ADVERTISEMENT

ദുബായ്∙ ഓൺലൈൻ തട്ടിപ്പുകാർ അതിരുവിടുന്നതായി ആക്ഷേപം. യുഎഇ ദേശീയ ദിനത്തിന് ആശംസാ പരസ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ദുബായ് പൊലീസിന്‍റെ പേരിൽ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി വനിതാ സംരംഭകരിൽ നിന്ന് പണം തട്ടിയെടുക്കാനാണ് കഴിഞ്ഞ ദിവസം ശ്രമം നടന്നത്. ഇതിൽ നിന്ന് മലയാളി സംരംഭക മലപ്പുറം വളാഞ്ചേരി സ്വദേശി റജീന റഷീദ് രക്ഷപ്പെട്ടത് ആത്മധൈര്യം കൊണ്ടും ഇതേക്കുറിച്ച് ബോധവതിയായിരുന്നതുകൊണ്ടും മാത്രം.

 

കഴിഞ്ഞദിവസം രാവിലെ ഓഫിസിൽ പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു സംഭവം. തങ്ങൾ എമിറേറ്റ്സ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നാണ് വിളിക്കുന്നതെന്നും ഡിസംബർ 2ലെ യുഎഇ ദേശീയദിനത്തിന് ഭരണാധികാരികൾക്ക് പത്രത്തിൽ  കമ്പനിയുടെ ലോഗോ വച്ച് ആശംസ അറിയിക്കാൻ അവസരമുണ്ടെന്നും സഹകരിക്കണമെന്നുമായിരുന്നു ആവശ്യം. പത്രപ്പരസ്യത്തിന്‍റെ രീതി വച്ച് ഹാഫ് പേജ്, ഫുൾ പേജ് പരസ്യത്തിന്‍റെ തുക യഥാക്രമം 3000, 5000 ദിർഹം നൽകാനും ആവശ്യപ്പെട്ടു.  ഇത്തരം തട്ടിപ്പുകളേക്കുറിച്ച് ബോധവതിയായിരുന്ന റജീന തനിക്ക് താത്പര്യമില്ലെന്നറിയിച്ചപ്പോൾ കൂടുതൽ സമ്മർദം ചെലുത്തുകയായിരുന്നു.

റജീന റഷീദ്. (Image credit: Supplied)
റജീന റഷീദ്. (Image credit: Supplied)

 

 ഇതൊരു നല്ല അവസരമാണെന്നും വനിതാ സംരംഭകരെ ശാക്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമായി മറുപടി. തനിക്ക് രണ്ട് പാർട്ണർമാരുണ്ട്, അവരുമായി ആലോചിച്ച് മറുപടി പറയാം എന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചപ്പോൾ, അതിന്‍റെ ആവശ്യമുണ്ടോ, നിങ്ങൾ ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്തോളൂ എന്നായി. ഇത്തരം ആവശ്യങ്ങൾക്ക് പൊലീസ് എന്തുകൊണ്ടാണ് മൊബൈൽ നമ്പരിൽ വിളിക്കുന്നത്, ഓഫിസ് നമ്പരിൽ നിന്നല്ലേ വിളിക്കാറുള്ളത് എന്ന് പറഞ്ഞപ്പോൾ അതൊന്നും വകവയ്ക്കാതെ സമ്മർദം തുടർന്നു. എങ്കിൽ പൊലീസ് ഹെഡ് ക്വാർ‌ട്ടേഴ്സുമായി ബന്ധപ്പെട്ട ശേഷം തീരുമാനിക്കാം എന്ന് റജീന പറഞ്ഞപ്പോൾ  പലതും പറഞ്ഞ് അതിൽ നിന്ന് പിന്തിരിക്കാനായി അടുത്ത ശ്രമം. 

