ADVERTISEMENT

പുൽപള്ളി ∙ വനയോര ഗ്രാമങ്ങളിലെ കാട്ടുനായ്ക്ക സമുദായത്തിന്റെ ആരാധനാലയമായ ദൈവപ്പുരയുടെ നിർമാണം കരാറുകാരൻ അവതാളത്തിലാക്കിയെന്നു പരാതി. കുറുമൻമൂല, ആനപ്പന്തി, എഴുപത്തിമൂന്ന് എന്നിവിടങ്ങളിലെ 5 ഊരുകളിലെ ഏതാണ്ട് 300 ൽപരം കുടുംബങ്ങൾ തങ്ങളുടെ വിശ്വാസപരമായ അനുഷ്ഠാനങ്ങൾ നടത്തുന്നത് ആനപ്പന്തിയിലെ ദൈവപ്പുരയിലായിരുന്നു.

മൺതറയിൽ മുളമെടഞ്ഞ് ദർഭപ്പുല്ലുമേഞ്ഞുണ്ടാക്കിയ പരമ്പരാഗത ദൈവപ്പുര കാലപ്പഴക്കത്താൽ നശിച്ചു. വനത്തിൽനിന്നു മുളയും ദർഭയും കിട്ടാതായതോടെ അറ്റകുറ്റപ്പണികളും മുടങ്ങി ദൈവപ്പുര തകർച്ചയിലായി. മേൽക്കൂര ചിതലെടുത്തു. നനഞ്ഞൊലിച്ച് തറയടക്കം ഉപയോഗശൂന്യമാവുകയും ചെയ്തു. ദൈവപ്പുരയില്ലാത്തതിനാൽ 3 വർഷമായി ഇവരുടെ ഉത്സവവും മറ്റാഘോഷങ്ങളുംമുടങ്ങി.

വർഷങ്ങളോളം അപേക്ഷകളുമായി നടന്നതിനു പിന്നാലെ രണ്ടുവർഷംമുൻപ് ദൈവപ്പുര നിർമാണത്തിന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ആസ്തി വികസനഫണ്ടിൽനിന്നു 10 ലക്ഷം രൂപ അനുവദിച്ചു. ബ്ലോക്കിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പ്ലാനും എസ്റ്റിമേറ്റും തയാറാക്കി. ഒരുവർഷം മുൻപ് മീനങ്ങാടി സ്വദേശി ടെൻഡറെടുത്തെങ്കിലും ഇതുവരെ പണിയൊന്നും ആരംഭിച്ചില്ല. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പലവട്ടം ഇക്കാര്യമെത്തിച്ചെങ്കിലും നടപടിയായില്ല. പുൽപള്ളി പഞ്ചായത്തിലെ കൊരഞ്ഞിവയൽ ഗോത്രസങ്കേതത്തിലും ദൈവപ്പുര നിർമാണം മുടങ്ങിയിട്ടുണ്ട്.

കരാറുകാരന്റെ വീട്ടിലേക്ക് സമരം നടത്തും
ആനപന്തിയിലെ ദൈവപ്പുര നിർമാണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെ കരാറുകാരന്റെ വീടിനുമുന്നിൽ സമരം നടത്തുമെന്ന് ആദിവാസി കോൺഗ്രസ് യൂണിറ്റ്. നാളെ സമുദായാംഗങ്ങൾ ബ്ലോക്ക് ഓഫിസിലെത്തി പരാതി നൽകിയ ശേഷം സമരമാരംഭിക്കാനും തീരുമാനിച്ചു. ദൈവപ്പുര നിർമാണം മുടങ്ങിയത് ഗോത്രാചാരങ്ങൾ മുടക്കിയെന്നും മാർച്ചിൽ നടക്കേണ്ട ഉത്സവം മുടങ്ങാനിടയാവരുതെന്നും യോഗം ആവശ്യപ്പെട്ടു. അപ്പി ബോളൻ അധ്യക്ഷത വഹിച്ചു. മാസ്തി കാളൻ, ബൊമ്മൻ മാസ്തി, എം.കുള്ളൻ, ബാലൻ ബസവൻ എന്നിവർ പ്രസംഗിച്ചു.

English Summary:

A construction project intended to build Daivapura, a crucial place of worship for the Kattunayakan tribal community in Anappanthi, has been stalled due to contractor issues. This disruption impacts the religious practices of approximately 300 families across five hamlets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com