ADVERTISEMENT

ദുബായ് ∙ മലയാളികളുടെ പ്രിയ മമ്മുട്ടിയെ നെഞ്ചിലേറ്റി യുഎഇയിലെ അറബ് സമൂഹമാധ്യമ താരങ്ങൾ. അടുത്തകാലത്തായി യുഎഇയിലെത്തുന്ന മമ്മുട്ടിയെ തേടി അവരെത്തുകയും പരിചയപ്പെടുകയും അഭിമുഖം നടത്തുകയും ചെയ്തു. മമ്മുട്ടിക്കമ്പനിയുടെ പുതിയ ചിത്രമായ ടർബോയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ താരത്തെ കാണാൻ ഓടിയെത്തിയത് പ്രമുഖ ഇൻഫ്ലുവൻസറും സമൂഹമാധ്യമ താരവുമായ ഖാലിദ് അൽ അംറി. കാണുകയും പരിചയപ്പെടുകയും മാത്രമല്ല, മമ്മുട്ടിയുമായി അഭിമുഖം നടത്തുകയുമുണ്ടായി.

അതാണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്ന മമ്മുട്ടി ഇന്റർവ്യൂ. ഒഴുക്കോടെ സ്ഫു‌ടമായി മലയാളം പറഞ്ഞ് ശ്രദ്ധ നേടിയ യുഎഇ സ്വദേശിനികളായ നൂറ അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ ഹിലാലും ബാങ്കുദ്യോഗസ്ഥയായ സഹോദരി മറിയം അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ ഹിലാലും ദുബായിൽ നടത്തിയ വാർത്താ സമ്മേളന വേദിയിൽ പ്രിയ താരത്തെ കാണാനും കേൾക്കാനുമെത്തി. ഇരുവരെയും കൂടാതെ, യുഎഇ അടക്കമുള്ള ഗൾഫിൽ മമ്മുട്ടിക്കും മോഹൻലാലിനുമെല്ലാം സ്വദേശികളും മറ്റു രാജ്യക്കാരുമായ വൻ ഫാൻസുണ്ട്. ഒടിടിയിൽ മലയാള സിനിമകൾ സജീവമായതോടെ ഇവരുടെ എണ്ണവും വർധിച്ചു. കൂടാതെ, സൂപ്പർതാരങ്ങളുടെ സിനിമകൾ കാണാൻ ഇവർ തിയറ്ററുകളിലുമെത്താറുണ്ട്.

മമ്മുട്ടി. Image Credit: Screengrab
മമ്മുട്ടി. Image Credit: Screengrab

∙ എന്നെന്നും ഞാൻ ഓർമിക്കപ്പെടുമെന്ന് കരുതുന്നില്ല: മമ്മുട്ടി
തന്നെ ആരും ഈ ലോകമുള്ളിടത്തോളം കാലം ഓർക്കുമെന്ന് കരുതുന്നില്ലെന്ന് മമ്മുട്ടി ഖാലിദ് അൽ അമേറിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. ഒരു ഘട്ടം കഴിയുമ്പോൾ സിനിമ പല അഭിനേതാക്കളെയും മടുപ്പിക്കാറുണ്ട്, താങ്കൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ഖാലിദിന്റെ ചോദ്യത്തിന് മറുപടിയായി മമ്മുട്ടി പറഞ്ഞു: ഇല്ല, സിനിമ ഒരിക്കലും എന്നെ മടുപ്പിച്ചിട്ടില്ല. ഒരുപക്ഷേ, അങ്ങനെ സംഭവിക്കുക എന്റെ അവസാന ശ്വാസത്തോടെയായിരിക്കും.

