ADVERTISEMENT

അയോധ്യയിലെത്തുന്നവർ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകിയാൽ പണം തിരികെ നൽകുമെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം.

അന്വേഷണം

സനാതനന്മാരെ നിങ്ങൾക്കറിയാമോ, അയോധ്യയിൽ ഒഴിഞ്ഞ വെള്ളക്കുപ്പികൾ തിരികെ നൽകിയാൽ 5 രൂപ ലഭിക്കും.

അതിശയകരമായ സംരംഭങ്ങൾ. എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

പോസ്റ്റിന്റെ സത്യാവസ്ഥ പരിശോധിക്കാൻ, ഞങ്ങൾ നടത്തിയ ഒരു കീവേഡ് തിരയലിൽ അയോധ്യയിലെ കബഡിവാല മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്  ഞങ്ങൾക്ക് ലഭിച്ചു. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കബഡിവാല എന്ന സ്റ്റാർട്ടപ്പ് മാലിന്യ സംസ്‌കരണത്തിനായി അയോധ്യയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചാണ് റിപ്പോർട്ടിലുള്ളത്.

കൂടുതൽ തിരഞ്ഞപ്പോൾ  ഇതേ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന കബഡിവാലയുടെ ഒരു എക്‌സ് പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. പോസ്റ്റിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ, കബഡിവാല നഗർ നിഗം അയോധ്യയുമായി ചേർന്ന്  അയോധ്യ വൃത്തിയായി സൂക്ഷിക്കാൻ ഒരു പദ്ധതി ആരംഭിച്ചു. ആളുകൾ കബഡിവാലയുടെ റീഫണ്ട് സെന്ററിൽ ഉപയോഗ ശേഷം ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകിയാൽ അവർക്ക് അവരുടെ അഞ്ച് രൂപ നിക്ഷേപം തിരികെ ലഭിക്കും എന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കബഡിവാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. വൈറൽ പോസ്റ്റ് സംബന്ധിച്ച് വെബ്‌സൈറ്റിൽ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. അയോധ്യ നഗർ നിഗവുമായി സഹകരിച്ച് അയോധ്യയെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന് കബഡിവാലയുടെ നേതൃത്വത്തിൽ ഡെപ്പോസിറ്റ് റീഫണ്ട് സിസ്റ്റം എന്ന ഒരു പദ്ധതി ആരംഭിച്ചു.

പുന:ചംക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന ഡെപ്പോസിറ്റ് റീഫണ്ട് സിസ്റ്റം പദ്ധതിയിലൂടെ ഉപഭോക്താക്കൾ വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷ്യ പാക്കറ്റുകൾ തുടങ്ങിയവയ്ക്ക് ഉപഭോക്താക്കൾ അഞ്ച് രൂപ അധികമായി നൽകണം. അതായത് ക്യുആർ കോഡുകളുള്ള ഈ ഉൽപ്പന്നങ്ങളുടെ യഥാർത്ഥ വിലയേക്കാൾ അഞ്ച് രൂപ അധികം നൽകണം. 

പിന്നീട്  ഉപയോഗ ശേഷം ക്യുആർ കോഡുകളുള്ള ഈ കുപ്പികളോ പാക്കറ്റുകളോ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന കളക്ഷൻ പോയിന്റിൽ എത്തിച്ചാൽ കളക്ഷൻ പോയിന്റിലെ ജീവനക്കാർ ഈ ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് ഉത്പന്നത്തിന്  ഉപഭോക്താക്കൾ അധികമായി നൽകിയ തുക തിരികെ നൽകുന്നതാണ് പദ്ധതി.

ഇതിൽ നിന്ന്, ഒഴിഞ്ഞ കുപ്പി തിരികെ നൽകുന്നവർക്ക് അയോധ്യയിൽ അഞ്ച് രൂപ ലഭിക്കുന്നതല്ല. മറിച്ച് കുപ്പി വെള്ളവും ലഘുഭക്ഷണവും വാങ്ങിക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധികമായി ഈടാക്കുന്ന തുക കാലിക്കുപ്പികൾ തിരികെ നൽകുമ്പോൾ മടക്കി നൽകുന്നതെന്ന് വ്യക്തമായി.

വാസ്തവം

ഒഴിഞ്ഞ കുപ്പി തിരികെ നൽകുന്നവർക്ക് അയോധ്യയിൽ അഞ്ച് രൂപ ലഭിക്കുന്നതല്ല. മറിച്ച് കുപ്പി വെള്ളവും ലഘുഭക്ഷണവും വാങ്ങിക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധികമായി ഈടാക്കുന്ന തുക കാലിക്കുപ്പികൾ തിരികെ നൽകുമ്പോൾ മടക്കി നൽകുന്നതാണ്. പോസ്റ്റിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: Empty bottle do not get five rupees in Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com