പുൽപാറയിൽ ആശങ്കയൊഴിയുന്നില്ല; പുലിയുടെ കാൽപാടുകൾ
Mail This Article
പുൽപാറ ∙ മേഖലയിലെ പുലി ഭീതി ഒഴിയുന്നില്ല. ബുധനാഴ്ച രാത്രിയിലും ഇന്നലെയുമായി മേഖലയിലെ പലയിടങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാത്രിയിൽ 31 പാറ ട്രാൻസ്ഫോമറിന് സമീപത്താണു പുലിയെ നാട്ടുകാരിൽ ചിലർ കണ്ടത്. രാത്രി എട്ടരയോടെ റാട്ടക്കൊല്ലി വാഴക്കുണ്ട് ഭാഗത്തെ ജനവാസമേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടു ആറരയോടെ പുൽപാറ ഫാക്ടറിക്കു പിറകിലും പുലിയെത്തി. മേഖലയിലെ പലഭാഗങ്ങളിലായി പുലിയുടേതിന് സമാനമായ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുൽപാറ ഫാക്ടറിക്ക് സമീപം കഴിഞ്ഞ 15ന് വനംവകുപ്പ് 2 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തേയിലത്തോട്ടത്താൽ ചുറ്റപ്പെട്ട മേഖലയാണു പുൽപാറ. ഒന്നിലധികം പുലികൾ മേഖലയിലുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. കഴിഞ്ഞ 15ന് രാവിലെ എട്ടരയോടെ കൽപറ്റ ബൈപാസിന് സമീപത്തെ തേയിലത്തോട്ടത്തിൽ വീട്ടമ്മയും മക്കളും പുലിയെ കണ്ടിരുന്നു. റോഡിൽ നിന്നു കഷ്ടിച്ച് 200 മീറ്റർ അകലെയാണു പുലിയെ കണ്ടത്.
അന്നു രാവിലെ 9നു പുൽപാറ ഫാക്ടറിക്ക് സമീപവും പുലിയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. തുടർന്നാണു വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. എസ്റ്റേറ്റിന്റെ ഭൂരിഭാഗവും കാടുമൂടിയ നിലയിലാണ്. ഒരാൾപൊക്കത്തിലാണു കാട് ഉയർന്നു നിൽക്കുന്നത്. 400ലധികം കുടുംബങ്ങൾ താമസിക്കുന്ന മേഖലകളാണിത്. പുലി ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും പുലിയെ ഉടൻ കൂട് വച്ച് പിടികൂടിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ അറിയിച്ചു.