ADVERTISEMENT

സ്വതവേ മനോഹരങ്ങളായ ന്യൂസീലൻഡിലെ ബീച്ചുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിളായി പ്രേത സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചുവപ്പ് നിറമായി മാറി. കടലിലെ കവചജന്തുക്കളുടെ വിഭാഗത്തിൽപ്പെടുന്ന ദശലക്ഷക്കണക്കിന് സ്ക്വാറ്റ് ലോബ്സറ്ററുകളുടെ ജഡങ്ങൾ തീരത്തടിഞ്ഞതിനാലാണിത്.

ന്യൂസീലൻഡിന്റെ തെക്കുഭാഗത്തുള്ള ഒറ്റാഗോയിലാണ് ബീച്ചുകൾ രക്തവർണമായത്. വേലിയേറ്റ സമയത്ത് പ്രജനനം നടത്തുന്നതിനു വേണ്ടിയാണ് കൊഞ്ചുകളിലെ ഒരിനമായ സ്ക്വാറ്റ് ലോബ്സറ്ററുകൾ തീരത്തടിയുന്നത്. തീരത്തെ മണലിൽ കുഴിയുണ്ടാക്കി പ്രജനനം നടത്താൻ ശ്രമിക്കുന്ന ഇവ പക്ഷേ വേലിയിറക്ക സമയത്ത് തിരികെ കടലിലേക്ക് മടങ്ങാതെ തീരത്തു തന്നെ കഴിയാൻ ശ്രമിക്കുന്നു. ഇതോടെ അവ തീരത്തു തന്നെ ചത്തൊടുങ്ങുകയാണ് ചെയ്യുന്നത്. ചുവന്ന നിറമുള്ള ശരീരത്തോടു കൂടിയ ഇവ വലിയ കൂട്ടമായി തീരത്തടിഞ്ഞതോടെയാണ് തീരങ്ങൾ പൂർണമായും ചുവപ്പുനിറത്തിൽ കാണപ്പെട്ടത്.

സ്ക്വാറ്റ് ലോബ്സറ്ററുകൾ ഇത്തരത്തിൽ തീരത്തുനിന്നും മടങ്ങാൻ കൂട്ടാക്കാതെ ചത്തൊടുങ്ങുന്നത് ന്യൂസീലാൻഡിൽ സാധാരണമാണെങ്കിലും ഇത്തവണ ഇവയുടെ എണ്ണം ഗണ്യമായി കൂടുതലാണ്. ബ്രോഡ് ബേ, എഡ്വേർഡ്സ് ബേ തീരങ്ങളിലെ പ്രദേശവാസികളാണ് ഈ പ്രതിഭാസത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. സ്ക്വാറ്റ് ലോബ്സറ്ററുകളിലെ മുനിഡാ ഗ്രിഗാറിയ എന്ന ഇനമാണ് ന്യൂസീലൻഡിലെ തീരങ്ങളിൽ അടിഞ്ഞതെന്ന് നാഷണൽ സെന്റർ ഫോർ വാട്ടർ ആൻഡ് അറ്റ്മോസ്ഫറിക് സയൻസിലെ ഇക്കോളജിസ്റ്റായ ഡോക്ടർ ജോൺ സെൽഡിസ് പറയുന്നു. 

 New Zealand beaches turn red as lobsters dig in to the death

വേലിയിറക്ക സമയത്ത് കടലിലേക്കു മടങ്ങാതെ തീരത്ത് തന്നെ തുടരാനുള്ള ഇവയുടെ സ്വഭാവമാണ് ഇത്തരത്തിൽ കൂട്ടമായി അവ ചത്തൊടുങ്ങാൻ കാരണമാകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദശലക്ഷക്കണക്കിന് സ്ക്വാറ്റ് ലോബ്സറ്ററുകൾ ന്യൂസിലൻഡ് തീരങ്ങളിൽ അടിഞ്ഞുവെങ്കിലും അത് കടലിലെ അവയുടെ  ആകെ എണ്ണത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

എണ്ണമില്ലാത്ത അത്രയും  ഇനങ്ങളിൽപ്പെട്ട സ്ക്വാറ്റ് ലോബ്സറ്ററുകൾ സമുദ്രങ്ങളിലുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമേ വർഷാവർഷം അവയുടെ പുതിയ ഇനങ്ങളെ കണ്ടെത്തികൊണ്ടിരിക്കുന്നു. അവയുടെ ശരീരത്തിലെ നിറങ്ങൾ തന്നെയാണ് കടലിലെ മറ്റു കവച ജന്തുക്കളിൽ നിന്നും സ്ക്വാറ്റ് ലോബ്സറ്ററുകളെ വ്യത്യസ്തമാക്കുന്നത്.

English Summary: New Zealand beaches turn red as lobsters dig in to the death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com