‘ എഡിഎച്ച്ഡി’ ബാധിതനായ കുട്ടിയുടെ കഥയുമായി സിനിമ; അടുത്ത മാസം 21 ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിന്
Mail This Article
ദമാം ∙ ഇന്ത്യ ഗവൺമെന്‍റിന്‍റെ എഐ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സിനിമയായ 'മോണിക്ക: ഒരു എഐ സ്റ്റോറി' ജൂൺ 21 ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നേരത്തെ മേയ് 31 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പ്രദർശനം ജൂൺ 21 ലേക്ക് മാറ്റിയതായി നിർമാതാവും സംരംഭകനും സൗദി പ്രവാസിയുമായ മൻസൂർ പള്ളൂർ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ നടൻ ഫഹദ് ഫാസിൽ തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ഉണ്ടെന്നും ചെറുപ്പത്തിൽ കണ്ടത്തിയിരുന്നെങ്കിൽ അത് ചികിത്സിക്കാനാകുമായിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. തന്‍റെ 41–ാം വയസ്സിലാണ് ആ രോഗം തിരിച്ചറിഞ്ഞതെന്നുമാണ് താരം പറഞ്ഞത്.
ഈ സിനിമ, ഫഹദ് ഫാസിൽ സൂചിപ്പിച്ച അസുഖം (എഡിഎച്ച്ഡി) ബാധിച്ച ഒരു കുട്ടിയുടെ കഥയാണ്. 'ഹൈപ്പർ ആക്റ്റീവ്' സ്വഭാവമുള്ള 'സ്വരൂപ്' എന്ന കുട്ടി സ്കൂളിലും വീട്ടിലും അയൽക്കാർക്കിടയിലും നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ, കുട്ടിയുടെ ഈ പെരുമാറ്റത്തിന് കാരണം അസുഖമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നില്ല. സിനിമ ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയുടെ മനസ്സിലൂടെയും അവൻ ഒരു അത്ഭുത ബാലനായി മാറുന്നതിനെക്കുറിച്ചുമാണ് പറയുന്നത്.
മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീപത് ആണ് സ്വരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .മാന്ത്രികനായ മോട്ടിവേറ്ററായി ഗോപിനാഥ് മുതുകാടും എ ഐ കഥാപാത്രമായി അമേരിക്കൻ സമൂഹ മാധ്യമ ഇൻഫ്ളുവൻസർ അപർണ മൾബറിയും അഭിനയിക്കുന്നു. ശുഭ , സിന്ധു , ആനന്ദ ജ്യോതി, ഹരി, അജയ് കല്ലായി അനിൽ ബേബി പി കെ അബ്ദുല്ല സിനി എബ്രഹാം ആൽബർട്ട് അലക്സ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. പ്രഭാവർമയുടെ വരികൾക്ക് യുനാസിയോ സംഗീതം നൽകി. റോണി റാഫേലാണ് പശ്ചാത്തല സംഗീതം. ഡി ഒ പി സജീഷ് രാജ് എഡിറ്റിങ് ഹരി ജി നായർ.
സിനിമയുടെ കഥയും സംവിധാനവും സൗദി മുൻപ്രവാസിയുമായ ഇ. എം. അഷ്‌റഫ് ആണ് നിർവ്വഹിച്ചത്. കാഞ്ഞങ്ങാട് മാഹി കൊച്ചിൻ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. മൻസൂർ പള്ളൂർ രചിച്ച, അമേരിക്കക്കാരി മലയാളത്തിൽ പാടിയ സിനിമയുടെ പ്രൊമോഷൻ ഗാനം ഇപ്പോൾ വൈറലാണ്.