ADVERTISEMENT

റമദാൻ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്‌. ഇതിനിടെ റമദാനിൽ രാത്രികാല ഭക്ഷണശാലകള്‍ അടപ്പിക്കണമെന്ന് സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളും പള്ളി കമ്മിറ്റികളും ആഹ്വാനം ചെയ്യുന്നതായുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ 8129100164 സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ വാസ്തവമറിയാം. 

അന്വേഷണം

വസ്തുത പരിശോധനയ്ക്കായി ഒരു പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡിന്റെ ചിത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. അറിയിപ്പ്: മുഖദാര്‍ മുഹമ്മദലി കടപ്പുറം മുതല്‍ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ രാത്രി ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചിട്ടത് പോലെ ഈ വര്‍ഷവും റംസാന്‍ മാസത്തില്‍ അടച്ചിട്ട് സഹകരിക്കുക'. എന്ന് സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളും പള്ളി കമ്മിറ്റികളും. എന്നാണ് ബോർഡിൽ എഴുതിയിട്ടുള്ളത്.

ബോർഡിന്റെ ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ 3 വർഷം മുന്‍പ് ഒരു വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത സമാന ചിത്രം ഞങ്ങൾക്ക് ലഭിച്ചു. ബോർഡിൽ നിന്നുള്ള സൂചനകളുമായി ബന്ധപ്പെട്ട കീവേഡുകളുടെ പരിശോധനയിൽ ഇത് സംബന്ധിച്ച വിവിധ വാർത്ത റിപ്പോർട്ടുകൾ  ഞങ്ങൾക്ക് ലഭിച്ചു.വാർത്ത റിപ്പോർട്ടുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം റമദാന്‍ മാസത്തില്‍ രാത്രിയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഭക്ഷണ സ്ഥാപനങ്ങളെ ലക്ഷ്യം വച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ ഒഴിവാക്കാനാണ്  ഇത്തരം ബോര്‍ഡുകള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത്. മുഖദാര്‍ ജുമാ മസ്ജിദ്, കണ്ണംപറമ്പ് ജുമാ മസ്ജിദ്, അറക്കല്‍തൊടി മൊയ്തീന്‍ പള്ളി എന്നീ മൂന്ന് പള്ളി കമ്മിറ്റികളുടെയും സി.പി.എം, കോണ്‍ഗ്രസ്, ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് പ്രാദേശിക പാര്‍ട്ടികളുടെയും നേതൃത്വത്തിലായിരുന്നു ഈ തീരുമാനമെന്നാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കൂടാതെ റമദാന്‍ മാസത്തിലെ രാത്രി കച്ചവടത്തിന്റെ മറപിടിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനാണ്  മൂന്ന് പള്ളി കമ്മിറ്റികളുടെ നേതൃത്വത്തില്‍ കച്ചവടം നിര്‍ത്തലാക്കാന്‍ തീരുമാനം എടുത്തത്. മുഖദാര്‍ മുഹമ്മദലി കടപ്പുറം മുതല്‍ കണ്ണംപറമ്പ് പള്ളിവരെയുള്ള ഭാഗത്ത് വര്‍ഷങ്ങളായി റമദാന്‍ മാസത്തില്‍ പകല്‍ ഭക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാറില്ല. എന്നാല്‍ രാത്രിയില്‍ സജീവമാകുന്ന ഇവിടേക്ക് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാരും എത്തും.

ഭക്ഷണം കഴിച്ച് ഇവിടെ തമ്പടിക്കുന്ന ഇത്തരം സംഘങ്ങള്‍ അര്‍ദ്ധരാത്രിയോടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും അടിപിടിയില്‍ എത്തുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് പള്ളി കമ്മിറ്റി രാത്രി കച്ചവടം ഒഴിവാക്കണമെന്ന് പറയുന്നത്. വര്‍ഷത്തിലെ 11 മാസം കച്ചവടം ചെയ്യുന്നതിനെയും എതിര്‍ക്കുന്നില്ല. സാമൂഹ്യവിരുദ്ധരെ അകറ്റാനാണ് റമദാന്‍ മാസം കച്ചവടം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നതെന്ന് പള്ളി കമ്മറ്റി അംഗമായ എന്‍.വി സാദത്ത് പറയുന്നതായും അന്നത്തെ മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇതിന്റെ സ്ഥിരീകരണത്തിനായി ചില പള്ളി ഭാരവാഹികളുമായും ഞങ്ങൾ സംസാരിച്ചു. റമദാന്‍ മാസത്തിലെ രാത്രി കച്ചവടത്തിന്റെ മറവിൽ നടക്കുന്ന ചില ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനത്തിൽ മുൻപ് എത്തേണ്ടി വന്നതെന്നും ഇത് മുൻ വർഷങ്ങളിൽ പ്രദർശിപ്പിച്ച അറിയിപ്പാണെന്നും അവർ വ്യക്തമാക്കി. ഇപ്പോൾ ഈ ബോർഡ് സ്ഥാപിച്ചിട്ടില്ല. 

ബോർഡ് സംബന്ധിച്ച വ്യക്തതയ്ക്കായി കോഴിക്കോട് ഹോട്ടൽ ആന്‍ഡ് റസ്റ്ററൻസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായും ഞങ്ങൾ സംസാരിച്ചു.മുൻ വർഷങ്ങളിൽ ഇത്തരമൊരു ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ചില ക്രമസമാധാന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു ബോർഡ് അന്ന് സ്ഥാപിക്കേണ്ടി വന്നതെന്നാണ് അദ്ദേഹവും വ്യക്തമാക്കിയത്. ഇത്തവണ ഇപ്രകാരമൊരു ബോർഡ് സ്ഥാപിച്ചിട്ടില്ല.

വാസ്തവം

റമദാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് രാത്രി, ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റർ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചില ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് മുൻ വർഷങ്ങളിൽ ഇത്തരമൊരു അറിയിപ്പ് സ്ഥാപിച്ചത്.

English Summary :The poster circulating that food stalls should be closed at night due to Ramadan fasting is misleading.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com