മലയാളി യുവാവിന്‍റെ വേർപാട് വിശ്വസിക്കാനാകാതെ ബാസിൽഡണിലെ മലയാളി സമൂഹം
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ ബാസിൽഡണിനു സമീപം ക്ലാക്ടൺ ഓൺസീയിൽ മരിച്ച മലയാളി യുവാവിന്‍റെ വിയോഗം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ. ചെങ്ങളം സ്വദേശി ബിനോയ് തോമസ് കരിയിലക്കുളം(41) ആണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. ഏതാനും ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഒടുവിൽ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഉറക്കത്തിൽ ഞെട്ടിയുണർന്ന് വേദനകൊണ്ടു പുളഞ്ഞ് കുഴഞ്ഞുവീണ ബിനോയിയുടെ മരണത്തിനു കാരണം ഹൃദയാഘാതമാകാമെന്നാണ് നിഗമനം. പാരാമെഡിക്സിന്‍റെ സഹായത്തോടെ ബാസിൽഡൺ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നില അതീവ ഗുരുതരമായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ ബിനോയിയെ രക്ഷിക്കാൻ ഡോക്ടർമാർ ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലമാകുകയായിരുന്നു.
ബിനോയുടെ അവയവങ്ങൾ നാലു പേർക്കായി ദാനം ചെയ്യാനുള്ള ധീരമായ തീരുമാനം എടുത്താണ് വേദനയുടെ കടലിരമ്പത്തിനിടയിലും ഈ കുടുംബം സമൂഹത്തിന് മാതൃകയായത്. ഭാര്യ: രഞ്ജി, മൂന്നു മക്കളുണ്ട്. സംസ്കാരം പിന്നീട്. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിലും അയർലൻഡിലുമായി ഹൃദയാഘാതം മൂലം മരിക്കുന്ന മൂന്നാമത്തെ മലയാളി യുവാവാണ് ബിനോയ്. വെയിൽസിലെ ന്യൂടൗണിൽ കോട്ടയം ഉഴവൂർ സ്വദേശിയായ ഫൊട്ടോഗ്രാഫർ അജോ ജോസഫും (41) അയർലൻഡിൽ താമരശേരി സ്വദേശി പി. കെ. വിജേഷും (32) മരിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേയാണ് മലയാളികളെയാകെ ഞെട്ടിച്ച് തോമസിന്‍റെയും വേർപാട്.