കാഴ്ച്ചകൾ കണ്ട് ഇന്ത്യയിൽ നിന്നും ഗൾഫ് വഴി അമേരിക്കയിലേക്ക് ഒരു ട്രെയിൻ യാത്ര; സ്വപ്നപദ്ധതിയുടെ പ്രഖ്യാപനം കാത്ത് ലോകരാഷ്ട്രങ്ങൾ
Mail This Article
അബുദാബി ∙ ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി അമേരിക്കയിലേക്കു ട്രെയിൻ യാത്ര! ഒന്നര വർഷമായി ഉരുത്തിരിഞ്ഞ ആശയത്തിന്മേലുള്ള തുടർ ചർച്ച ഇന്നും നാളെയും ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ നടക്കുമെന്നാണ് സൂചന. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്നുള്ള ഐടുയുടു ഉച്ചകോടിയിൽ മുന്നോട്ടുവച്ച ആശയം ജി20യിൽ ബലപ്പെടുമെന്നും സംയുക്ത റെയിൽവേ കരാർ ഒപ്പിടാൻ സാധ്യത ഉണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനായാൽ സംയുക്ത റെയിൽ പദ്ധതിയിൽ ചേരാൻ ഇസ്രയേലും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുമായുള്ള ഇടപാടുകളിൽനിന്ന് മറ്റു രാജ്യങ്ങളെ പിന്തിരിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഒട്ടേറെ പദ്ധതികളിൽ ഒന്നാണ് സംയുക്ത റെയിൽ പദ്ധതിയെന്നും പറയപ്പെടുന്നു.
ഇന്ത്യ, സൗദി അറേബ്യ, ജോർദാൻ, തുർക്കി വഴി അമേരിക്കയിലേക്കു ട്രെയിൻ മാർഗം എത്തുന്ന രീതിയിലാണ് ചർച്ചകൾ നടക്കുന്നത്. പദ്ധതിക്കു തത്വത്തിൽ തീരുമാനമായാൽ അടുത്ത ഘട്ടത്തിൽ ഇസ്രയേലിനെ കൂടി ഉൾപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുക.ഇസ്രയേലിനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ പദ്ധതിയെക്കുറിച്ച് ബെന്യാമിൻ നെതന്യാഹു നേരത്തെ ചർച്ച നടത്തിയിരുന്നു. റെയിൽ കരാർ ജി20യിൽ പ്രഖ്യാപിക്കുമെന്ന് പറയാനാകില്ലെങ്കിലും ശ്രമങ്ങൾ തുടരുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. ഇന്ത്യയിൽനിന്ന് മധ്യപൂർവദേശം, യൂറോപ്പ് കണക്റ്റിവിറ്റി പ്രാധാന്യമർഹിക്കുന്നു.
പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ രാജ്യങ്ങൾക്കും ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു. ഇതേസമയം ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈന മേഖലയിലുടനീളം അടിസ്ഥാന സൗകര്യ പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനു ബദലായും റെയിൽ പദ്ധതിയെ കാണുന്നവരുണ്ട്.
English Summary: Train journey from India to America via Gulf countries.