ചൂണ്ടയിൽ കുരുങ്ങിയത് ലയൺഫിഷ്; കുത്തേറ്റാൽ ശരീരം തളരും, മരണം ഉറപ്പ്, യുകെയിൽ ആദ്യം!
Mail This Article
രൂപഭാവങ്ങൾകൊണ്ടും രീതികൾകൊണ്ടും ഏറെ വ്യത്യസ്തതകളുള്ള ധാരാളം ജീവികളാണ് കടലിന്റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ആക്രമണമേറ്റാൽ മനുഷ്യന്റെ ജീവന് തന്നെ ആപത്തുണ്ടാക്കുന്ന ഒരു ലയൺഫിഷിനെയാണ് യുകെയിൽ നിന്നു പിടികൂടിയിരിക്കുന്നത്. ചെസ്സിൽ ബീച്ചിൽ പിതാവിനൊപ്പം ചൂണ്ടയിടാനിറങ്ങിയ അർഫൺ എന്ന 39 കാരന്റെ ചൂണ്ടയിലാണ് അപൂർവ മത്സ്യം കുടുങ്ങിയത്.
യുകെയിൽ ഇതാദ്യമായാണ് ലയൺഫിഷ് വിഭാഗത്തൽ പെട്ട മത്സ്യത്തെ കണ്ടെത്തുന്നത്. ചൂണ്ടനൂൽ വെള്ളത്തിനു പുറത്തേക്ക് എടുത്തപ്പോൾ സാധാരണയിൽ നിന്നു വ്യത്യസ്തമായ ഒരു മത്സ്യമാണെന്നു മനസ്സിലായെങ്കിലും അത് ലോകത്തിലെ തന്നെ അപകടകാരിയായ മത്സ്യമാണെന്ന് അർഫൺ അറിഞ്ഞില്ല. ആറിഞ്ച് വലുപ്പമാണ് ലയൺ മത്സ്യത്തിനുണ്ടായിരുന്നത്. തിരികെ കരയിലെത്തി മത്സ്യത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അറിഞ്ഞതോടെ ഒരേസമയം സന്തോഷവും അമ്പരപ്പുമാണ് അനുഭവപ്പെട്ടതെന്ന് അർഫൺ വ്യക്തമാക്കി.
ആഴക്കടലിലെ മുള്ളന്‍പന്നിയെന്നാണ് ഇവ അറിയപ്പെടുന്നത്. ശരീരം നിറയെ മുള്ളാണ്. അതിനുള്ളില്‍ വിഷവും. പുള്ളിവാലുള്ള ലയണ്‍ഫിഷിനെ പിടികൂടാനും സംരക്ഷിക്കാനും പ്രയാസമാണ്. നീന്തി നടക്കാന്‍ ഉപ്പുവെള്ളം നിര്‍ബന്ധമാണ്. കഴിക്കാന്‍ ചെമ്മീനും. അപൂര്‍വമായി അഴിമുഖത്തേക്ക് ഇവ കയറിവരാറുണ്ട്. അതിലും അപൂര്‍വമാണ് മനുഷ്യരുടെ വലയില്‍ കുരുങ്ങുന്നത്.
ഇൻഡോ- പസിഫിക് മേഖലയാണ് സാധാരണയായി സിംഹമത്സ്യങ്ങളുടെ വാസസ്ഥലം. സീബ്രാ ഫിഷ്, ഫയർ ഫിഷ്, ടർക്കിഫിഷ്, ബട്ടർഫ്ലൈ കോഡ് എന്നിങ്ങനെയും ഇവയ്ക്ക് വിളിപ്പേരുകളുണ്ട് . ശരീരത്തിനു ചുറ്റുമുള്ള അസാധാരണമായ വലുപ്പത്തിലുള്ള ചിറകുകൾ ഉപയോഗിച്ചാണ് ഇവ ആക്രമിക്കുന്നത്. കുത്തേറ്റാൽ മനുഷ്യരുടെ ശരീരം തളർന്നു പോകാൻ തക്ക ശക്തിയാണ് സിംഹമത്സ്യങ്ങളുടെ വിഷത്തിനുള്ളത്.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ചെറിയ മത്സ്യങ്ങളും കക്കകളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം. കടലിൽ നീന്താൻ ഇറങ്ങുന്നവരെയും സ്നോർക്ക്‌ലിങ്ങ് നടത്തുന്നവരെയും ഇവ ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. അർഫൺ പിടികൂടിയ മത്സ്യത്തെ അക്വേറിയത്തിൽ നിന്നു ആരെങ്കിലും സമുദ്രത്തിലേക്ക് തുറന്നുവിട്ടതാകാമെന്നാണ് സമുദ്ര ഗവേഷകരുടെ നിഗമനം.
English Summary: Deadly lionfish capable of paralysing and killing humans caught off Britain’s shores for first time