Read also: 2.4 കോടി സന്ദർശകരെ ലക്ഷ്യമിട്ട് അബുദാബി; യുഎഇയുടെ വിനോദസഞ്ചാര മേഖലയിൽ വരാൻ പോകുന്നത് വൻ മാറ്റം

 

 

ഞങ്ങൾ തട്ടിപ്പുകാരാണെന്നാണോ താങ്കളുടെ വിചാരം എന്നായിരുന്നു തുടർന്നുള്ള ചോദ്യം. എന്താണെങ്കിലും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ വിളിച്ച് അന്വേഷിച്ച ശേഷം ബാക്കി കാര്യം തീരുമാനിക്കാം എന്ന് റജീന മറുപടി നൽകി. പരസ്യത്തിന് താരിഫ് വാട്സാപ്പിൽ അയച്ചു നൽകിയ ശേഷം ഉടൻ തീരുമാനമറിയിക്കണം എന്ന് പറഞ്ഞ് തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്തു. വാട്സാപ്പിൽ അയച്ചവ പരിശോധിച്ചപ്പോൾ തട്ടിപ്പു തന്നെ എന്ന് ഉറപ്പാക്കാനും കഴിഞ്ഞു. മുൻ വർഷങ്ങളിൽ തയ്യാറാക്കിയ ദേശീയദിനം സംബന്ധിച്ച പോസ്റ്റുകളിൽ 52–ാമത് ദേശീയ ദിനം എന്ന് മാത്രം തിരുത്തിയാണ് അയച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ ഫിഫ്റ്റി സെക്കൻഡ്(nd) എന്ന് വേണ്ടിടത്ത് ഫിഫ്റ്റി– ത്ത്(th) എന്ന് കണ്ടതോടെയാണ് താനിക്കാര്യം ഉറപ്പിച്ചതെന്ന് റജീന മനോരമ ഓൺലൈനിനോട് പറഞ്ഞു. 

 

ഉച്ചയ്ക്ക് ശേഷം 'അഹമ്മദ്' വീണ്ടും വിളിച്ചു, എന്തു തീരുമാനിച്ചു എന്ന് ചോദിച്ചപ്പോൾ താത്പര്യമില്ലെന്നും ആശംസാ പരസ്യം നൽകണമെന്നു തോന്നുമ്പോൾ ദുബായ് പൊലീസുമായി ബന്ധപ്പെട്ട് നൽകിക്കോളാം എന്നും അറിയിച്ചു. ഇതേ തുടർന്ന്,  സിഐഡിയോടാണ് നിങ്ങൾ കളിക്കുന്നതെന്നും സൂക്ഷിക്കണമെന്നും ഭീഷണിയുയർത്തി. ദുബായിലെ പൊലീസും  സിഐഡിയുമൊക്കെ എങ്ങനെയാണ് ജനങ്ങളോട് പെരുമാറുക  എന്ന് വർഷങ്ങളായി യുഎഇയിലുള്ള തനിക്കറിയാമെന്നു മറപടി നൽകിയപ്പോൾ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്യുകയാണുണ്ടായത്. പിന്നീട് വിളിച്ചിട്ടില്ല.

 

∙ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത പാലിക്കണം

 

 

 

ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങളും ഒടിപിയും ആവശ്യപ്പെട്ട് യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ ശക്തമായി  തുടരുന്നതായും പുതിയ തന്ത്രങ്ങളുപയോഗിച്ചാണ് അവർ ആളുകളെ ബന്ധപ്പെടുക എന്നും ജാഗ്രത പുലർത്തണമെന്നും റജീന പറയുന്നു. ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ് ദേശീയദിനാഘോഷത്തിന്‍റെ പേര് പറഞ്ഞുള്ള ഈ തട്ടിപ്പുശ്രമം. ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ ഇംഗ്ലീഷും അറബിക്കും കൂട്ടിക്കലർത്തിയാണ് ഇവർ സംസാരിക്കുക. ആദ്യം വളരെ സൗമ്യമായി ആരംഭിക്കുന്ന വർത്തമാനം പിന്നീട് വഴങ്ങില്ല എന്ന് മനസിലാകുമ്പോൾ ഭീഷണിയുടെ സ്വരമുയർത്തുന്നു. 

