ഗൾഫിൽ വീടുകളിൽ പെരുന്നാൾ ആഘോഷം; വിഡിയോ കോൺഫറൻസിലൂടെ ആശംസകൾ
Mail This Article
ദുബായ് ∙ സഹനത്തിന്റെ വ്രത മാസത്തിലൂടെ നേടിയ ആത്മിവിശുദ്ധിയിലൂടെ ഗൾഫ് മുഴുവൻ ഇനന് പെരുന്നാൾ (ഇൗദുൽ ഫിത്ർ) ആഘോഷിക്കുന്നു. മഹാമാരിക്കാലത്ത് വീടുകളിലാണ് എല്ലാവരും സന്തോഷം പങ്കിടുന്നത്. രാവിലെ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിച്ച ശേഷം കുടുംബങ്ങളും ബാച് ലർമാരും നാട്ടിലും ഗൾഫിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള പ്രിയപ്പെട്ടവരെ ഫോണിലൂടെ ബന്ധപ്പെട്ടു. വിഡിയോ കോൺഫറൻസിലൂടെ തമ്മിൽ കണ്ടുകൊണ്ടാണ് ഇപ്രാവശ്യം മിക്കവരും ആശംസകൾ കൈമാറി ബന്ധങ്ങൾ പുതുക്കിയത് എന്ന പ്രത്യേകതയുണ്ട്. വിവിധ ഭാഗങ്ങളിലുള്ളവര്‍ ഉച്ച ഭക്ഷണമുണ്ടാക്കാനുള്ള തിരക്കിലാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവരും ആഘോഷം വീടുകളിലും താമസ സ്ഥലങ്ങളിലും ഒതുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിരുന്നു.
ജീവിതം കയറ്റിറക്കങ്ങളുടേതെന്ന് പെരുന്നാൾ ഒാർമിപ്പിക്കുന്നു
ജിവിതം കയറ്റിറക്കങ്ങളിലൂടെയാണ് സഞ്ചരിക്കുകയെന്ന് ഓർമിപ്പിക്കുന്നതാണ് ചെറിയ പെരുന്നാൾ. അതിഥികളെപ്പോലെ വിശ്വാസികളെ വാരിപ്പുണർന്ന വ്രതനാളുകൾക്ക് ശേഷം വിരുന്നെത്തുന്ന സന്തോഷ സുദിനം. റമസാൻ വിടപറഞ്ഞതിൽ സങ്കടപ്പെപ്പെട്ട് കഴിയാതെ വിനോദിക്കാനും ആഹ്ളാദിക്കാനുമുള്ള മതത്തിന്റെ സമ്മാനപ്പൊതി കൂടിയാണത്. സമയവും തിരമാലകളും ആരെയും കാത്തു നിൽക്കാത്തപോലെ സന്തോഷവും സന്താപവും ജീവിതത്തിൽ നിന്നും തിരിച്ചിറങ്ങുമെന്ന് ഓർമപ്പെടുത്താനുള്ളത്.
'അല്ലാഹു വലിയവൻ' എന്ന ആവർത്തിച്ചുള്ള തക്ബീർ മുഴക്കം കൊണ്ട് മറ്റുള്ളതെല്ലാം നിസ്സാരമാക്കുമെന്നുള്ള പ്രഖ്യാപനവും പെരുന്നാളിലുണ്ട്. അല്ലാഹുവിനു മുന്നിൽ സദാസ്വയം ചെറുതാകുന്ന മനുഷ്യൻ മനസ്സിൽ അഹങ്കാരം കൊണ്ട് മേനി നടിക്കില്ല. മഹാമാരി മൂലമുള്ള മനോവ്യഥകൾ വലുതാക്കി ഹൃദയ സ്ഫടികത്തിൽ പോറലേൽപ്പിക്കാനുമാകില്ല. പ്രത്യാശയോടെ പെരുന്നാൾ ആഘോഷിച്ച് മനസ്സിനെ ഊർജസ്വലമാക്കാനുള്ള കഴിവാണ് വിശ്വാസി ഉപവാസത്തിലൂടെ നേടിയത്. ദാനധർമങ്ങളിലൂടെ സഹജീവി സ്നേഹവും ബലപ്പെടുത്തിയപ്പോൾ ശവ്വാലിലെ അമ്പിളിയിപ്പോലെ അവരുടെ മനം തെളിഞ്ഞു. വിനോദത്തിലൂടെ നവോന്മേഷവും പെരുന്നാൾ പ്രസരിപ്പിക്കുന്നു.
വീട്ടിൽ പെൺകുട്ടികള്‍ പാട്ട് പാടുന്നത് നബി ശ്രദ്ധിച്ച് കേൾക്കുന്നു. വരികളിലെ ആശയപ്പിശക് നബി അവർക്ക് തിരുത്തി കൊടുത്തു. അവിടേക്ക് കയറിവന്ന കൂട്ടുകാരൻ അബൂബക്കർ പാട്ടിൽ നിന്നും കുട്ടികളെ വിലക്കാൻ ശ്രമിച്ചപ്പോൾ നബി അദ്ദേഹത്തെ തടഞ്ഞു. 'പെരുന്നാളല്ലേ, അവർ പാടട്ടെ' എന്ന വാക്കിലൂടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.പ്രതിസന്ധികൾ ആവോളം അനുഭവിച്ച അവരും ആഘോഷങ്ങളെ അകക്കാമ്പോടെ ആദരിച്ചു. പതറാതെ യാത്ര തുടരാനുള്ള ഇന്ധനമാണ് പെരുന്നാൾ വിശ്വാസികളിലേക്ക് പ്രവഹിപ്പിക്കുന്നത് .
അല്ലാഹു അക്ബർ...... വലില്ലാഹിൽ ഹംദ്