ലോകം മമ്മുക്കയെ എങ്ങനെ ഓർക്കണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയം. എത്രനാൾ അവർ എന്നെ ഓർക്കും? 1 വർഷം? 10 വർഷം? 15 വർഷം?. തീർന്നു. ലോകാവസാനം വരെ ആളുകൾ നിങ്ങളെ ഓർക്കുമെന്ന് പ്രതീക്ഷിക്കരുത്. അത് ആരുടെ കാര്യത്തിലും സംഭവിക്കില്ല. ലോകം മഹാന്മാരെ ഓർക്കുന്നത് വളരെ കുറവാണ്. വളരെ പരിമിതമായ ആളുകൾ മാത്രമേ ഓർമിക്കപ്പെടുന്നുള്ളൂ. ആയിരം നടന്മാരിൽ ഒരാള്‍ മാത്രമാണ് ഞാൻ. എന്നെ എങ്ങനെ എല്ലാവരും കൂടുതൽ ഓർക്കും? അങ്ങനെയൊന്നും പ്രതീക്ഷയില്ല. നിങ്ങൾ ഈ ലോകത്ത് ജീവിച്ചിരിപ്പില്ലെങ്കിൽ അതേക്കുറിച്ച് എങ്ങനെ അറിയാം?. ലോകാവസാനം വരെ ഓർത്തിരിക്കുമെന്ന് കരുതുന്നത് വ്യർഥമാണെന്നായിരുന്നു മമ്മുട്ടിയുടെ അഭിപ്രായം.

നൂറയും മറിയമും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
നൂറയും മറിയമും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ നൂറയുടെയും മറിയത്തിന്റെയും മമ്മുട്ടി
ദുബായിൽ എൻജിഒ ആയ നൂറ അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ ഹിലാലും ബാങ്കുദ്യോഗസ്ഥയായ സഹോദരി മറിയം അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ ഹിലാലും മലയാളികളെപ്പോലെ മലയാളം പറഞ്ഞുകൊണ്ടാണ് എല്ലാവരുടെയും ഹൃദയത്തിൽ കൂട്ടുകൂടിയത്.

നൂറയുടെയും മറിയമിന്റെയും വീട്ടിൽ ജോലി ചെയ്യുന്ന ആലപ്പുഴ അർത്തുങ്കൽ സ്വദേശിനികളായ എൽശ്വ, സഹോദരൻ ആൻ്റണി, സ്റ്റെല്ല, എൽസയുടെ ഭർത്താവ് സേവ്യർ എന്നിവരിൽ നിന്നാണ് ഇരുവരും മലയാളത്തിന്റെ ബാലപാഠങ്ങളറിഞ്ഞത്. കൂടാതെ മലയാള സിനിമകൾ കണ്ടും പാട്ടുകൾ കേട്ടും സംസാരിക്കാനും പാടാനും പഠിച്ചു. മലയാളികളെ പോലെ മലയാളം പറയുന്ന ഇരുവര്‍ക്കും മിക്ക പാട്ടുകളും വരികൾ നോക്കാതെ പാടിത്തകർക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.

ഖാലിദ് അൽ അമേറി മമ്മുട്ടിയുമായി അഭിമുഖം നടത്തിയപ്പോൾ. Image Credit: Screengrab
ഖാലിദ് അൽ അമേറി മമ്മുട്ടിയുമായി അഭിമുഖം നടത്തിയപ്പോൾ. Image Credit: Screengrab

യുഎഇയിലെ ആദ്യത്തെ വനിതാ ഡെർമറ്റോളജിസ്റ്റായ ഡോ. ഫഹിമ അൽ മദനിയുടെ മൂത്ത മകളായി ജനിച്ച നൂറയാണ് ആദ്യമാണ് മലയാള മധുരം കേട്ടുതുടങ്ങിയത്. ആ അമൃതേത്തിൽ കുഞ്ഞു നൂറ വളർന്നു. നൂറ ജനിക്കും മുൻപേ എൽശ്വ ദുബായിലെ ഇവരുടെ ഭവനത്തിൽ ജോലിക്കെത്തിയിരുന്നു. ഏതാണ്ട് 32 വർഷം മുൻപ്. ദുബായ് ഹെൽത്ത് അതോറിറ്റി(ഡിഎച് എ) സ്ഥാപിക്കുന്നതിനും മുൻപായിരുന്നു അത്.  അന്ന് ഡോ.ഫഹിമ ദുബായിലെ റാഷിദ്, മക്തൂം ആശുപത്രികളിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. പിന്നീട് ഡിഎച് എ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരിൽ ഒരാൾ ഡോ.ഫഹിമയാണ്.

