ADVERTISEMENT

എല്ലാ ദിവസവും രാവിലെ, ജോലിക്കായി പുറപ്പെടുന്നതിന് മുൻപ്, 49 വയസ്സുകാരനായ ജിം കോണൽ വീട്ടിലെ  ഹാളിലെ  ചെറിയ മേശയുടെ മുന്നിൽ വന്നു നിൽക്കും. അവിടെ വച്ച് മെഴുകുതിരി കത്തിച്ച് മകൻ ഡാരന്‍റെ ഓർമയ്ക്കായി പ്രാർഥിക്കും. മകൻ നേടിയ ഫുട്ബോൾ മെഡലുകളും സുഹൃത്തുക്കളുമായി ഒരുമിച്ച് ചെലവഴിച്ച സന്തോഷകരമായ സമയങ്ങൾ ഓർത്തെടുക്കാൻ ഉണ്ടാക്കിയ സ്ക്രാപ്പ്ബുക്കുമെല്ലാം ഈ മേശയിൽ സൂക്ഷിച്ചിട്ടുണ്ട്.

എല്ലാ രാത്രിയിലും ഉറങ്ങാൻ പോകുന്നതിനു മുൻപ്, ജിം വീണ്ടും  ഈ മേശയുടെ മുന്നിലെത്തി പ്രാർഥിക്കും. ജിമ്മിന്‍റെ ഭാര്യ വെറയും മകൻ ഡാരനെ ഓർക്കാതെ മേശയുടെ മുന്നിൽ നിന്ന് കടന്നു പോകില്ല.   2019 സെപ്റ്റംബറിൽ, പതിനേഴാം ജന്മദിനത്തിന് ഏതാനും ആഴ്ചകൾക്കുശേഷമാണ്, ഡാരൻ ജീവനൊടുക്കിയത്. കോളജിൽ സ്‌പോർട്‌സ് സയൻസ് പഠിക്കാൻ ആഗ്രഹിച്ചിരുന്ന എപ്പോഴും സന്തോഷത്തോടെയായിരുന്ന മകൻ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വേദനയോടെയാണ് ജിമ്മും കുടുംബവും ആലോചിച്ചത്. 

ഡാരൻ വന്നില്ലെന്ന് സ്കൂളിൽ നിന്ന് അറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ ഗാരേജിൽ നിന്നും മകന്‍റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഡാരന്‍റെ മരണത്തിനുള്ള കാരണം എന്താണെന്നുള്ള സംശയം വന്ന് എത്തിയത്  മുഖക്കുരുവിനുള്ള ചികിത്സയിലാണ്. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ്, മുഖക്കുരു ഉണ്ടായതിനെത്തുടർന്ന് ഡാരൻ ചികിത്സ തേടിയിരുന്നു. ഇതിനായി ഡോക്ടർ നിർദേശിച്ചത് ഡോക്സിസൈക്ലിൻ എന്ന മരുന്നായിരുന്നു. 

ഡാരൻ ഇതിനു മുൻപ് ഒരിക്കലും ഡോക്സിസൈക്ലിൻ എന്ന ആന്‍റിബയോട്ടിക് ഉപയോഗിച്ചിട്ടില്ലായിരുന്നു. 1960കൾ മുതൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ നെഞ്ചിലെ അണുബാധകൾ, മുഖക്കുരു മുതൽ ലൈംഗികമായി പകരുന്ന അണുബാധകൾ, മലേറിയ പ്രതിരോധം എന്നിവയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നാണിത്.

എന്നാൽ മിക്ക രോഗികളും മരുന്ന് പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും, ചില പഠനങ്ങൾ കാണിക്കുന്നത് ഇത് മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരിൽപോലും പെട്ടെന്ന് ആത്മഹത്യാ ചിന്തകൾക്ക് കാരണമാകുമെന്നാണ്. ഫിറ്റ്നസ് പ്രേമിയായ കൗമാരക്കാരനായിരുന്ന ഡാരനെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരുപക്ഷേ ഈ മരുന്നായിരിക്കുമെന്നാണ് ജിമ്മും കുടുംബവും വിശ്വസിക്കുന്നത്. 

∙ ഡോക്സിസൈക്ലിൻ: കുട്ടികളിലെ മാനസികാരോഗ്യത്തിന് ഭീഷണി?

ചൈനീസ് ഗവേഷകർ നടത്തിയ ഒരു പുതിയ പഠനം, പ്രകാരം മുഖക്കുരു ചികിത്സയ്ക്കായി കുട്ടികളിൽ ഉപയോഗിക്കുന്ന ഡോക്സിസൈക്ലിൻ, മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നുള്ള ആശങ്ക ശക്തമാണ്. ഈ മരുന്ന് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ആത്മഹത്യാ ചിന്തകൾക്ക് വരെ കാരണമാകുകയും ചെയ്തേക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

പഠനം എന്ത് പറയുന്നു?

ഗവേഷകർ 20 വർഷത്തെ ഡാറ്റ വിശകലനം ചെയ്തു. ഈ ഡാറ്റയിൽ, ഡോക്സിസൈക്ലിൻ ഉപയോഗിച്ച കുട്ടികളിൽ ആത്മഹത്യാ ചിന്തകളും ആത്മഹത്യാ ശ്രമങ്ങളും സാധാരണമായി കണ്ടുവന്നു. മറ്റ് സമാനമായ മരുന്നുകളുമായി താരതമ്യം ചെയ്തപ്പോൾ ഡോക്സിസൈക്ലിൻ ഉപയോഗിച്ചുള്ള കേസുകളിൽ ആത്മഹത്യ പ്രവണതകളുടെ എണ്ണം വളരെ കൂടുതലായിരുന്നു.

മുതിർന്നവരിൽ ഡോക്സിസൈക്ലിൻ ഉപയോഗവും മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുൻകാല പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കുട്ടികളിൽ ഇത്തരത്തിലുള്ള ഒരു ബന്ധം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡോക്സിസൈക്ലിൻ തലച്ചോറിലെ രാസവസ്തുക്കളെ ബാധിക്കുകയും മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ തകർക്കുകയും ചെയ്യുന്നതായിരിക്കാം. കൂടാതെ, ഇത് സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും ചെയ്തേക്കാം.

ഈ പഠനം, ഡോക്സിസൈക്ലിൻ കുട്ടികളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നുള്ള സൂചന നൽകുന്നു. എന്നാൽ ഇത് ഒരു മരുന്ന് ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് അർഥമാക്കുന്നില്ല.

ഏത് മരുന്ന് ഉപയോഗിക്കുന്നതിനു മുൻപും ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. മരുന്ന് ഉപയോഗിക്കുമ്പോൾ ഏതെങ്കിലും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ അറിയിക്കുക. ഡോക്സിസൈക്ലിൻ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

English Summary:

Darren took a common antibiotic used for acne infections - two weeks later he was dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com