വീണ്ടും തീപിടുത്തം, ആമ്പിയർ സ്കൂട്ടർ കത്തി നശിച്ചു; ഇലക്ട്രിക്കിനെ വിശ്വസിക്കാമോ?
Mail This Article
റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന ഇന്ധന വില തന്നെയാണ് വൈദ്യുത സ്കൂട്ടറുകളിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. എന്നാൽ തുടർക്കഥയാകുന്ന തീപിടുത്തം ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷയെ ചോദ്യം ചെയ്യും. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചെന്ന വാർത്ത വരുന്നു.
പുണെയിലാണ് സംഭവം. എക്സ് പ്ലാറ്റ്ഫോമിൽ വന്ന വിഡിയോയിലൂടെയാണ് വൈദ്യുത സ്കൂട്ടർ തീപിടുത്തം പുറം ലോകം അറിയുന്നത്. എങ്ങനെയാണ് സ്കൂട്ടറിന് തീപിടിച്ചത് എന്ന് വ്യക്തമല്ല. തീ ആളിപ്പടരുന്നത് തടയാൻ വെള്ളമൊഴിക്കുന്നുണ്ടെങ്കിലും അണയ്ക്കാൻ സാധിക്കുന്നില്ല. വാഹനം പൂർണമായും കത്തി നശിക്കുന്നതും വിഡിയോയിൽ കാണാം.
തീപിടുത്തം തുടർക്കഥ
ഇലക്ട്രിക് സ്കൂട്ടറുകൾ കത്തുന്ന സംഭവം തുടർക്കഥയായപ്പോൾ സ്‌കൂട്ടര്‍ നിർമാണ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ നൽകിയിരുന്നു. കഴിഞ്ഞ വർഷം നിരവധി തീപിടുത്ത സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഓല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, പ്യുര്‍ ഇവി തുടങ്ങി പ്രമുഖ കമ്പനികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ നോട്ടീസ് ലഭിച്ചിരുന്നു. ബാറ്ററിയുടെ നിലവാരക്കുറവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിന്റെ പ്രശ്നങ്ങളുമായിരുന്നു തീപിടുത്തത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനങ്ങൾ. എന്നാൽ ഇപ്പോഴത്തെ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.