ജിസാനിൽ കനത്ത മഴ, വെള്ളപ്പൊക്കം: 11 പേരെ രക്ഷിച്ചു; ജാഗ്രതാ നിർദേശം
Mail This Article
ജിസാൻ ∙ വെള്ളിയാഴ്ച പെയ്ത മഴയിൽ സൗദിയിലെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കവും ദുരിതവും. മിക്ക പ്രവിശ്യകളിലും വെള്ളം കയറിയതായാണു റിപ്പോർട്ടുകൾ. പ്രളയം മൂലം ജിസാൻ ബിഷ് പ്രവിശ്യയിലെ വാദിസറിൽ കുടുങ്ങിയ ആറു പേരെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി. അഞ്ചു പേർ പുറത്തിറങ്ങാൻ കഴിയാതെ വീടുകൾക്ക് മുകളിൽ കുടുങ്ങി. ഇവരെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി അധികൃതർ അറിയിച്ചു. സംറ ഗ്രാമത്തിലാണിത്.
താഴ്‌വരകളുടെ അവസ്ഥ നിരീക്ഷിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും കാലാവസ്ഥാ പരിസ്ഥിതി ജനറൽ അതോറിറ്റിയിൽ നിന്നു ലഭിച്ച മുന്നറിയിപ്പുകൾ അനുസരിച്ച് കമാന്റ് ആൻഡ് ഗൈഡൻസ് സെന്റർ പട്രോളിങ് ആരംഭിച്ചതായി ജിസാൻ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിന്റെ മാധ്യമ വക്താവ് പറഞ്ഞു.
കനത്ത മഴയിൽ യാത്ര ചെയ്യുന്നവർക്ക് ലഫ്റ്റനന്റ് കേണൽ അൽഖഹ്താനി മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസിന്റെ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.