നൂറയുടെ ജനന സമയത്ത് സ്റ്റെല്ലയും 2003ൽ ആൻ്റണിയും അടുത്തവർഷം സേവ്യറും ദുബായിലെത്തി. ഇവരെല്ലാം പരസ്പരം മലയാളം സംസാരിക്കുന്നതും മലയാളസിനിമ കാണുന്നതും പാട്ടുകൾ കേൾക്കുന്നതും നൂറയും ഒരു വർഷം ഇളയതായി പിറന്ന മറയവും കണ്ടും കേട്ടുമാണ് വളർന്നത്. മക്കൾ മലയാളം സംസാരിക്കാൻ പഠിച്ചെങ്കിലും ഇപ്പോൾ സ്വന്തം ക്ലിനിക്ക് നടത്തുന്ന ഡോ.ഫഹിമയ്ക്ക് പക്ഷേ, ഇപ്പോഴുമിത് അന്യഭാഷ. അത് ഭാഗ്യമായെന്ന് നൂറ തമാശയായി പറയുന്നു. മലയാളം എഴുതാനും വായിക്കാനും പഠിക്കാൻ കുറേ ശ്രമം നടത്തിയെങ്കിലും തോറ്റ് പിന്തിരിയേണ്ടി വന്നു. ഇടയ്ക്ക് ടെലിവിഷൻ പരിപാടികൾ കണ്ട് ഹിന്ദി പഠിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

പതിവിന് വിപരീതമായി ഷാർജയിലെ റൊസാരി കാത്തലിക് ക്രിസ്റ്റ്യൻ സ്കൂളിലാണ് ഇൗ അറബ് പെൺകൊടികൾ പഠിച്ചത്. യുഎഇയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഇത്. ഡോ.ഫഹിമയാണ് മക്കളെ ഈ സ്കൂളിൽ ചേർത്തത്. മാസ് കമ്യൂണിക്കേഷൻ , ഫിലിം മെയ്ക്കിങ് ആൻഡ് ഗ്രാഫിക്സിലാണ് നൂറ ബിരുദം നേടിയിട്ടുള്ളത്. മറിയം ഇൻ്റർനാഷനൽ ബിസിനസ് ക്വാളിറ്റി ചെക്കിങ് ബിരുദവും സ്വന്തമാക്കി. 2016ൽ ഷാർജ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്ത 3 പേരിൽ ഒരാൾ നൂറയാണ്.

എന്തിലും ഏതിലും നർമം കണ്ടെത്താനുള്ള മലയാളികളുടെ താത്പര്യം ഏറെ ഇഷ്ടമായെന്ന് നൂറ പറയുന്നു. പ്രത്യേകിച്ച് സംഭാഷണങ്ങളിൽ. ഇതിൽ അറബികളും അത്ര പിന്നിലല്ല. ഇതടക്കം ഇരു സംസ്കാരങ്ങളും ഒട്ടേറെ കാര്യങ്ങളിൽ സമാനതകളുണ്ടെന്ന് നൂറ കണ്ടെത്തിയിട്ടുണ്ട്.

∙ തമാശപ്പടങ്ങളാണ് ഇഷ്ടം; മമ്മുട്ടിയും മോഹൻലാലിനെയും സുരേഷ് ഗോപിയും പ്രിയ നടന്മാർ
മമ്മുട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ ഇഷ്ടപ്പെടുന്ന നൂറയും മറിയവും തമാശപ്പടങ്ങളാണ് കൂടുതലും കാണാറുള്ളത്. ഇവരെയെല്ലാം നേരിട്ട് കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു. ടർബോയുമായി മമ്മുട്ടി ദുബായിലെത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ വാർത്താ സമ്മേളനം നടന്ന ദെയ്റ സിറ്റി സെൻ്ററിലെ വോക്സ് സിനിമയിൽ ഒാടിയെത്തി മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു. കുറേനേരം വീഡിയോ എടുത്തു സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. എങ്കിലും അദ്ദേഹത്തിന് തിരക്കായതുകാരണം നേരിട്ട് സംസാരിക്കാ‍ൻ കഴിഞ്ഞില്ല. അടുത്തപ്രാവശ്യം വരുമ്പോൾ തീർച്ചയായും അതിന് ശ്രമിക്കുമെന്ന് ഇരുവരും മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഖാലിദ് അൽ അമേറി. Image Credit: Screengrab
ഖാലിദ് അൽ അമേറി. Image Credit: Screengrab

കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം എന്ന ചിത്രമാണ് ആദ്യമായി കണ്ടത്. കുട്ടികളുടെ തമാശകളുള്ള ചിത്രം ഹൃദയത്തിൽ പതിഞ്ഞു. പിന്നീട് ദിലീപിന്റെ തമാശകൾ കണ്ട് ചിരിച്ചു മണ്ണുകപ്പിയിട്ടുണ്ട്. റോസിക്ക് എന്റെ സ്വഭാവവും പ്രവൃത്തികളും ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഈ വീട്ടീന്ന് റോസി എങ്ങോട്ടെങ്കിലും പൊക്കോളൂ എന്ന ചാന്തുപൊട്ടിലെ ഡയലോഗ് കേട്ടാൽ അപ്പോൾ ചിരി വരും. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലെ ദിലീപിന്റെ കഥാപാത്രം മറ്റൊരു നടനും ചെയ്യാനാകാത്തവിധം ഗംഭീരമാണെന്ന് തോന്നിയിട്ടുണ്ട്. ഇത്തരം കഥാപാത്രത്തിന് വേണ്ടി എത്രയോ മണിക്കൂറുകൾ പ്രത്യേക മേയ്ക്കപ്പിട്ട് നിൽക്കാൻ തന്നെ പ്രയാസമായിരിക്കും. ആ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ കരിഷ്മ–നൂറ പറയുന്നു. മലയാള സിനിമകൾ തന്നെയാണ് ഇരുവർക്കും ഏറ്റവും ഇഷ്ടം. എങ്കിലും ദിലീപിന്റെ പഴയതുപോലുള്ള തമാശപ്പടങ്ങൾ ശരിക്കും മിസ്സാകുന്നു.

∙ വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടം; മഴനനഞ്ഞ കേരളം
ദോശ, ഇഡ്ഡലി, ഉപ്പുമാവ്.. പ്രഭാതഭക്ഷണത്തിന് നൂറയ്ക്കും മറിയത്തിനും ഇഷ്ടം ഇതൊക്കെ തന്നെ. വെജിറ്റേറിയനായ നൂറയാണ് ഈ ഇന്ത്യൻ വിഭവങ്ങൾ ഏറെ ആസ്വദിക്കുന്നത്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചപ്പോൾ രണ്ട് പ്രാവശ്യം ഫൂഡ് പോയിസൺ ഉണ്ടായതോടെയാണ് വർഷങ്ങൾക്ക് മുൻപ് നൂറ പച്ചക്കറികളിലേയ്ക്ക് തിരിഞ്ഞത്.

കേരളത്തിൽ 2003ലും 2016ലും രണ്ട് പ്രാവശ്യം സന്ദർശനം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മൂന്നാർ, കൊച്ചി, എറണാകുളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങൾ വളരെ മനോഹരമാണെന്ന് ഇരുവരും പറയുന്നു. മഴയാണ് മറക്കാനാകാത്ത സംഭവം. മരുഭൂമിയിൽ പെയ്യുന്നതിനേക്കാൾ സൗന്ദര്യവും കുളിരുമാണതിന്. കേരളത്തിൽ നിന്ന് മറിയം നന്നായി മത്സ്യവിഭവങ്ങളും ആസ്വദിച്ചു. ഇനിയും  കേരളം സന്ദർശിക്കണം, മഴ നനയണം–ഇതാണ് രണ്ടുപേരുടെയും ആഗ്രഹം.

English Summary:

Arab Social Media Stars Interview with Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com