്. ഇക്കുറി പ്രിയങ്കാ ഗാന്ധിയാണു സ്ഥാനാർഥിയെങ്കിലും വ്യക്തിപരമായ പ്രതിഛായയിലൂടെയും മുന്നണിയുടെ സംഘടനാ കെട്ടുറപ്പിലൂടെയും പരമാവധി വോട്ടുകൾ സമാഹരിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. നാളെ കൽപറ്റയിൽ സ്ഥാനാർഥിക്കു സ്വീകരണം നൽകുന്നുണ്ട്. റോഡ് ഷോ സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഇന്നു സിപിഐ ജില്ലാ എക്സിക്യുട്ടീവും ചേരും. വിശദമായ പര്യടന പരിപാടിക്കുൾപ്പെടെ വരുംദിവസങ്ങളിൽ രൂപം നൽകുമെന്നു നേതാക്കൾ പറഞ്ഞു.

ഓരോ മണ്ഡലത്തിലും ഒരു ലക്ഷം വീതം;വൻ ടാർഗറ്റുമായി യുഡിഎഫ്
ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നുറപ്പിച്ചാണ് യുഡിഎഫ് പ്രവർത്തനം. ഓരോ നിയോജകമണ്ഡലത്തിലും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടണമെന്നതാണ് കെപിസിസി നൽകുന്ന നിർദേശം. ഇത്രയൊന്നും സാധിച്ചില്ലെങ്കിലും ഏറ്റവും കുറഞ്ഞത് 5 ലക്ഷം വോട്ടിനെങ്കിലും പ്രിയങ്ക മുന്നിലെത്തുമെന്ന് നേതാക്കൾ ഉറപ്പിച്ചു പറയുന്നു.

നാമനിർദേശ പത്രിക സമർപ്പണത്തിനു മുന്നോടിയായിത്തന്നെ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്താനിടയുണ്ടെന്നാണു നേതാക്കൾക്കു ലഭിച്ചിരിക്കുന്ന വിവരം. നാമനിർദേശ പത്രിക കൊടുക്കുമ്പോൾ രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. 25നുള്ളിൽ ബൂത്തുതല കൺവൻഷനുകൾ പൂർത്തിയാക്കും. കൂടുതൽ വനിതകളെ രംഗത്തിറക്കിയുള്ള സ്ക്വാഡ് പ്രവർത്തനത്തിനാണ് യുഡിഎഫ് ഇക്കുറി ഊന്നൽ നൽകുന്നത്.

എത്രയും വേഗം സ്ഥാനാർഥി എത്തുമെന്ന് എൻഡിഎ
യുഡിഎഫിനും എൽഡിഎഫിനും സ്ഥാനാർഥികളായതോടെ എത്രയും വേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന വികാരം എൻഡിഎയ്ക്കുള്ളിലും ശക്തമാണ്. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിലുള്ള അനിശ്ചിതത്വമാണു വയനാടിനെയും ബാധിക്കുന്നതെന്നറിയുന്നു. പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഒരുമിച്ചു സ്ഥാനാർഥി പ്രഖ്യാപനം വേണമെന്നതാണു തീരുമാനം നീളാനിടയാക്കുന്നത്.

മിക്കവാറും നാളെത്തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ചിലപ്പോൾ ഇന്നു വൈകിട്ടോടെയും അറിയാനാകുമെന്നും ബിജെപിയുടെ സംസ്ഥാന നേതാവ് പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കെതിരെ ദേശീയ പ്രാധാന്യമുള്ള വനിതാനേതാവിനെ രംഗത്തിറക്കണമെന്ന മട്ടിലും ചർച്ചകൾ നടക്കുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഔപചാരികമായ ഘട്ടം മാത്രമാണെന്നും എൻഡിഎ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമായി നടക്കുന്നുണ്ടെന്നും നേതാക്കൾ പറയുന്നു.

English Summary:

The LDF has strategically chosen Sathyan Mokeri to contest against Priyanka Gandhi in the upcoming Wayanad election. Mokeri, the CPI National Control Commission Secretary, is no stranger to Wayanad, having previously contested in 2014. His familiarity with the constituency and reputation as a strong leader have fueled optimism within the LDF camp.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com