ADVERTISEMENT

വൈദ്യുത കാറുകളോടുള്ള പ്രിയം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന പാര്‍ക്ക്+ സര്‍വേ വൈദ്യുത കാറുടമകളുടെ ആശങ്കകളും ചിന്തകളും പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യയിലെ വൈദ്യുത കാര്‍ ഉടമകളില്‍ വലിയൊരു വിഭാഗവും ഒരു തിരിച്ചുപോക്കിനെക്കുറിച്ചു ചിന്തിക്കുന്നുവെന്നതാണ് ഇതില്‍ പ്രധാനം. ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഇവി കാറുടമകളില്‍ 51 ശതമാനം പേരും ഐസിഇ കാറുകളിലേക്ക് തിരിച്ചുപോവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് തുറന്നു സമ്മതിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ നഗരങ്ങളിലെ 500 ഇവി കാറുടമകള്‍ക്കിടയിലാണ് പാര്‍ക്ക്+ സര്‍വേ നടത്തിയത്. സുരക്ഷിതവും എളുപ്പം എത്താവുന്നതുമായ ചാര്‍ജിങ് സ്‌റ്റേഷനെക്കുറിച്ചുള്ള ആശങ്ക സര്‍വേയില്‍ പങ്കെടുത്ത 88% പേരും പങ്കുവെക്കുന്നു. ഇതാണ് റേഞ്ചിനേക്കാള്‍ ആശങ്കയെന്നും ഇവി കാറുടമകള്‍ പറയുന്നുണ്ട്. റേഞ്ച് ആശങ്കയേക്കാള്‍ ചാര്‍ജിങ് ആശങ്കയാണ് പ്രധാന പ്രശ്‌നമെന്നാണ് ഇവി കാറുടമകളുടെ അനുഭവം പറയിക്കുന്നത്. ദീര്‍ഘദൂരയാത്രകളില്‍ ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാനാവുന്ന ദൂരവും ആശങ്കക്ക് ഇടയാക്കാറുണ്ട്. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 33ശതമാനവും വാഹനത്തിന്റെ റീസെയില്‍ വിലയില്‍ ആശങ്കയുള്ളവരാണ്. മറ്റൊരു പ്രധാന ആശങ്ക ഇവി ബാറ്ററിയെക്കുറിച്ചാണ്. ബാറ്ററിയാണ് ഇവി വാഹനങ്ങളുടെ വിലയുടെ 30 ശതമാനവും. ഈ ബാറ്ററിയുടെ നിലവാരം പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍ പരിമിതമാണെന്ന ആശങ്കയും വൈദ്യുത വാഹന ഉടമകള്‍ പങ്കുവെക്കുന്നു. പ്രത്യേകിച്ച് വാഹനം വില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ തിരിച്ചടിയാവാനുള്ള സാധ്യതയുണ്ട്. ഇതിനൊപ്പം ചെറിയ കേടുപാടുകള്‍ പോലും പരിഹരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നതും ആശങ്കയാവുന്നുണ്ട്. 

ചാര്‍ജിങ് സൗകര്യം

ഇവി കാര്‍ മാറ്റി ഐസിഇ കാറിലേക്ക് പോവുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഭൂരിഭാഗത്തേയും അതിന് പ്രേരിപ്പിക്കുന്നത് ചാര്‍ജിങ് സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. 20,000ത്തിലേറെ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും ഇന്ത്യയെ പോലുള്ള രാജ്യത്ത് അത് പരിമിതമാണെന്നതാണ് പ്രശ്‌നം. നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കെത്തുമ്പോള്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും. 

ചാര്‍ജിങ് പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഭൂരിഭാഗം വൈദ്യുത കാര്‍ ഉടമകളും തങ്ങളുടെ പ്രതിദിന യാത്രകള്‍ 50 കിലോമീറ്ററിനുള്ളിലേക്ക് ചുരുക്കാന്‍ ശ്രമിക്കുന്നുവെന്നും സര്‍വേ പറയുന്നു. പെട്രോളോ ഡീസലോ തീര്‍ന്നുപോവുമോ എന്ന ആശങ്ക മറ്റു കാര്‍ ഉടമകള്‍ക്ക് ഇല്ലെന്നു തന്നെ പറയാം. 

