ട്യൂണ ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം; അഭിമാനത്തിളക്കവുമായി ന്യൂസിലന്റിലെ ചൂണ്ടപ്രേമി
Mail This Article
ഓക്‌ലാന്റ്∙ ന്യൂസിലന്റിൽ നടന്ന ട്യൂണ മൽസ്യബന്ധന ചാംപ്യൻഷിപ്പിൽ മലയാളികളടങ്ങിയ ടീമിന് ഒന്നാം സമ്മാനം. ഇന്ത്യൻ രൂപ ഏകദേശം മൂന്നര ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസാണ് ഒന്നാം സമ്മാനമായി ടീമിന് ലഭിച്ചത്. ന്യൂസിലന്റിലെ ഫാക്കത്താനെ സ്പോർടിഫിഷിങ് ക്ലബ്ബാണ് എല്ലാവർഷവും നടത്തപ്പെടുന്ന വിനോദ - മൽസ്യബന്ധന ചാംപ്യൻഷിപ്പായ ട്യൂണ ചാമ്പ്യൻഷിപ്പ് നടത്തിയത്.
"ചൂണ്ടപ്രേമി' എന്ന് പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ടിന്റോ തോട്ടക്കര , 'ബൂംബാങ് ' എന്ന ചാനലിലൂടെ മലയാളികൾക്ക് സുപരിചിചിതനായ നവീൻ ജോബ്, ഫിജി ഇന്ത്യൻ വംശജനായ അവികാശ് , ഇംഗ്ലീഷ് വംശജനായ ഒലിവർ വിനയാർഡ് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സമ്മാനത്തിനർഹമായ വമ്പൻ ട്യൂണ (ചൂര) മൽസ്യം ലഭിച്ചത്. ന്യൂസിലാന്റിൽ ആദ്യമായി ബോട്ടു വാങ്ങിയ. മലയാളിയാണ് ടിന്റോ-തന്റെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന ചൂണ്ടപ്രേമി എന്ന പേരാണ് ടിന്റോ തന്റെ ബോട്ടിനു നൽകിയത്.മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ചെറുതും വലുതുമായ മീൻ പിടുത്ത വീഡിയോകൾ ടിന്റോ തന്റെ വ്ലോഗായ "ചൂണ്ടപ്രേമി ന്യൂസിലന്റ് ഫിഷിങ് ' എന്ന ചാനലിലൂടെ പുറത്തിറക്കാറുണ്ട്.
'ബൂംബാങ്' എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ചാനലിനുടമയാ നവീൻ ജോബുമായി നടത്തിയ ചില മീൻപിടുത്ത യാത്രകളാണ് ടിന്റോയെ കുറച്ചു കൂടി ശ്രദ്ധേയമാക്കിയത്. ന്യൂസിലാന്റിൽ ഫാൻഗെരെയാണ് ടിന്റോ നിലവിൽ താമസിക്കുന്നത്. പ്രൊഫഷൻ കൊണ്ട് ഒരു രജിസ്റ്റേർഡ് നഴ്സ് ആണ് ടിന്റോ . നിലവിൽ നഴ്സിങ്ങിനോടൊപ്പം മീൻ പിടുത്തം ഒരു പാഷനായി കൊണ്ടുപോകുന്നു. നാട്ടിൽ ,അങ്കമാലിക്കടുത്തുള്ള ഒലിവ് മൗണ്ടാണ് ടിന്റോയുടെ സ്വദേശം.