ADVERTISEMENT

ദുബായ് ∙ ജീവിത വിശുദ്ധിയുടെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച റമസാൻ 29 പൂർത്തിയാക്കി കടന്നുവന്ന വന്ന പെരുന്നാൾ ഗൾഫിലെങ്ങും ആഘോഷിക്കുന്നു. രാവിലെ കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ പുതുവസ്ത്രമണിഞ്ഞ് പള്ളികളിലും ഇൗദ് ഗാഹുകളിലും ലക്ഷക്കണക്കിന് വിശ്വാസികൾ പെരുന്നാൾ പ്രാർഥന നിർവഹിച്ചു. പരസ്പരം ആശ്ലേഷിച്ചും ആശംസകൾ നേർന്ന ശേഷം സ്വന്തം താമസ സ്ഥലങ്ങളിലേയ്ക്ക് മടങ്ങിയവർ ഉച്ചയ്ക്ക് ജുമുഅ (കൂട്ടപ്രാർഥന) നിർവഹിച്ച് ഉച്ചഭക്ഷണം കഴിച്ചായിരിക്കും ആഘോഷങ്ങൾ തുടരുക. മിക്കവരും വിഭവസമൃദ്ധമായ ഭക്ഷണം തയാറാക്കുന്നു. ബാച്‌ലർമാരും കുടുംബങ്ങളായി താമസിക്കുന്ന ചുരുക്കം ചിലരും റസ്റ്ററന്റുകളിലും പെരുന്നാൾ സദ്യ ബുക്ക് ചെയ്തിട്ടുണ്ട‌്.

Read Also: രാജകൊട്ടാരത്തിൽ ‘രാജകീയ’ പെരുന്നാൾ

ആത്മീയോല്‍ക്കര്‍ഷത്തിന്റെ നനവുകള്‍ പെയ്തിറങ്ങുകയായിരുന്നു റസാനിലുടനീളം. കാരുണ്യത്തിന്റെ കവാടങ്ങള്‍ കലവറയില്ലാതെ തുറന്നിട്ടും പാപമോചനത്തിന്റെ വഴികള്‍ വെട്ടിത്തെളിച്ചും നരക മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പ് വരുത്താന്‍ അവസരങ്ങള്‍ സമ്മാനിച്ചും അല്ലാഹു നമ്മെ ആവേശം കൊള്ളിക്കുകയായിരുന്നു റമസാനിലൂടെയെന്ന് പണ്ഡിതനും അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറുമായ മൗലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. ദുബായ് മതകാര്യവകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍നടന്ന ഈദ്ഗാഹിന് നേതൃത്വം നല്‍കി ഖുത്വുബ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

eid-al-fitr-prayers-mongam
അബ്ദുസ്സലാം മോങ്ങം ഖുത്വുബ പ്രഭാഷണം നടത്തുന്നു.

നന്മ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആവോളം അവസരങ്ങള്‍ നല്‍കുകയും അത് ഉപയോഗപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദൈവ സാമീപ്യം വിശ്വാസികള്‍ അനുഭവിക്കുകയായിരുന്നു. കാരുണ്യവാനായ നാഥന്‍ വച്ച് നീട്ടിയ ഈ അനര്‍ഘ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ എത്രമാത്രം ജാഗ്രവത്തായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് റമസാന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഒരാള്‍ വ്രതമനുഷ്ഠിച്ചു കൊണ്ട് ഭക്ഷണപാനീയങ്ങളില്‍ നിന്ന് വിട്ടു നിൽകുമ്പോള്‍ അത് നിശ്ചയമായും അവന്റെ ഉള്ളില്‍ ഒരു ശാരീരിക ജ്വലനത്തിന് കാരണമാകുന്നു. 