റേഞ്ച് ആശങ്കയും വില്‍പന സാധ്യതയും

റേഞ്ച് സംബന്ധിച്ച ആശങ്ക തന്നെയാണ് മറ്റൊരു പ്രശ്‌നം. ഇത് ഇന്ത്യയിലെ മാത്രമല്ല രാജ്യാന്തര തലത്തിലെ തന്നെ പ്രശ്‌നമാണ്. അമേരിക്കയില്‍ സ്ത്രീകള്‍ക്കിടയില്‍ വൈദ്യുത കാറുകള്‍ക്ക് പ്രിയം കുറവാണെന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണവും റേഞ്ച് ആശങ്കയിലാണ് എത്തി നിന്നത്. എവിടേക്ക് പോവുമ്പോഴും റേഞ്ച് എത്ര ബാക്കിയുണ്ടെന്നത് പ്രധാന ആശങ്കയാവുന്നുവെന്നാണ് പാര്‍ക്ക് + സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. 

വൈദ്യുത കാറുകള്‍ പുറത്തിറങ്ങിയപ്പോള്‍ മുതലുള്ള വില്‍പന സംബന്ധിച്ച ആശങ്ക ഇപ്പോഴുമുണ്ട്. റീസെയില്‍ വിപണിയില്‍ വൈദ്യുത കാറുകള്‍ക്ക് എത്രത്തോളം വില ലഭിക്കുമെന്ന ആശങ്ക ഇന്ത്യയിലെ ഇവി കാര്‍ ഉടമകള്‍ക്കുമുണ്ട്. ബാറ്ററികളുടെ കാര്യക്ഷമത കുറയുന്നതോടെ അത് വാഹന വിലയേയും വലിയ തോതില്‍ ബാധിച്ചേക്കുമെന്നതാണ് പ്രധാന ആശങ്ക. 

അറ്റകുറ്റപണികള്‍

ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും വലിയ തോതില്‍ തലവേദനയും ചിലവുമാവുന്നുവെന്നതാണ് പല ഇവി കാര്‍ ഉടമകളും പങ്കുവെച്ച മറ്റൊരു ആശങ്ക. പ്രാദേശിക വര്‍ക്ക് ഷോപ്പുകള്‍ പലപ്പോഴും വൈദ്യുത കാറുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ലഭിക്കാറില്ല. അറ്റകുറ്റപണികളുടെ സ്ഥലങ്ങള്‍ കുറയുന്നതോടെ ചിലവേറുന്നുവെന്നതും ആശങ്കയാണ്. 

രാജ്യാന്തര വിപണിയില്‍

ഇന്ത്യന്‍ ഇവി വിപണിയില്‍ മാത്രമല്ല രാജ്യാന്തര വിപണിയിലും സമാനമായ പ്രതിസന്ധികളുണ്ടാവുന്നുണ്ട്. അടുത്തിടെ മക്കിന്‍സി ആന്റ് കോ നടത്തിയ പഠനം സമാനമായ പ്രശ്‌നം അമേരിക്കയിലെ ഇവി ഉടമകളും നേരിടുന്നുവെന്ന് കണ്ടെത്തിയിരുന്നു. 46% അമേരിക്കന്‍ ഇവി കാറുടമകളാണ് ഐസിഇ കാറുകളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് ഈ സര്‍വേയില്‍ സമ്മതിച്ചത്. അമേരിക്കയില്‍ പോലും ഒമ്പതു ശതമാനംപേര്‍ മാത്രമാണ് ചാര്‍ജിങ് സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. 15 രാജ്യങ്ങളില്‍ 30,000 പേരില്‍ മക്കിന്‍സി തന്നെ നടത്തിയ സര്‍വേയില്‍ 29% ഇവി ഉടമകളും ഐസിഇ കാറുകളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് പറഞ്ഞത്.

English Summary:

1 Out Of 2 Indian EV Owners Wants To Shift Back To Petrol/Diesel Cars: Park+ Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com