ADVERTISEMENT
ദുബായ് ∙ പെരുന്നാൾ ഒരുക്കത്തിന്റെ ഭാഗമായി ചെറുകിട-വൻകിട സ്ഥാപനങ്ങളിൽ തിരക്കു കൂടി. ഉൾക്കൊള്ളാവുന്നതിന്റെ 30% പേർക്കു മാത്രം പ്രവേശനം പരിമിതപ്പെടുത്തിയതിനാൽ ഇന്നലെ സ്ഥാപനങ്ങൾക്കു വെളിയിൽ ആളുകൾ കാത്തുനിൽക്കുകയായിരുന്നു. പഴം, പച്ചക്കറി, മത്സ്യം, മാംസം, മുട്ട എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പല സ്ഥാപനങ്ങളും ഒാഫർ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇന്ന് അവധിയായതിനാൽ വാട്ടർ ഫ്രണ്ട് മാർക്കറ്റിലടക്കം കൂടുതൽ തിരക്കു പ്രതീക്ഷിക്കാം. എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ലുലു ഗ്രൂപ് ചീഫ് കമ്യൂണിക്കേഷൻ ഒാഫിസർ വി.നന്ദകുമാർ പറഞ്ഞു. ബുധനാഴ്ച മുതൽ പെരുന്നാൾ വരെ ഇന്ത്യയിൽ നിന്ന് 12 ചാർട്ടേഡ് വിമാനങ്ങളിലാണ് പച്ചക്കറിയടക്കമുള്ള സാധനങ്ങൾ എത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണു ചാർട്ടേഡ് വിമാനങ്ങൾ. കാർഗോ വിമാനങ്ങളിൽ എത്തുന്നതിനു പുറമേയാണിത്.

ആശ്വാസമായി കാരുണ്യക്കിറ്റുകൾ

സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് ആശ്വാസമായി. അരി, പഞ്ചസാര, എണ്ണ, പയർ വർഗങ്ങൾ, ഉപ്പ്, മസാലപ്പൊടികൾ, തേയില, ഈന്തപ്പഴം തുടങ്ങിയവയാണ് കിറ്റിലുള്ളത്. കോവിഡ് സാഹചര്യത്തിൽ പല കുടുംബങ്ങൾക്കും ബാച് ലേഴ്സിനും ഇതു വലിയ ആശ്വാസമാണ്.

ബീഫിനെ പിന്നിലാക്കി മട്ടൻ

പെരുന്നാൾ വിപണിയിൽ ആട്ടിറച്ചിക്കാണ് കൂടുതൽ ആവശ്യക്കാരെന്നു കച്ചവടക്കാർ. ഇന്ത്യൻ മട്ടനും ബീഫിനും ആവശ്യക്കാരേറെയാണെങ്കിലും വില കൂടുതൽ സാധാരണക്കാരെ അകറ്റുന്നു. ബാച്​ലേഴ്സിൽ വലിയൊരു വിഭാഗം പാക്കിസ്ഥാൻ മട്ടനും ബീഫുമാണ് വാങ്ങുന്നത്. പോത്തിറച്ചി വേണമെന്നുള്ളവർക്ക് അതും ലഭ്യമാണ്. ഫ്രോസൻ പോത്തിറച്ചി ഗ്രോസറികളിൽ വരെയുണ്ട്. കെനിയ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആട്ടിറച്ചിയും മലയാളികൾ ഇഷ്ടപ്പെടുന്നു. രുചിയിൽ കാര്യമായ വ്യത്യാസമില്ലെന്നാണു പൊതുവെയുള്ള അഭിപ്രായം. ന്യൂസീലൻഡിൽ നിന്നും മറ്റുമുള്ള ആട്ടിറച്ചി മലയാളികളിലേറെയും വാങ്ങാറില്ല.

ഒാഫറിൽ താരം കോഴി

യുഎഇയിൽ ധാരാളം ഫാമുകൾ ഉള്ളതിനാൽ േകാഴിയിറച്ചിക്കു പൊതുവേ വില കുറവാണ്. സൂപ്പർ മാർക്കറ്റുകളിൽ ഫ്ലോസൻ കോഴിക്ക് ഒാഫറുണ്ട്. ചിലയിടങ്ങളിൽ രണ്ടെണ്ണത്തിന് 14 ദിർഹം. ചിക്കൻ, ബീഫ് സോസേജിനും ഒാഫറുണ്ട്. കാടയിറച്ചിക്കും മുട്ടയ്ക്കും ആവശ്യക്കാർ കൂടിവരുകയാണെന്നു കച്ചവടക്കാർ പറയുന്നു. യുഎഇയിൽ കാടഫാമുകൾ ഉള്ളതിനാൽ ഇവ സുലഭവുമാണ്. മുയൽ, താറാവ് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. മധ്യതിരുവിതാംകൂർ മേഖലയിലുള്ളവരാണ് ഇതു കൂടുതലായും വാങ്ങുന്നതെന്നും കച്ചവടക്കാർ പറയുന്നു.

പിടയ്ക്കുന്ന സമൃദ്ധി

മത്സ്യ വിൽപനയും കൂടി. ഏറെക്കുറെ എല്ലായിനങ്ങളും കിട്ടുന്നുണ്ട്. സീസൺ അല്ലാത്തതിനാൽ അയക്കൂറ കുറവാണെങ്കിലും കറുത്ത ആവോലിയുെട വരവു കൂടി. വടക്കൻ എമിറേറ്റുകളിൽ നിന്നും കസബിൽ നിന്നും വലിയ ആവോലിയെത്തുന്നു. കിലോയ്ക്ക് 25 ദിർഹമാണ് ശരാശരി വിലയെന്ന് വാട്ടർ ഫ്രണ്ട് മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നു. ചെമ്മീൻ വരവും കുറവാണ്. 30 ദിർഹമാണ് ശരാശരി വില. ഒാരോ ദിവസവും വിലയിൽ വ്യത്യാസമുണ്ടാകും. ആവോലി ബിരിയാണിക്കു നല്ലതാണെന്നു പാചകക്കാർ പറയുന്നു. അയക്കൂറയുടെ കുറവ് ഏറെക്കുറെ നികത്തും. ചെമ്മീൻ ബിരിയാണിയാണ് മറ്റൊരു സൂപ്പർ വിഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com