ഇതിനു പുറമെ, രാത്രികാലങ്ങളില്‍ ഉറക്കം ത്യജിച്ചു കൊണ്ട് നിര്‍വഹിക്കുന്ന ആരാധനകളും മറ്റും ഈ ഭൗതിക താപത്തെ തീക്ഷ്ണമാക്കുന്ന ഘടകങ്ങളാണ്. മറുവശത്ത്, ഭൗതികതയില്‍ നിന്ന് അകന്ന് ദൈവാരാധനയിലും ദൈവസ്മരണയിലും വ്യാപൃതനാകുമ്പോള്‍ അവനില്‍ ആത്മീയമായ ഒരു അഗ്‌നി ജ്വലിക്കുകയും തിന്മ കത്തിയെരിയുകയും അവനില്‍ ദൈവസ്‌നേഹത്തിന്റെ താപം വര്‍ധിക്കുകയും ചെയ്യുന്നു. ഭൗതികവും ആത്മീയവുമായ ഈ രണ്ട് ചൂടുകളും ഒരുമിക്കുമ്പോള്‍ മാത്രമാണ് റമസാന്റെ യഥാര്‍ഥ ഉദ്ദേശ്യം പൂര്‍ത്തിയാകുന്നതെന്നും അബ്ദുസ്സലാം മോങ്ങം പറഞ്ഞു. 

eid-al-fitr-prayers1
ദുബായ് അൽ മനാർ ഇൗദ് ഗാഹിൽ പെരുന്നാൾ പ്രാർഥനയ്ക്കെത്തിയവർ.

നോമ്പിന്റെ ആത്മീയ സൗന്ദര്യം ആസ്വദിച്ച് കൊതിതീരും മുൻപേ അത് പറന്നകന്നിരിക്കുന്നു. ഒരു മാസക്കാലം നീണ്ടുനിന്ന ആത്മീയോത്സവം പെട്ടെന്നാണ് നമ്മോട് വിടപറഞ്ഞത്. മനുഷ്യ ജീവിതം തന്നെ അങ്ങനെയാണ്. ഒരുപാട് മോഹങ്ങളും പൂര്‍ത്തീകരിക്കാന്‍ ധാരാളം കര്‍മങ്ങളും ബാക്കിയിരിക്കെ ഒരുനാള്‍ പെട്ടെന്ന് ജീവിതം അവസാനിക്കുന്നു. പോയ നാളുകളെ ഓര്‍ത്ത് വിലപിക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്നും തന്റെ മുമ്പില്‍ എത്തിനില്‍ക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ ജീവിത നിലപാട് എന്നും അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി.

ആഘോഷങ്ങള്‍ പരിധി വിടുന്ന സാമൂഹികഘടനയില്‍ ഇസ്‍ലാമിന്റെ ഈദുകള്‍ വേറിട്ട് നില്‍ക്കുന്നു. ആഘോഷങ്ങള്‍ ദൈവാരാധനയായി മാറുന്ന അത്ഭുതമാണ് ഇവിടെ സംഭവിക്കുന്നത്. വര്‍ത്തമാനകാലത്തെ ആഘോഷങ്ങള്‍ സദാചാര രാഹിത്യത്തിലധിഷ്ടിതമാണ്. എക്കാലത്തും ആഘോഷങ്ങള്‍ അങ്ങനെത്തന്നെയായിരുന്നു താനും. മതപരമായ ആഘോഷങ്ങള്‍ അന്ധവിശ്വാസ ജടിലവും അധാര്‍മികത അകമ്പടിയേകുന്നതുമാണെങ്കില്‍ മതേതര ആഘോഷങ്ങള്‍ സാംസ്‌കാരിക തനിമയുടെ കഴുത്തില്‍ കത്തിവെക്കുന്ന ആഭാസത്തരങ്ങളുടെയും അധാര്‍മികതകളുടെയും വിളനിലമായി മാറുന്നു. 

eid-al-fitr-prayers2
ദുബായ് അൽ മനാർ ഇൗദ് ഗാഹിൽ പെരുന്നാൾ പ്രാർഥനയ്ക്കെത്തിയവർ.

സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ് ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു. അബ്ദുല്‍ വഹാബ് എംപി, ഡോ. അന്‍വര്‍ അമീല്‍, പോയില്‍ അബ്ദുല്ല, ഡോ. രിസാ മിസ്‌രി തുടങ്ങിയവരും ഈദ് ഗാഹില്‍ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com