മറക്കില്ലൊരിക്കലും ആ ഇൻഡിക്കയോർമകൾ...
Mail This Article
1998 ജനുവരി 15. പ്രഗതി മൈതാൻ. ന്യൂഡൽഹി. മൂടൽ മഞ്ഞും കോച്ചുന്ന തണുപ്പും തെല്ലു വിട്ടു മാറിയ ഉച്ച നേരം. ഒരേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന സ്റ്റാൾ നമ്പർ 11. ഓട്ടോ എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാളിൽ അക്ഷരാർത്ഥത്തിൽ സൂചി കുത്താനിടമില്ല. വ്യവസായ മന്ത്രി മുരസൊലി മാരൻ, ആനന്ദ് മഹീന്ദ്ര, രാഹുൽ ബജാജ്, സി കെ ബിർല, ഹ്യുണ്ടേയ് പ്രസിഡന്റ് ബി.വി.ആർ സുബ്രു, മാരുതി എംഡി ഭാസ്കരുഡു തുടങ്ങിയ പ്രമുഖരാൽ സമൃദ്ധമായ മുൻനിര. ഏതോ ഗതകാല സോവിയറ്റ് റിപ്പബ്ലിക്കിൽ നിന്നെത്തിയ സുന്ദരികളുടെ ത്രസിപ്പിക്കുന്ന ബാലെയും പുകപടലങ്ങളും അടങ്ങിയപ്പോൾ വേദിയിൽ തിളങ്ങി വന്നത് ഇന്ത്യൻ വ്യവസായ രംഗത്തെ ‘കോഹിനൂർ രത്നം’ എന്ന് ആ വേദിയിൽ പിന്നീട് വിശേഷിപ്പിക്കപ്പെട്ട രത്തൻ ടാറ്റ. സെക്കൻഡുകൾക്കുള്ളിൽ കടും നീല മെറ്റാലിക് നിറത്തിൽ വാഹനസൗന്ദര്യ സങ്കൽപങ്ങളുടെ തികവായി ടാറ്റ ഇൻഡിക്കയും ഓടിയെത്തി; ഇന്ത്യയിൽ പൂർണമായി വികസിപ്പിച്ച് ഉത്പാദിപ്പിച്ച പ്രഥമ കാർ. ഇന്ത്യയുടെ അഭിമാനം. ഏതാനും ദിവസം മുമ്പ് ഇൻഡിക്കയുടെ 25 വർഷം അനുസ്മരിച്ച് രത്തൻ ടാറ്റയിട്ട ഇൻസ്റ്റാ സന്ദേശം വായിച്ചപ്പോൾ ഓർമയിൽ തെല്ലും മങ്ങലില്ലാതെ ഈ ദൃശ്യങ്ങളും തെളിഞ്ഞു. അതിനു മുമ്പും ശേഷവും എത്രയോ വാഹന പുറത്തിറക്കലുകൾ കണ്ടിട്ടുണ്ടെങ്കിലും മറക്കാനാവാത്ത മുഹൂർത്തം. ഇന്ത്യക്കാരനെന്ന പേരിൽ അഭിമാനം തോന്നിയ നിമിഷം.