 

 

Read also: യുഎഇയിലെ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ്: തൊഴിലാളികൾ അറിഞ്ഞിട്ടില്ലെങ്കിൽ കമ്പനികൾ റജിസ്റ്റർ ചെയ്യണം

ഇത്തരം സംഭവങ്ങൾ പത്രമാധ്യമങ്ങളിൽ വായിക്കാറുള്ളതുകൊണ്ടാണ് റജീന രക്ഷപ്പെട്ടത്. ഇതറിയാത്ത ഒട്ടേറെ പേർ ഇരകളായി പണം നഷ്ടപ്പെടുത്തുന്നുണ്ട്. പരസ്യം നൽകാൻ തയ്യാറായിരുന്നെങ്കിൽ അടുത്തതായി തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണമയക്കാനോ തന്‍റെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ ചോദിക്കുകയോ ഉണ്ടായേനെയെന്നും റജീന പറയുന്നു. യുഎഇയിലെ പൊലീസുകാർ ഒരിക്കലും തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് ആരെയും വിളിക്കാറില്ല. മാത്രമല്ല, വളരെ മാന്യതയോടെ മാത്രമേ അവർ  പെരുമാറുകയുള്ളൂ, പ്രത്യേകിച്ച് വനിതകളോട്. വനിതകളെ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണ് യുഎഇ.

 

 

 

അടുത്തിടെ ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും കൂട്ടത്തോടെ തട്ടിപ്പിനിരയായിരുന്നു.  ഇവരില്‍ പലർക്കും വൻ തുകകളാണ് നഷ്ടമായത്. തൃശൂർ സ്വദേശി ഡോ.രാകേഷും ഇദ്ദേഹം ജോലി ചെയ്യുന്ന ക്ലിനിക്കിലെ ഡോക്ടർമാരടക്കമുള്ളവർക്കും പണം നഷ്‌ടമായി. പണം പിൻവലിച്ചതായുള്ള സന്ദേശം എത്തി ഞെട്ടലോടെ അക്കൗണ്ട് തുറന്നുനോക്കിയപ്പോഴാണ് സംഭവം സത്യമാണെന്ന് മനസിലായത്. നാലായിരം ദിർഹമാണ് ഡോ.രാകേഷിന് നഷ്ടമായത്. ജോർദാനിലെ ഒരു റസ്റ്ററന്‍റിന്‍റെ അക്കൗണ്ടിലേയ്ക്കാണ് പണം പോയിട്ടുള്ളത്.  ഈ റസ്റ്ററന്‍റിനേക്കുറിച്ച് ഇദ്ദേഹം ആദ്യമായി കേൾക്കുകയായിരുന്നു. 

 

 

 

തുടർന്ന് അന്വേഷിച്ചപ്പോൾ ഇതേ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിനും ക്ലിനിക്കിന്‍റെ കീഴിലുള്ള ഫാർമസിയിലെ ജീവനക്കാരിക്കും ദുബായിലെ ഒരു പ്രശസ്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരടക്കമുള്ള 10 പേർക്കും ഇതേപോലെ പണം നഷ്ടമായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. ഫാര്‍മസി ജീവനക്കാരിക്ക് 50,000 ദിർഹമാണ് നഷ്ടമായത്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഒടിപി ചോദിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ നമ്പർ അയച്ചുകൊടുക്കുകയായിരുന്നു. ഉടൻ തന്നെ സമ്പാദ്യമായി കരുതിവച്ചിരുന്ന പണം മുഴുവൻ വലിച്ചെടുക്കുകയും ചെയ്തു.

 

 

 

