ADVERTISEMENT

ഇലക്ട്രിക് വാഹന വിപണി ദിനംപ്രതി വളരുകയാണ്. ടാറ്റ നെക്സോൺ വലിയ മുന്നേറ്റം നടത്തുമ്പോൾ മഹീന്ദ്രയുടെ ആരാധകർ കാത്തിരിക്കുന്നത് എക്സ്‌യുവിയുടെ ഇലക്ട്രിക് മോഡലിനാണ്. ഈ വർഷം ഇലക്ട്രിക് എക്സ്‌യുവി യാഥാർഥ്യമാകുമെന്ന് നിർമാതാക്കൾ ഉറപ്പു നൽകിയിരുന്നെങ്കിലും പിന്നീട് കാര്യമായ വാർത്തകളൊന്നും ഇതു സംബന്ധിച്ച് പുറത്തു വന്നില്ല. എന്നാൽ ഈ വർഷം സെപ്റ്റംബറിൽ വാഹനം വിപണിയിലെത്തുമെന്നും അതിലേറെ ഈ വാഹനത്തിന് ഇന്ധനമാകുന്നത് എൽജിയുടെ ബാറ്ററി പായ്ക്ക് ആയിരിക്കുമെന്നുമുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഔദ്യോഗിക ഉറപ്പ് ലഭിച്ചിട്ടില്ലെങ്കിലും ബാറ്ററി കരാറുമായി ബന്ധപ്പെട്ട ജോലികൾ ഇരു ബ്രാൻഡുകളും ആരംഭിച്ചതായി പിന്നാമ്പുറ കഥകൾ പുറത്തുവരുന്നുണ്ട്. 

 

സാങ്‌യോങ് ടിവോലി അടിസ്ഥാനപ്പെടുത്തി മഹീന്ദ്ര നിർമിച്ച ചെറു എസ്‌യുവി മോഡലായ എക്സ്‌യുവി 400ന്റെ ഇലക്ട്രിക് വകഭേദമായിരിക്കും ഇത്. ഇ–20, ഇ–വെരിറ്റോ എന്നിവ നിർമിച്ചെങ്കിലും എസ്‌യുവി സ്പെഷലിസ്റ്റുകളായ മഹീന്ദ്രയുടെ ഇലക്ട്രിക് വകഭേദത്തിനായാണ് വാഹനലോകം കാത്തിരിക്കുന്നത്. മുൻഗാമിയായ കംബസ്റ്റ്യൻ മോഡലിൽ നിന്നും ഉയരം വർധിച്ചായിരിക്കും ഇലക്ട്രിക് വാഹനം വിപണിയിലെത്തുകയെന്ന് മഹീന്ദ്ര മുൻപ് സൂചിപ്പിച്ചിട്ടുണ്ട്. ബാറ്ററി പാക്ക് പൊസിഷൻ ബൂട്ട് സ്പെയ്സിൽ ആകാൻ സാധ്യതയുള്ളതിനാൽ ഇടത്തിന്റെ കാര്യത്തിലും കുറവുണ്ടാകുമെന്ന് കരുതാം. 

 

2018ൽ എൽജി–മഹീന്ദ്ര കരാർ എഴുതിയിരുന്നതും ഇപ്പോൾ പുറത്തു വരുന്നതുമായ സൂചനകൾ ചേർത്തു വായിച്ചാൽ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി അണിയറയിൽ കച്ചമുറുക്കിയിട്ടുണ്ടെന്നു തീർച്ചയാണ്. എക്സ്‌‌യുവി ഇലക്ട്രിക്കിനു പിന്നാലെ മറ്റു 4 മോഡലുകൾ കൂടി വിപണിയിലെത്താനുള്ള സാധ്യതയുമുണ്ട്. മഹീന്ദ്ര തദ്ദേശീയമായി വികസിപ്പിച്ച 350 വാറ്റ് പവർട്രെയിനായിരിക്കും വാഹനത്തിനു കരുത്ത് പകരുന്നത്. 60 കിലോവാട്ട് മുതൽ 250 കിലോവാട്ട് വരെയുള്ള ഇലക്ട്രിക് മോട്ടറുകൾവാഹനത്തിനു കരുത്തേകുമെന്നു വേണം കരുതാൻ. സെപ്റ്റംബറിൽ മഹീന്ദ്രയുടെ ഇലക്ട്രീക് ഭീകരൻ പുറത്തിറങ്ങാൻ കച്ചമുറുക്കുമ്പോൾ ഉള്ളിൽ ഭയപ്പെടുന്നത് ടാറ്റാ നെക്സോൺ ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. 13 ലക്ഷം രൂപയ്ക്കുള്ളിൽ വാഹനം വിപണിയിലെത്തിക്കുമെന്ന മഹീന്ദ്രയുടെ വാഗ്ദാനം നിറവേറിയാൽ ഇലക്ട്രിക് യുഗത്തിലെ മത്സരങ്ങളുടെ ആരംഭമായിരിക്കും സെപ്റ്റംബർ മുതൽ ആരംഭിക്കുക. 

 

English Summary: Mahindra XUV400 Electric SUV To Use Batteries From LG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com