ADVERTISEMENT

ഇന്ധനവിലയിൽ നിന്നു ഷോക്കേറ്റ പൊതുജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. എന്നാൽ ആവശ്യകതയ്ക്കനുസരിച്ച് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമല്ല എന്ന പരാതി പരക്കെയുണ്ട്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ആ പരാതിക്ക് തടയിടാൻ ഓല ഇലക്ട്രിക് ഒരുങ്ങുന്നു. ഓർഡർ നൽകിയാൽ 2 അല്ലെങ്കിൽ 3 ദിവസത്തിനുള്ളിൽ വാഹനം വീട്ടുമുറ്റത്തെത്തുന്ന പദ്ധതിയാണ് നിർമാതാക്കൾ നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനായി പ്രത്യേക കർമ പരിപാടികൾക്ക് തുടക്കമിട്ടെന്നു ഓല സിഇഒ ഭവിഷ് അഗർവാൾ അറിയിച്ചു.

അടുത്തയാഴ്ച മുതൽ ഇന്ത്യയിൽ എല്ലായിടത്തുമുള്ള ഗുണഭോക്താവിന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുമെന്നാണ് കമ്പനി ഉറപ്പു നൽകുന്നത്. ഡെലിവറിക്ക് തെരഞ്ഞെടുക്കുന്ന നഗരങ്ങൾ അനുസരിച്ച് കാത്തിരിപ്പ് കാലാവധിക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. ആവശ്യക്കാർക്ക് കമ്പനിയുടെ എക്സ്പീരിയൻസ് സെന്റർ ഓൺലൈൻ സന്ദർശിച്ച് വാഹനം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇപ്പോഴുണ്ട്. ഓൺലൈൻ ഓർഡർ ചെയ്തും ടെസ്റ്റ് റൈഡിനു ശേഷവും വാഹനം ബുക്ക് ചെയ്യാൻ സാധിക്കും.

ഏറ്റവും വേഗത്തിൽ ഒരുലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിക്കുന്ന കമ്പനിയെന്ന വിശേഷണം ഓലയെ തേടി എത്തിയിരുന്നു. തമിഴ്നാട്ടിലെ നിർമാണ യൂണിറ്റിൽ നിന്നാണ് നിർമാണം ലക്ഷം തികച്ചത്. കഴിഞ്ഞ ജനുവരി മുതൽ 9 മാസങ്ങൾക്കുള്ളിൽ 70000 യൂണിറ്റ് വാഹനം വിൽപന നടത്താൻ കമ്പനിക്ക് സാധിച്ചു. ഈ വർഷം മാത്രം 1 ലക്ഷം എന്ന പുതിയ നാഴികക്കല്ലിനായി കഠിന ശ്രമത്തിലാണ് കമ്പനി.

അങ്ങനെയെങ്കിൽ ഒരുവർഷത്തിനുള്ളിൽ ആറക്ക വിൽപന നടത്തുന്ന ഇന്ത്യയിലെ ആദ്യ ഇവി നിർമാതാക്കൾ എന്ന ബാൻഡും ഓലയുടെ കിരീടത്തിൽ മുതൽക്കൂട്ടാകും. ഒക്ടോബറിൽ മാത്രം 20000 യൂണിറ്റ് വിൽപന നടത്തിയിരുന്നു. ഓല ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളുടെ എകാലത്തെയും ഉയർന്ന പ്രതിമാസ വിൽപന കണക്കാണ് ഇത്. ‌2021ലാണ് ഓല അവരുടെ ആദ്യ സ്കൂട്ടർ വിപണിയിലെത്തിച്ചത്. ഓല എസ്1, എസ്1 പ്രോ, എസ്1 എയർ എന്നിങ്ങനെ 3 വകഭേദങ്ങളാണ് നിലവിൽ ഓല ഇലക്ട്രിക് വിൽക്കുന്നത്.

English Summary: Ola electric scooters to be delivered across India on same day or within 3 days of booking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com