മറ്റു പലർക്കും ഇതുപോലെ വലിയ തുകകള്‍ നഷ്ടപ്പെട്ടു. ഇവരിൽ ഏറെയും മലയാളി ഡോക്ടർമാരായിരുന്നു. വ്യത്യസ്ത ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയെടുത്തിരിക്കുന്നത്. പലരോടും ഒടിപി പോലും ചോദിക്കുകയോ ഒന്നുമുണ്ടായില്ല. ഡോ.രാകേഷിന്‍റെ ഗൂഗിൾ പേ വഴിയാണ് പണം പോയിരിക്കുന്നത്. ഇതേ തുടർന്ന് ബാങ്കിൽ പരാതിപ്പെട്ടപ്പോൾ ഗൂഗിൾ പേ, സാംസങ് പേ, ആപ്പിൾ പേ വഴി പണം നഷ്ടമായാൽ തങ്ങൾ ഉത്തരവാദി ആയിരിക്കില്ലെന്നാണ് അറിയിച്ചതെന്ന്  ഡോ.രാകേഷ് പറഞ്ഞു. അതേസമയം, 500 ദിർഹം നഷ്ടമായ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിന് അത് ബാങ്ക് തിരിച്ചുനൽകുകയും ചെയ്തു. മാസശമ്പളക്കാരായ ഇവരെല്ലാം വിവിധ ആവശ്യങ്ങൾക്കായി കരുതി വച്ച പണമാണ് ഒറ്റയടിക്ക് നഷ്ടമായിരിക്കുന്നത്. 

 

 

 

അതേസമയം, ഇത്തരം തട്ടിപ്പുകൾക്കെതിരെ അന്വേഷണം നടത്തിയ റാസൽഖൈമ പൊലീസിന്  താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുക മോഷ്ടിക്കുന്ന തട്ടിപ്പുകാരുടെ  സംഘത്തെ അടുത്തിടെ പിടികൂടാൻ കഴിഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ്  അറിയിച്ചു. ഇവരിൽ നിന്ന് ബാങ്ക് കാർഡുകളും പണവും കണ്ടെത്തി.

 

 

 

 

 

സംഘം ബാങ്ക് പ്രതിനിധികളായി വേഷമിടുകയും ഫോൺ കോളുകൾ വഴിയോ വ്യാജ വാട്ട്‌സ്ആപ് സന്ദേശങ്ങൾ വഴിയോ താമസക്കാരെ ബന്ധപ്പെട്ടാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, ഡാറ്റ നൽകിയില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുമെന്ന് പറയുകയും ഇതോടെ ആശങ്കയിലാകുന്നവര്‍ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.  തുടർന്ന് തട്ടിപ്പുകാർ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പ്രവേശിച്ച് പണം കവരുന്നു. തങ്ങളുടെ നിക്ഷേപങ്ങൾ തട്ടിയെടുത്തതായുള്ള സന്ദേശമാണ് അടുത്തതായി ഇരകൾക്ക് ലഭിക്കുക. ഇത്തരം പരാതികള്‍ വ്യാപകമായതിനെ തുടർന്ന് റാക്  പൊലീസ് പ്രത്യേക  ടാസ്‌ക് ഫോഴ്‌സ്   രൂപീകരിക്കുകയും ഓപറേഷനിലൂടെ സംഘത്തെ പിടികൂടുകയുമായിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി പണം പിടിച്ചെടുത്തു. ഷാർജ പൊലീസുമായി സഹകരിച്ച് തട്ടിപ്പുകാരുടെ ഉടമസ്ഥതയിലുള്ള ബാങ്ക് കാർഡുകളുടെ ശേഖരവും കണ്ടുകെട്ടിയിട്ടുണ്ട്. തുടർന്ന് കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം വീണ്ടെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. 

 

 

 

∙ അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകളും സന്ദേശങ്ങളും; പ്രതികരിക്കരുത്

 

 

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പരുകളിൽ നിന്നാണ് തട്ടിപ്പുകാർ മിക്കപ്പോഴും ഫോൺ വിളിക്കുന്നത്. ഇത് അവിടെ ചെല്ലാതെ തന്നെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധ്യമാക്കുന്നതാണ്. ഇത്തരം ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. പണം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് ആവർത്തിച്ചു. 

 

 

 

അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്, പ്രത്യേകിച്ച് ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞു വിളിക്കുന്നവരോട്. അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരിൽ എസ്എംഎസ്, ഇ-മെയിലുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ വഴി വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കുകൾ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി. സംശയാസ്പദമായ ഇത്തരം പ്രവൃത്തികൾ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണം.

English Summary: Regina outsmarted the online fraudsters in Dubai with her intelligence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com